'എഎംഎംഎ എന്നത് തെറിയല്ല, ഞാൻ ആ കൂട്ടത്തിൽപെട്ടതല്ല, ഗണേഷേട്ടൻ പാരമ്പര്യമായി രാഷ്ട്രീയക്കാരൻ'; ഹരീഷ് പേരടി
മലയാളത്തിലെ കഴിവുറ്റ നടന്മാരിൽ ഒരാളായാണ് ഹരീഷ് പേരടിയെ കണക്കാക്കുന്നത്. മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ സ്വീകാര്യത നേടിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ നേടിയ ഹരീഷ് പേരടി പക്ഷേ അടുത്തകാലത്തായി മലയാള സിനിമയിൽ അത്രത്തോളം സജീവമല്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ഭിന്നതകൾ മൂലമാണ് ഇതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അഭിനയത്തിൽ മാത്രമല്ല സാമൂഹ്യ കാര്യങ്ങളിൽ തന്റെ അഭിപ്രായം അറിയിക്കുന്നതിലും പ്രതികരിക്കുന്നതിലും മുൻപന്തിയിൽ തന്നെയാണ് ഹരീഷ് പേരടിയുടെ സ്ഥാനം. എന്നാൽ താരത്തിന് ഇതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അദ്ദേഹം നടത്തിയ വിമർശനങ്ങൾ ഏറെ രോഷത്തിന് ഇടയാക്കിയിരുന്നു.

നിലവിൽ തമിഴ്, തെലുഗു അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലാണ് അദ്ദേഹം സജീവമായി അഭിനയിക്കുന്നത്. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് നിലവിൽ ഹരീഷ് പേരടി സഹകരിക്കുന്നത്. ഇപ്പോഴിതാ അമ്മ സംഘടനയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ അമ്മ എന്ന് വിളിക്കാറില്ലെന്നും എഎംഎംഎ എന്നാണ് വിളിക്കാറെന്നും അദ്ദേഹം പറഞ്ഞു, അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. അമ്മയുമായി വിയോജിപ്പുള്ളത് കൊണ്ടാണ് സംഘടനയിൽ നിന്ന് താൻ പുറത്തുപോയതെന്നും താരം പറയുന്നുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയ താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഗണേഷ് കുമാർ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം എടുത്തുപറഞ്ഞത്, സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതുമില്ല.
ഹരീഷ് പേരടിയുടെ വാക്കുകൾ
പലപ്പോഴും ആരാധന അതിര് കടക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നാറുണ്ട്. ആരാധന എന്ന് പറയുന്ന സാധനം ഒരു പ്രത്യേകത രീതിയിലേക്ക് മാറി മറിഞ്ഞു പോവുന്നുണ്ട്. അവര് തമ്മിലുള്ള ഫൈറ്റ് പോലെ ആയി മാറുന്നുണ്ടോ എന്ന് സംശയം. മലയാളത്തിന്റെ സ്ഥാനം തിരിച്ചുപിടിക്കുന്നു എന്ന് പറയുമ്പോഴും പണ്ടത്തേത് ഓർക്കണം. ഭരതൻ സാറിന്റെ സൂര്യയെ പോലെയൊരു നായികയെ നമുക്ക് നഷ്‌ടമായി കഴിഞ്ഞു.
ഞങ്ങളൊക്കെ കോളേജിൽ പഠിച്ച സമയത്ത് കറുത്ത പെൺകുട്ടിയെ കണ്ടാൽ ഒരു ഭരതൻ ടച്ച് എന്നാണ് പറയാറുള്ളത്. ഭരതൻ എന്ന സംവിധായകൻ ഉണ്ടാക്കിയ കാര്യമാണത്. ഇപ്പോൾ അങ്ങനെയുള്ള നായികമാർ ഒന്നുമില്ല. എഎംഎംഎയിൽ ഉള്ള പ്രധാനപ്പെട്ട, ഒരു അൻപത് പേർക്കോ മറ്റോ അല്ലേ ഇപ്പോൾ വർക്കുള്ളൂ. ബാക്കിയുള്ള ആളുകളെ ഒന്നും കാണാനേ ഇല്ല. ചിലരൊക്കെ ഇടക്കാലത്ത് വന്നുപോവുന്നവരാണ്.
എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കുല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളത് കൊണ്ടാണല്ലോ ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയത്. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്.
അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല, പിണറായി സഖാവ് ആരോടും ദേഷ്യപ്പെടാറില്ല. മലയാളത്തിൽ അങ്ങനെ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് ആരെയും തോന്നിയിട്ടില്ല. മലയാളത്തിൽ ഗണേഷേട്ടനാണ് ഒരാൾ. അദ്ദേഹം പാരമ്പര്യമായി കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് വന്നയാളാണ്.
അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്‌ത ആളാണ്. അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്ന് പറയാൻ കഴിയില്ല. അത് കഴിഞ്ഞ് വന്നവർ ഒക്കെ പടം കുറഞ്ഞ സ്ഥിതിക്ക് ഇനി രാഷ്ട്രീയത്തിൽ കേറാം എന്ന് കരുതിയാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ പേരൊന്നും ഞാൻ എടുത്ത് പറയുന്നില്ല. കൃത്യമായ നിലപാട് തോന്നിയത് തമിഴ് സിനിമയിലെ വിജയുടെ ആണ്.












Click it and Unblock the Notifications