'ലാലേട്ടന് അവാർഡ് കിട്ടിയതിൽ സന്തോഷിക്കൂ, പണം തന്ന് സഹായിച്ചില്ല പോലും, നാണമില്ലേ പറയാൻ?'; സുനിൽ പരമേശ്വരൻ
മലയാള സിനിമയുടെ അഭിമാനം ഉയർത്തിപിടിച്ചുകൊണ്ടാണ് അടുത്തിടെ നടൻ മോഹൻലാലിന് ദാദാസഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്. സിനിമയിൽ ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും പരമോന്നത ബഹുമതി കൂടിയായിരുന്നു അത്. ഈ പുരസ്‍കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മോഹൻലാൽ ആയിരുന്നു. നാലര പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിന് ഇടയിൽ മോഹൻലാൽ ചെയ്യാത്ത വേഷങ്ങൾ കുറവാണ്.
എന്നാൽ ദാദാസഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന് പിന്നാലെ ചില കോണുകളിൽ നിന്ന് മോഹൻലാലിനെ വിമർശിച്ചു കൊണ്ട് അഭിപ്രായങ്ങൾ വന്നിരുന്നു. മോഹൻലാലിനേക്കാൾ ഈ പുരസ്‌കാരത്തിന് അർഹൻ കമൽ ഹാസനും മധുവും ഒക്കെയാണ് എന്നായിരുന്നു പ്രധാന വിമർശനം. ഇത് കൂടാതെ മോഹൻലാലിനെ കുറിച്ച് ബന്ധു നടത്തിയ ചില പരാമർശങ്ങളും വിവാദമായിരുന്നു. തന്നെ സഹായിച്ചില്ലെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മോഹൻലാലുമായി ചെറുപ്പം മുതൽ അടുപ്പമുണ്ടായിരുന്ന തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. മോഹൻലാലിന് ഈ അവാർഡ് ലഭിച്ചതിൽ സന്തോഷിച്ചാൽ പോരേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച ബന്ധുവിനെ രൂക്ഷമായി ഭാഷയിൽ സുനിൽ വിമർശിച്ചു. ഡിഎൻഎ മലയാളത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സുനിലിന്റെ വിമർശനം.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
മോഹൻലാൽ നമുക്ക് ആരാണ്? മലയാളികൾക്ക് എന്നല്ല ലോകത്താകമാനം ഉള്ള ജനങ്ങൾ ആരാധിക്കുന്ന വ്യക്തിയാണ്. സ്നേഹനിധിയായ അമ്മയുടെ സ്നേഹനിധിയായ മകനാണ് മോഹൻലാൽ. ഞങ്ങൾക്ക് മോഹൻലാലിനെ പത്തനംതിട്ടക്കാരനായി അറിയില്ല. മുടവൻമൂളുകാർക്ക് അദ്ദേഹം അവിടുത്തുകാരനാണ്. ഞങ്ങൾ അന്നൊരു വലിയൊരു ഗ്രൂപ്പ് ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് ഉള്ളിൽ കടന്നുകയറുന്ന ആളാണ്, കുട്ടിക്കാലത്ത് തന്നെ അങ്ങനെയായിരുന്നു.
ഞാനിപ്പോൾ ഇത് പറയാൻ കാരണം, അദ്ദേഹത്തിന് അടുത്തിടെ ഒരു അംഗീകാരം കിട്ടി. ആ അംഗീകാരം കിട്ടുമ്പോൾ നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത്. മോഹൻലാലിന്റെ നന്മ വളരെയധികമാണ്. അദ്ദേഹം എവിടെ നിക്കുന്ന ആളാണ്. അദ്ദേഹത്തിന് എതിരെ കുടുംബത്തിൽ ഉള്ള, അദ്ദേഹത്തിന്റെ അച്ഛന്റെ പത്തനംതിട്ട ഇലന്തൂരുള്ള ഏതോ ഒരു മനുഷ്യൻ അയാൾ വന്നിരുന്ന് ലാലേട്ടനെ കുറിച്ച് വളരെ മോശമായി ഇങ്ങനെ പറയുകയാണ്. ഞങ്ങൾക്ക് അത് കേൾക്കുമ്പോൾ വളരെ അസ്വസ്ഥ ഉണ്ടാവുകയാണ്.
നിങ്ങൾക്ക് പണം തന്നില്ല, നിങ്ങളുടെ മരിച്ചവീട്ടിൽ വന്നില്ല. കല്യാണത്തിന് വന്നില്ല, അടുത്ത വീട്ടിൽ പോയില്ല എന്നൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങൾ രണ്ട് ലക്ഷം രൂപ എങ്ങാനും ചോദിച്ചെന്ന് പറയുന്നു, വീടിന്റെ ബാധ്യത തീർക്കാൻ. ഇതൊക്കെ പറയാൻ നിങ്ങൾക്ക് നാണമുണ്ടോ? നല്ല തടിച്ചു വെളുത്ത് തുടുത്ത് ഇരിക്കുന്നുണ്ടല്ലോ, കഷ്‌ടപ്പെട്ട് അധ്വാനിച്ച് ജീവിക്കണം. ബന്ധങ്ങൾ പറഞ്ഞിങ്ങനെ വരാതെ.
മോഹൻലാൽ ഇപ്പോൾ സിനിമാ നടൻ അല്ലെങ്കിൽ നിങ്ങൾ ഇതുപോലെ വരുമായിരുന്നോ? കഷ്‌ടപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനോ മറ്റോ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു. പണമില്ലാത്തവൻ ഒരു ബന്ധുത്വവും പറയില്ല. അദ്ദേഹം ചെയ്‌ത ഏറ്റവും വലിയ അപരാധം നിങ്ങളുടെ കുടുംബത്തിൽ അദ്ദേഹത്തിന്റെ അച്ഛൻ വന്നു ജനിച്ചു എന്നുള്ളതാണ്. ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ വലിയ അസ്വസ്ഥതയുണ്ട്. നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്?
ഇത്തരം കാര്യങ്ങൾ ഒക്കെ എന്തിനാണ് സംസാരിക്കുന്നത്, നിങ്ങൾക്ക് അറിയാമോ എത്ര പേർക്ക് അദ്ദേഹം ഓരോ സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന്. അദ്ദേഹം ഒരിക്കലും അതൊന്നും വിളിച്ചു പറയാറില്ല. ഞാൻ ഇപ്പോൾ ലാലേട്ടനെ കണ്ടിട്ട് എത്രയോ കാലമായി. നമ്മൾ അദ്ദേഹത്തിന്റെ ആയുസും ആരോഗ്യവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ, അല്ലാതെ കൊറേ പൈസ അദ്ദേഹത്തിൽ നിന്ന് കിട്ടാനല്ല.












Click it and Unblock the Notifications