'അന്ന് കൈനോട്ടക്കാരി സുകുമാരൻ സാറിനെ കുറിച്ച് പറഞ്ഞത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു..'; ജിസ് ജോയ്
മലയാളത്തിലെ യുവ സംവിധായകരിൽ മികച്ച നിലവാരം പുലർത്തുന്ന വ്യക്തികളിൽ ഒരാളാണ് ജിസ് ജോയ്. ഒരു സംവിധായകൻ എന്നതിലുപരി അല്ലു അർജുൻ നായകനായ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ശബ്‌ദം എന്ന നിലയിലും മലയാളി പ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ അധികമായി അല്ലു അർജുന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയിയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കും ഒപ്പമുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ജിസ് ജോയ്.
വിനയൻ സംവിധാനം ചെയ്‌ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ സമയത്ത് നടന്ന ഒരു സംഭവമാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. സഫാരി ചാനലിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ അനുഭവങ്ങൾ പങ്കുവച്ചത്. ഷൂട്ടിംഗിന്റെ ഇടവേളയിൽ ഒരു ദിവസം ഇന്ദ്രജിത്ത് കാറുമായി വന്നുവെന്നും ജയസൂര്യയും താനും അദ്ദേഹത്തിനൊപ്പം പുറത്തുപോയെന്നും ജിസ് ജോയ് പറയുന്നു.

അതിനിടയിൽ കൊച്ചിയിൽ സമയം ചിലവഴിക്കവേ ഒരു കൈനോട്ടക്കാരി അടുത്തേക്ക് വരികയും പിന്നീട് ഉണ്ടായ ചില സംഭവ വികാസങ്ങളുമാണ് ജിസ് ജോയ് പങ്കുവച്ചത്. ഈ യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൺഡേ ഹോളിഡേ എന്ന തന്റെ ചിത്രത്തിലെ സേതുലക്ഷ്‌മി അമ്മയുടെ വേഷം താൻ ഉൾപ്പെടുത്തിയതെന്നും ജിസ് ജോയ് പറയുന്നു.
ഷൂട്ടില്ലാത്ത ദിവസം ഇന്ദ്രജിത്തുമായി ജയസൂര്യ എന്റെ വീട്ടിൽ വന്നു. പാലിയോ എന്നുള്ള ഒരു കാറിലായിരുന്നു അവർ വന്നത്. പുതിയ കാറായിരുന്നു. നമ്പറൊന്നും കിട്ടിയിരുന്നില്ല. അന്ന് ഞങ്ങൾ എറണാകുളത്തേക്ക് പോയി. അന്ന് ലുലു മാൾ ഒന്നുമില്ല. നമുക്ക് ആകെ പോയി ഇരിക്കാനുള്ള സ്ഥലം ജിസിഡിയാണ്. അവിടെ കായലിലേക്ക് നോക്കി ഇരിക്കാം; ജിസ് ജോയ് പറയുന്നു.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. . ഇത്രയും വലിയ ഒരു നടന്റെ മകനെ അടുത്ത് പരിചയപ്പെടാൻ സാധിച്ചതിന്റെ സന്തോഷം ആ സമയത്തുണ്ടായിരുന്നു. ജയൻ ആ സമയത്ത് ഇന്ദ്രജിത്തിന്റെ സഹപ്രവർത്തകനായി മാറിയിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സ്ത്രീ കൈനോക്കാനായി ഞങ്ങളുടെ അടുത്തേക്ക് വന്നത്; അദ്ദേഹം തുടർന്നു.
സമയം കളയാമല്ലോ എന്ന് കരുതിയാണ് ഞങ്ങൾ സമ്മതിച്ചത്. ജയസൂര്യയാണ് ആദ്യം കൈ കാണിച്ചത്. ജയസൂര്യയുടെ മുഖത്തേക്ക് നോക്കി ഒരു കലാകാരനാണ്, കലാരംഗത്ത് വലിയ ആളാവും എന്നൊക്കെ പറഞ്ഞു. അന്നൊക്കെ ജയസൂര്യ എപ്പോഴും മൂകാംബിക കുങ്കുമം തൊടാറുണ്ട്. കണ്ടാൽ ഒരു കലാകാരൻ ലുക്കുണ്ടാവും; ജിസ് ജോയ് പറഞ്ഞു.
പിന്നെയാണ് ഇന്ദ്രന്റെ മുഖത്ത് നോക്കി ആ സ്ത്രീ ഒരു കാര്യം പറഞ്ഞത്. കുഞ്ഞിന്റെ അച്ഛൻ രാജ്യം ഭരിക്കേണ്ട ആളാണ്. ഒത്തിരി പ്രജകളുണ്ടാകേണ്ട ആളാണ്. അത്രയും പേർ ആരാധിക്കേണ്ട ഒരാളാണ്. ഇത് വളരെ കൗതുകത്തോടെ ഞങ്ങളും കേട്ടുനിന്നു. ആരാണ് മോന്റെ അച്ഛൻ എന്ന് ചോദിച്ചപ്പോഴേക്കും ഇന്ദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു. ഞാൻ സുകുമാരന്റെ മകനാണ് എന്ന് ഇന്ദ്രജിത്ത് പറഞ്ഞു. അത് കേട്ടതോടെ ആ സ്ത്രീയും ഞെട്ടി; ജിസ് ജോയ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications