'ആ സിനിമയ്ക്കായി 6 മാസം താടിനീട്ടി, എന്നിട്ടും ഒഴിവാക്കി, തിയേറ്ററിൽ പോവാൻ മനസ് അനുവദിച്ചില്ല'; ഷഫീഖ് റഹ്മാൻ
അമർ അക്ബർ അന്തോണി എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ തന്റെ പ്രതിഭ അറിയിച്ച നടനായിരുന്നു ഷഫീഖ് റഹ്മാൻ. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന മൾട്ടിസ്‌റ്റാർ ചിത്രമായിരുന്നു ഇതെങ്കിലും ക്ലൈമാക്‌സിൽ മുഴുവൻ പ്രശംസയും കിട്ടിയത് ഷഫീഖ് അവതരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളിയുടെ വില്ലൻ വേഷത്തിനായിരുന്നു.
ഏറെ സ്വീകാര്യത നേടിയ ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ആസിഫലി തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരം ഷഫീഖിനെ തേടി എത്തിയിരുന്നു. എന്നാൽ അമർ അക്ബർ അന്തോണി ഉണ്ടാക്കി കൊടുത്ത ജനപ്രീതി മറ്റൊരു സിനിമയിലും നേടാൻ ഷഫീഖിന് കഴിഞ്ഞിരുന്നില്ല.

ഇപ്പോഴിതാ സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് ഷഫീഖ് റഹ്മാൻ. ഒരു ചിത്രത്തിനായി വേഷം വാഗ്‌ദാനം ചെയ്യുകയും അതിന്റെ ഭാഗമായി ആറ് മാസത്തോളം താടി വളർത്തി കാത്തിരിക്കുകയും ചെയ്‌തിട്ട് അവസാന നിമിഷം അവർ ഒഴിവാക്കിയെന്നും ഷഫീഖ് റഹ്മാൻ പറയുന്നു. മാസ്‌റ്റർബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഷഫീഖ് റഹ്മാന്റെ വാക്കുകൾ
സിനിമയിൽ എല്ലാവരും സുഹൃത്തുക്കളാണ്. എല്ലാവരുമായും ബന്ധം നിലനിർത്തുന്നുണ്ട്. എല്ലാം ഒരു ലെവലിൽ നിൽക്കുന്ന ബന്ധങ്ങളാണ്. നമ്മളുടെ പഴയ സുഹൃത്തുക്കൾ തന്നെയാണ് എപ്പോഴും നമ്മുടെ കരുത്ത്. അവസരം ചോദിക്കാറുണ്ട്, കൂടുതലും മെസേജ് വഴിയാണ് അങ്ങനെ ചെയ്യാറുള്ളത്. കാര്യങ്ങൾ ധൈര്യമായിട്ട് പറയുന്നത് ഇന്ദ്രേട്ടൻ, സൈജു കുറുപ്പ് എന്നിവരോടൊക്കെ ആണ്. അവസരം ചോദിയ്ക്കാൻ മടിക്കരുതെന്ന് സൈജു പറയും, പണം കടം ചോദിക്കുന്നത് ഒന്നുമല്ലല്ലോ എന്നാണ് പറയാറുള്ളത്.
ഷാഫിക്കയോട് ഒക്കെ എനിക്ക് നേരിട്ട് ചോദിച്ചു വാങ്ങിക്കാൻ കഴിയുമായിരുന്നു, അങ്ങനെയുള്ള ഒരു ബന്ധമായിരിക്കുന്നു. ചിൽഡ്രൻസ് പാർക്കിൽ ഞാൻ ചോദിച്ചു വാങ്ങിയതാണ്. അവഗണിച്ചു എന്ന് പറയാൻ ആണെങ്കിൽ ഒന്ന് രണ്ട് പേരുണ്ട്. വേഷം കൺഫേം ആണ് എന്നൊക്കെ പറഞ്ഞിട്ട് പിന്നെ വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും ഒഴിവാക്കുകയും ഒക്കെ ചെയ്‌ത ആളുകളുണ്ട്. പേരും സിനിമയും ഒന്നും ഞാൻ പറയില്ല.
അത് നല്ല വേഷം തന്നെയായിരുന്നു. എന്താണ് ഇതിൽ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മെസേജ് ഒക്കെ അയച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. ഉണ്ടെന്ന് പറഞ്ഞിട്ട് പിന്നെ ഇല്ലാതാവുമ്പോഴാണ് നമുക്ക് വിഷമം വരുന്നത്. അതിന് വേണ്ടി കുറച്ചധികം മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു. ഫിസിക്കൽ ചേഞ്ച് ഒകെ വേണമെന്ന് പറഞ്ഞിട്ട് ഞാൻ താടി വളർത്തുകയും ചെയ്‌തിരുന്നു.
ഇതിലെ അപ്പിയറൻസിന് വേണ്ടി ഞാൻ ഒരുപാട് കഷ്‌ടപെട്ട് ചെയ്‌തിരുന്നു. ആറ് മാസത്തോളം ഞാൻ അതിനായി മെനക്കെട്ടിരുന്നു. അപ്പോൾ പിന്നെ താടി ഉള്ള സിനിമകൾ കിട്ടിയാൽ മാത്രമേ നമുക്ക് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. അവർ പറഞ്ഞിട്ടാണ് താടി വളർത്തിയത്. അടുത്ത സുഹൃത്ത് കൂടിയായിരുന്നു. ആ വേഷം വേറൊരാൾ ചെയ്‌തു. ആ പടം നല്ലതായിരുന്നു.
എനിക്ക് അതിനുള്ള വിധി ഉണ്ടാവില്ലായിരിക്കാം എന്നാണ് ഞാൻ സമാധാനിച്ചത്. നമുക്ക് വിധി ഉണ്ടെങ്കിൽ എന്തും കിട്ടും. രണ്ടാമത് ഒരു ബ്രേക്ക് കിട്ടേണ്ട സിനിമയായിരുന്നു ഇത്. അത് ശരിക്കും എനിക്ക് തിയേറ്ററിൽ പോയി കാണാൻ തോന്നിയിരുന്നില്ല. അതിനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഒടിടി ആയിരുന്നു ആ സിനിമ ഞാൻ കണ്ടത്. ആ സമയത്ത് ഞാൻ ദുബായിൽ ഒരു ഷൂട്ടിലായിരുന്നു. സിനിമ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത്.












Click it and Unblock the Notifications