'കൂലിപ്പണിക്കാരനായിരുന്നു അച്ഛൻ, മരിച്ചിട്ട് ഇപ്പോൾ 15 വർഷം കഴിഞ്ഞു, എനിക്ക് അന്ന് വാശിയായിരുന്നു'; നന്ദന
മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും നോക്കി കാണാറുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഒട്ടേറെ സീസണുകൾ പിന്നിട്ടെങ്കിലും ബിഗ് ബോസ് എന്നും വളരെയധികം ജനപ്രീതിയോടെ മുന്നിട്ട് നിൽക്കുന്നു. അതിലെ മത്സരാർത്ഥികളിൽ പലരെയും പ്രേക്ഷകർ സീസൺ കഴിഞ്ഞാലും മറക്കാറില്ല. അത്തരത്തിൽ പേരുകേട്ട ആളുകളാണ് ഡോ. റോബിൻ, രജത് കുമാർ എന്നിവരൊക്കെ.
അതുപോലെ തന്നെ യാതൊരു പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമായിരുന്നു നന്ദന. പലർക്കും ബിഗ് ബോസിൽ എത്തിയ ശേഷവും നന്ദന അപരിചിതയായിരുന്നു. എങ്കിലും ഹൗസിൽ എത്തി ആദ്യ ദിനങ്ങൾ കൊണ്ട് തന്നെ താരം എല്ലാവരെയും കൈയിലെടുക്കാൻ തുടങ്ങിയിരുന്നു. ഇതോടെ നന്ദന ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു.

ഷോയിലെ സാധാരണക്കാരുടെ പ്രതീകമായാണ് നന്ദനയെ പലരും കണ്ടത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയായ നന്ദന ഒരുപാട് കഷ്‌ടതകൾ താണ്ടിയാണ് അവിടെ എത്തിയത്. ഇതോടെ താരത്തിന്റെ പിന്തുണയും ഏറിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിദേശം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവയ്ക്കുകയാണ് നന്ദന.
നന്ദനയുടെ വാക്കുകൾ
മുൻപ് ബിഗ് ബോസിൽ ഞാൻ ഈ കാര്യം പറഞ്ഞിരുന്നു. അത് കേൾക്കാത്തവർ ഇനിയുമുണ്ടാവും. ഞാനും അമ്മയും ചേച്ചിയും അച്ഛനും കൂടിയിട്ടുള്ള ഒരു ഫാമിലി ആയിരുന്നു ഞങ്ങളുടേത്. ചെറിയൊരു ഫാമിലിയായിരുന്നു ഞങ്ങളുടേത്. അടിച്ചുപൊളിച്ച് ഞങ്ങൾ ജീവിച്ചു വരികയായിരുന്നു. അച്ഛൻ ജോലിയൊക്കെ കഴിഞ്ഞു വരുമ്പോൾ ഞങ്ങളെ കറങ്ങാൻ ഒക്കെ കൊണ്ടുപോവാറുണ്ടായിരുന്നു. അങ്ങനെയൊരു കുട്ടി ലൈഫ് ആയിരുന്നു.
അച്ഛന് കൂലിപ്പണി ആയിരുന്നു, ഈ ചെടിയും മറ്റുമൊക്കെ വെട്ടുന്ന ജോലിയായിരുന്നു. അങ്ങനെ എല്ലാവരും സന്തോഷത്തിൽ നിൽക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നൊരു വാർത്ത വരുന്നത്. പലർക്കും അറിയില്ല അച്ഛൻ മരിച്ച കാര്യം. ചിലരൊക്കെ ഇപ്പോഴും മെസേജ് അയച്ചു ചോദിക്കാറുണ്ട്, അച്ഛൻ എന്താണ് ചെയ്യുന്നത് എന്നൊക്കെ. അച്ഛൻ മരിച്ചിട്ട് ഇപ്പോൾ പതിനഞ്ച് വർഷം കഴിഞ്ഞു.
അച്ഛൻ മരിക്കുമ്പോൾ ഞാൻ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഞാൻ ലാലേട്ടനോട് ഒരു ഡയലോഗ് പറഞ്ഞിരുന്നു. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വില അറിയൂ എന്ന്. നമുക്ക് കണ്ണ് കാണാതായാൽ ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ അച്ചന്മാർ ഇല്ലെന്ന് പറയുമ്പോൾ നമുക്ക് അറിയാലോ. ഞാനും അമ്മയും ചേച്ചിയും പിന്നെ വീട് വാടകയ്ക്ക് എടുത്തു.
നമ്മൾ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കഴിവിൽ ഒരു ജോലിയെടുത്ത് കാര്യം നോക്കണം എന്നാണ് എല്ലാരോടും ഞാൻ പറയുന്നത്. അന്ന് ജോലിയൊന്നുമില്ലാലോ, 1000 രൂപയായിരുന്നു വാടക. അമ്മയാണ് പഠിപ്പിക്കുക. ആ സമയത്തൊക്കെ ഞാൻ വെക്കേഷനിൽ ജോലിക്ക് ഒക്കെ പോവുമായിരുന്നു. അമ്മ തന്നെ വീട്ടുജോലിക്ക് ഒക്കെ പോയാണ് നോക്കിയിരുന്നത്.
എനിക്ക് അന്നൊക്കെ ഭയങ്കര വാശിയായിരുന്നു. അമ്മ പറയുമായിരുന്നു വലുതാവുമ്പോൾ മാത്രമേ ഞാൻ പഠിക്കൂ എന്ന്. ഞാൻ ഇപ്പോൾ പഠിച്ചു അതൊക്കെ. ഇപ്പൊ അതൊക്കെ കുറഞ്ഞു. ജീവിതമൊക്കെ മനസിലായി. തുണിക്കടയിൽ ഒക്കെ ജോലിയ്ക്ക് ഞാൻ പോയിട്ടുണ്ട്. ചേച്ചിയുടെ കല്യാണമൊക്കെ ഞങ്ങൾ അടിച്ചുപൊളിച്ചു.












Click it and Unblock the Notifications