'ആ സംഭവത്തിന് ശേഷം ലൊക്കേഷനിൽ നിന്ന് ഇറങ്ങിപോന്നു, ഒരു നടൻ മൂന്ന് സിനിമകളിൽ നിന്ന് എന്നെ വിലക്കി'; സീനത്ത്
മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച നടിമാരിൽ ഒരാളാണ് സീനത്ത്. സിനിമയിൽ എത്തിയിട്ട് ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളമായി എങ്കിലും ഇപ്പോഴും പഴയത് പോലെ തന്നെ സജീവമാണ് സീനത്ത്. നാടകാചാര്യൻ കെടി മുഹമ്മദിനെ വിവാഹം ചെയ്‌ത സീനത്ത് നാടക രംഗത്തും കഴിവ് തെളിയിച്ചിരുന്നു. ഒരുപാട് സിനിമകളിൽ ഇതിന് ശേഷം അവർ അഭിനയിക്കുകയുണ്ടായി. നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷവും അവർ കൈകാര്യം ചെയ്‌തിരുന്നു.
ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അവർ. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പമുള്ള അനുഭവങ്ങളും സിനിമയിൽ നിന്ന് ഉണ്ടായ മോശം അനുഭവങ്ങളും ഒക്കെ അവർ പങ്കുവച്ചു. ആദ്യമായി ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയെ കണ്ട് മുട്ടിയ സംഭവവും അവർ വിവരിച്ചു. കൂടാതെ സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്താൻ ശ്രമിച്ച ഒരു നടനെ കുറിച്ചും അവർ പ്രതികരിച്ചു.

വൺറ്റുടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സീനത്തിന്റെ തുറന്ന് പറച്ചിൽ. കൂടാതെ ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്ന സാഹചര്യത്തെ ക്കുറിച്ചും സീനത്ത് വെളിപ്പെടുത്തി. വിനയൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ നിന്നായിരുന്നു സീനത്ത് ഇറങ്ങിപ്പോന്നത്. അതിന്റെ കാരണവും അവർ വ്യക്തമാക്കി.
സീനത്തിന്റെ വാക്കുകൾ ഇങ്ങനെ
ഞാൻ എത്ര സിനിമയിൽ അഭിനയിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഒരു വർഷം 14 സിനിമയിൽ ഒക്കെ അഭിനയിച്ചിരുന്നു. ഇപ്പോൾ കുടുംബകഥകൾ കുറഞ്ഞതോടെ ആയിരിക്കും അത്തരം സിനിമകളിൽ കുറവുണ്ടായിരിക്കുന്നത്. ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവർക്കും ഒപ്പം അഭിനയിച്ചിരുന്നു. അവരൊക്കെ ഇപ്പോഴും ഉണ്ട്. എല്ലാ മേഖലകളിലും കൈ വയ്ക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി തന്നെ കാണുന്നു.
ശ്വേത മേനോന് വേണ്ടി ഡബ് ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ശ്വേതാ നായികാ ലെവലിൽ നിൽക്കുന്ന വേഷങ്ങൾ ചെയ്യുന്ന പെൺകുട്ടി ആണല്ലോ. പക്ഷേ സ്വഭാവ വേഷങ്ങളിൽ വരുന്ന കഥാപാത്രങ്ങൾക്ക് ഞാൻ ചെയ്യാറില്ല. എന്താണെന്ന് വച്ചാൽ പിന്നെ അത് എന്റെ വേഷങ്ങൾ ഇല്ലാതാക്കും. ഡബ്ബിങ് മാത്രമായി ഒതുങ്ങിപ്പോവും. ശ്വേതയ്ക്ക് വേണ്ടി ഡബ് ചെയ്‌താൽ എനിക്ക് അതൊരിക്കലും പാരയാവില്ല.
ആറ്റുവഞ്ചി തുഴഞ്ഞപ്പോൾ എന്ന സിനിമയിൽ മമ്മൂക്ക അഭിനയിക്കാൻ വന്നപ്പോൾ കണ്ടിരുന്നു, ദൂരെ നിന്ന്. പിന്നെ മഹാനഗരം എന്ന കെജി ജോർജ് സാറിന്റെ സിനിമയിലാണ് കാണുന്നത്. മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കണ്ടു പിന്ന മേക്കപ്പിനായി പോയി. പുള്ളി അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് പാക്കപ്പിൽ മേക്കപ്പ് അഴിക്കാൻ ഞാൻ ചെന്നപ്പോൾ മമ്മൂക്ക അടുത്തേക്ക് വന്നു. ഞാൻ മമ്മൂട്ടി എന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഞാൻ നിന്ന നിൽപ്പിൽ ഇല്ലാണ്ടായി.
ലാൽ എന്നെ ഒരുപാട് സിനിമകളിലേക്ക് റെക്കമൻഡ് ചെയ്‌തിരുന്നു. ഉള്ളടക്കം, കിലുക്കം ഒക്കെ അങ്ങനെ ലഭിച്ചതാണ്. ധനത്തിൽ അഭിനയിച്ച ശേഷമായിരുന്നു ഇത്. മുൻപ് ഞാൻ വിനയേട്ടന്റ് ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോന്നിരുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ മുറിയില്ലെന്ന് അവർ പറഞ്ഞു. അടുത്ത സീൻ എന്റതായിരുന്നു എടുക്കേണ്ടത്. ദേഷ്യം വന്നപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി പോന്നിരുന്നു. പിന്നെ വിനയേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റിയിട്ടില്ല.
ചില നടന്മാർക്കുണ്ട് നമ്മളെ ഒഴിവാക്കുന്ന ശീലം. ചില അല്ല, ഒരു നടന്റെ പേര് എനിക്ക് നേരിട്ടറിയാം. അയാളോട് ഞാൻ നേരിട്ട് പറയുകയും ചെയ്‌തിരുന്നു. നിങ്ങൾ ചെയ്യുന്നത് വളരെ മോശമാണ് എന്ന്. പേര് ഞാൻ പറയുന്നില്ല, അത് മോശമല്ലേ. അയാൾക്ക് അറിയാം. മൂന്ന് സിനിമകളിൽ നിന്ന് അങ്ങനെ ചെയ്‌തിട്ടുണ്ട്. ഈ അടുത്തകാലത്ത് വരെ അങ്ങനെ ചെയ്‌തു എന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമായി. ഇതൊക്കെ ഒരു ശ്വാസത്തിന് ഒക്കെയല്ലേ ഉള്ളൂ. എന്തിനാണ് ഇങ്ങനെ എന്നാണ് ഞാൻ ചോദിച്ചത്.












Click it and Unblock the Notifications