'തമ്പി കണ്ണന്താനം മരിച്ചപ്പോൾ മോഹൻലാൽ തിരിഞ്ഞുനോക്കിയില്ല എന്ന് പറഞ്ഞു, സിനിമയെ കുറിച്ച് ധാരണയില്ല'; ശാന്തിവിള
മോഹൻലാൽ സൂപ്പർസ്‌റ്റാർ പദവി നേടിയിട്ട് നാല് പതിറ്റാണ്ട് തികയുകയാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത രാജാവിന്റെ മകൻ എന്ന ചിത്രമാണ് വളരെ ചെറിയ പ്രായത്തിൽ, എന്ന് വച്ചാൽ വെറും 26ആം വയസിൽ താരത്തിന് ആ പദവി നേടിക്കൊടുത്തത്. ഇറങ്ങിയിട്ട് നാല് പതിറ്റാണ്ട് തികയറായെങ്കിലും ആ സിനിമയ്ക്ക് ഇന്നും ആസ്വാദകർ ഏറെയാണ്. അടുത്തിടെ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടിയപ്പോൾ ചർച്ചയായത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിന്റെ ഒരു ഫേസ്‌ബുക്ക് പോസ്‌റ്റാണ്.
രാജാവിന്റെ മകൻ ഉൾപ്പെടെ മോഹൻലാലിന് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ തമ്പി കണ്ണന്താനം മരിച്ചപ്പോൾ ഒന്ന് കാണാൻ പോലും മോഹൻലാൽ കൂട്ടാക്കിയില്ലെന്നായിരുന്നു പോസ്‌റ്റിലെ ആരോപണം. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ ജോമോനെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ജോമോന് സിനിമയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നായിരുന്നു ശാന്തിവിളയുടെ വിമർശനം.

ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ
സിസ്‌റ്റർ അഭയ കേസിൽ ളോഹയിട്ട പിശാചുകൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് അടക്കം നിരവധി വഴിവിട്ടവന്മാർക്ക് എതിരെ പോരാടുന്ന ഒരാളുണ്ടല്ലോ, ജോമോൻ പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിനെ പോലെയുള്ളവർ ഉള്ളതാണ് ശരിക്കും നല്ല ആശ്വാസം. എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ ജോമോൻ പുത്തൻപുരയ്ക്കൽ ഒരു ഫേസ്‌ബുക്ക് പോസ്‌റ്റിട്ടു. മോഹൻലാലിന് എന്തെങ്കിലും സന്തോഷമോ ആഹ്ളാദമോ വന്നാൽ ഒന്ന് ആക്കിക്കളയാം എന്ന് വിചാരിക്കുന്ന ആളുണ്ട് മദ്രാസിൽ.
നമ്മുടെ ക്യാമറാമാൻ ജെ വില്യംസിന്റെ ഭാര്യ ശാന്തി വില്യംസ്. അപ്പോൾ ഇവർ രണ്ട് പേരെയും കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. ജോമോനെ കുറിച്ച് ഞാൻ പറഞ്ഞല്ലോ, അദ്ദേഹം എന്റെ അടുത്ത സ്നേഹിതനാണ്. അദ്ദേഹത്തിന് കേസുകൾ അല്ലാതെ സിനിമയെ കുറിച്ച്, സിനിമാക്കാരെ കുറിച്ചുമൊന്നും ഒരു ചുക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന് ജോമോൻ മോഹൻലാലിന് എതിരെ ഇട്ട പോസ്‌റ്റിൽ പറയുന്നത് ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായ തമ്പി കണ്ണന്താനത്തെ കുറിച്ചാണ്.
മോഹൻലാലിനെ സൂപ്പർസ്‌റ്റാർ ആക്കിയ കണ്ണന്താനത്തെ ഒന്ന് അവസാനമായി കാണാൻ മോഹൻലാൽ വന്നില്ലെന്നാണ് പറയുന്നത്. അന്ന് ഞാൻ ഈ കാര്യങ്ങളൊക്കെ ഫേസ്‌ബുക്കിൽ കുറിച്ചതാണെന്ന് ജോമോൻ പറയുന്നു. കണ്ണന്താനവും വില്യംസും ഒക്കെ മരിച്ച സമയത്തുള്ള കാര്യമാണ് പറയുന്നത്. ഇനി ഞാൻ പറയുന്നത് ജോമോൻ പുത്തൻപുരയ്ക്കൽ അറിയാൻ വേണ്ടിയാണ്.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായ കെ മധുവാണ് ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്‌തത് എന്നോ അതിന്റെ തിരക്കഥ ഡെന്നിസ് ജോസഫ് അല്ല എസ്എൻ സ്വാമിയാണ് എന്നോ, നിർമ്മാണം തമ്പി കണ്ണന്താനം അല്ലെന്നോ ഒന്നും ജോമോന് അറിയില്ല. അതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടും രാജാവിന്റെ മകനും ഒക്കെ സംവിധാനം ചെയ്‌ത തമ്പി കണ്ണന്താനം മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല എന്നൊക്കെ പോസ്‌റ്റിട്ടത്.
ഈ വിഷയം തന്നെ എനിക്ക് വാട്‌സപ്പിൽ ഇട്ടപ്പോൾ ഞാൻ അന്നേ ജോമോന് മറുപടി കൊടുത്തതാണ്. രാജാവിന്റെ മകന്റെ പ്രസക്തി, അതിന്റെ തൊട്ട് മുൻപ് മമ്മൂട്ടിയെ വച്ച് ഒരു പടം പിടിച്ചപ്പോൾ അത് പരാജയമായി. അടുത്ത എടുക്കാൻ പോവുന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞു. നീ ഇനി സംവിധാനം ഒന്നും ചെയ്യേണ്ട എന്റെ ഡ്രൈവറായി കൂടിക്കോ എന്ന് പകുതി തമാശയ്ക്കും പകുതി കാര്യമായിട്ടും പറഞ്ഞപ്പോൾ മനംനൊന്ത് തമ്പി കണ്ണന്താനം പോയി ലാലിനെ കാണാൻ പോവുകയും കഥ പോലും കേൾക്കണ്ട, ഞാൻ ചെയ്യാമെന്ന് ലാൽ സമ്മതിക്കുകയും ചെയ്‌തു.
അങ്ങനെയാണ് രാജാവിന്റെ മകൻ ഉണ്ടായത്. ശരിക്കും തമ്പി കണ്ണന്താനത്തിന്റെ ആത്മാഭിമാനം രക്ഷിക്കുകയാണ് അന്ന് മോഹൻലാൽ ചെയ്‌തത്. അല്ലാതെ മോഹൻലാലിനെ തമ്പി കണ്ണന്താനം സൂപ്പർസ്‌റ്റാർ ആക്കിയതല്ല. ജോമോൻ പുത്തൻപുരയ്ക്കൽ എങ്കിലും പറയരുത് ഇതൊക്കെ. കാരണം മോഹൻലാലിന്റെ നൂറ്റിഇരുപത്തി ഒൻപതാമത്തെ സിനിമയാണ് രാജാവിന്റെ മകൻ. അതെങ്കിലും ജോമോൻ ഓർക്കണമായിരുന്നു.












Click it and Unblock the Notifications