'ദിലീപായിരുന്നു അന്ന് , ഇന്ന് മോഹൻലാൽ; രണ്ടിന് പിന്നിലും ഒരേ ലക്ഷ്യം'
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ വിധി എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. താൻ നിരപരാധിയാണെന്നാണ് നടൻ ആവർത്തിക്കുന്നത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാൽ ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്ന് പറയുകയാണ് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്. എ ബി സി മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിജി മോഹൻദാസിന്റെ പ്രതികരണം. ദിലീപിനെ പലരും പിന്തുണയ്ക്കുന്നതിന് പിന്നിൽ പഴയ കുറെ ചരിത്രം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിജി മോഹൻദാസിന്റെ വാക്കുകളിലേക്ക് -' സ്ത്രീകളുടെ മനസും പുരുഷൻമാരുടെ ഭാഗ്യവും പ്രെഡിക്ട് ചെയ്യാൻ സാധിക്കില്ല. പുരുഷന്റെ ഭാഗ്യം നിമിഷ നേരം കൊണ്ട് മാറി മറിയും. അതുകൊണ്ട് ഈ കേസ് കൊണ്ട് ദിലീപിന്റെ കരിയർ നശിച്ചെന്ന് പറയാനാകില്ല. ഒരു ദിവസം ദിലീപിന് വരും. ദിലീപ് മലയാള സിനിമയ്ക്ക് ആവശ്യമുള്ളതും ക്ലൗട്ട് ഉള്ളതുമായ നടനാണ് ദിലീപ്.

ക്ലൗട്ടുള്ള ക്യാരക്ടറുകളെ ഇവിടെ തകർത്തിട്ടുണ്ട്. ദിലീപും ഇപ്പോൾ എമ്പുരാന്റെ പേരിൽ മോഹൻലാലും. മോഹൻലാലിന്റെ തലയിലാണ് ഇതിന്റെ ഉത്തരവാദിത്തം എന്ന് വരുത്താൻ ചിലരും മോഹൻലാൽ ഇത് അറിഞ്ഞില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിനെ രക്ഷിച്ചെടുക്കാൻ ചിലരും ശ്രമിച്ചു. ആ സംഭവങ്ങൾ മൊത്തത്തിൽ നോക്കിയാൽ മോഹൻലാലിനെതിരെ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാകും. കാരണം മോഹൻലാൽ അതുപോലൊരു ക്ലൗട്ടുള്ള ആളാണ്. ഇതാണ് ദിലീപിന്റേയും അവസ്ഥ.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഡേറ്റ് കിട്ടണമെങ്കിൽ അത് ദിലീപിനോട് ചോദിക്കണം എന്ന അവസ്ഥ വന്നു. തീയറ്ററ്‍ ഉടമകൾ അവരുടെ എന്തോ പ്രശ്നത്തിന്റെ പേരിൽ മുൻപ് തീയറ്റർ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ എന്റെ തീയറ്ററിൽ സിനിമ കളിക്കും എന്നാണ് ദിലീപ് വ്യക്തമാക്കിയത്. അന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ലിബർട്ടി ബഷീറിന് സത്യൻ അന്തിക്കാട് പരസ്യമായി കത്തെഴുതുന്ന സാഹചര്യം ഉണ്ടായി.
ദിലീപിനെ പലരും പിന്തുണയ്ക്കുന്നത് ഇതിനൊക്കെ പുറകിൽ പഴയ കുറെ ചരിത്രം ഉള്ളതുകൊണ്ടാണ്. സ്ത്രീ വിരുദ്ധൻ എന്നൊക്കെ വിളിക്കാം. പക്ഷെ ആളുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള കടപ്പാട് ഒറ്റ ദിവസം കൊണ്ട് റദ്ദ് ചെയ്യാൻ സാധിക്കില്ല. അയാൾക്കെതിരെ ക്രിമിനൽ ഉണ്ടെന്നതൊന്നും വിഷയമല്ല. സിദ്ധിഖ് ജയിൽ ദിലീപിനെ പോയി കണ്ടു, കെപിഎസി ലളിത പോയി കണ്ടു എന്നതൊന്നും എന്തിന് പോയി എന്ന് ചോദിക്കുന്നതിൽ കാര്യമില്ല. ദിലീപിനെ എനിക്ക് കുറേ നാളായി അറിയാം. അയാൾ കുറ്റം ചെയ്തോ എന്ന് അറിയില്ല, പക്ഷെ അവർക്ക് കാണാതിരിക്കാനാകുമോ? വിമർശിക്കുന്നവർ തന്നെ മനുഷ്യാവകാശത്തെ കുറിച്ച് പറയും', ടിജി മോഹൻദാസ് പറഞ്ഞു.
അതേസമയം വീഡിയോയ്ക്ക് താഴെ ദിലീപിനെ അനുകൂലിച്ചും എതിർത്തുമുള്ള നിരവധി കമന്റുകൾ നിറയുന്നുണ്ട്. ദിലീപ് തിരിച്ചുവരണമെന്നും മലയാള സിനിമയിൽ കോമഡി ചിത്രങ്ങൾ ഇല്ലാത്തത് വലിയ നഷ്ടമാണെന്നുമാണ് ചിലർ കുറിക്കുന്നത്. ദിലീപിനെ ഒതുക്കിയതാണെന്നും പിന്നിൽ പൃഥ്വിരാജ് അടക്കമുള്ളവരാണെന്ന ആക്ഷേപവും ചിലർ ഉയർത്തുന്നു. എന്നാൽ ദിലീപാണ് പലരേയും ഒതുക്കിയതെന്നാണ് ചിലരുടെ കമന്റുകൾ. ' ദിലീപിനെ ആര് ഒതുക്കാനാണ്, ദിലീപാണ് പലരേയും ഒതുക്കിയത്. പക്ഷേ ഈ കേസിൽ ആള് പെട്ടുപോയി. അവര് കേസ് കൊടുക്കുമെന്നു ദിലീപ് വിചാരിച്ചില്ല', എന്നാണ് ഒരാൾ കമന്റ് ചെയ്ത്. 'സിബിഐ അന്വേഷിച്ചാൽ കേന്ദ്രത്തിൽ സ്വാധീനിച്ചു രക്ഷപെടാം, എന്തിനാണ് ദിലീപ് ഫോൺ നശിപ്പിച്ചത്', എന്നാണ് മറ്റൊരാൾ വിമർശിച്ച് കുറിച്ചത്.












Click it and Unblock the Notifications