സംവിധായകൻ ഹരികുമാർ അന്തരിച്ചു; വിടവാങ്ങിയത് കലാമൂല്യം ചോരാതെ വാണിജ്യ സിനിമയെടുത്ത പ്രതിഭ
തിരുവനന്തപുരം: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദ രോഗ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ കഴിയവേ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്‌ത സുകൃതം എന്ന സിനിമ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
ഏകദേശം ഇരുപതിൽ അധികം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ ആമ്പൽപൂ ആയിരുന്നു ഹരികുമാറിന്റെ ആദ്യചിത്രം. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിൽ ഉൾപ്പെടെ അംഗമായിരുന്നു ഹരികുമാർ.2005, 2008 വർഷങ്ങളിലെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലായിരുന്നു അദ്ദേഹം അംഗമായിരുന്നത്.

മലയാള സിനിമയുടെ മറ്റൊരു ഏടിനാണ് ഹരികുമാറിന്റെ വിയോഗത്തോടെ തിരശീല വീഴുന്നത്. അറുപതുകളിൽ ചെമ്മീൻ മുതൽ തൊണ്ണൂറുകളിൽ എംടിയുടെ വരെ കഥകളെ അഭ്രപാളിയിൽ എത്തിച്ച സിനിമയും സാഹിത്യവും തമ്മിലെ അഭേദ്യമായ ബന്ധത്തെ അടയാളപ്പെടുത്തിയ ഒരു തലമുറയിലെ അവസാന കണ്ണി എന്ന് വേണമെങ്കിൽ ഹരികുമാറിനെ വിശേഷിപ്പിക്കാം.
ഇക്കാരണം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സാഹിത്യകാരന്മാരുടെ സംവിധായകൻ എന്ന വിളിപ്പേരും അദ്ദേഹത്തിന് ചാർത്തികിട്ടിയിരുന്നു. മലയാള സാഹിത്യത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരുടെ രചനകൾ തൂലികയിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചാലിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം.
സുകൃതത്തിലൂടെ എംടി വാസുദേവൻ നായരുടെ തിരക്കഥ അദ്ദേഹം സിനിമയാക്കിയത് എല്ലാവർക്കും അറിയാം. അതിനുമപ്പുറം പെരുമ്പടവം ശ്രീധരൻ, എം മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ എഴുത്തുകാരെയും സിനിമയുടെ ലോകത്തേക്ക് നടന്നെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് ഹരികുമാറിനെ വേറിട്ട് നിർത്തുന്നത്.
സുകൃതം എന്ന ഒറ്റ സിനിമ മതി അദ്ദേഹത്തിന്റെ പ്രതിഭ അളക്കാൻ. മമ്മൂട്ടിയെ തന്നെ കേന്ദ്രകഥാപാത്രമാക്കി ലോഹിതദാസിന്റെ രചനയിൽ ഒരുങ്ങിയ മറ്റൊരു ചിത്രമായ ഉദ്യാനപാലകനും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയതാണ്. ഇതിന് പുറമെ അയനം, സ്വയംവര പന്തൽ, ജാലകം, സദ്‌ഗമയ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തവയിൽ ശ്രദ്ധ നേടിയവ ആയിരുന്നു.
നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ സംവിധായകന്റെ മാത്രം കുപ്പായമല്ല ഹരികുമാർ അണിഞ്ഞത്. തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിരുന്നു. 2022ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്‌ത സിനിമ.












Click it and Unblock the Notifications