'ആരുടെ ശബ്‌ദത്തിലാണ് അൻസിബയെ ജിഹാദി എന്ന് വിളിച്ചതെന്നറിയില്ല'; ടിനിയെ പരിഹസിച്ച് സംവിധായകൻ
അമ്മയിൽ ഏറെനാളായി പുകയുന്ന വിവാദങ്ങളിൽ കഴിഞ്ഞ ദിവസമാണ് നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടായത്. അടുത്തിടെ ഭാരവാഹിത്വത്തിൽ നിന്ന് രാജിവച്ച നടി അൻസിബ ഹസൻ രാജിക്ക് കാരണമായ സംഭവ വികാസങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അതിൽ പറഞ്ഞ പ്രധാന കാര്യങ്ങളിൽ ഒന്ന് നടനും മിമിക്രി കലാകാരനും ഒക്കെയായി ടിനി ടോമിനെതിരായ ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇപ്പോഴിതാ വിഷയത്തിൽ ടിനി ടോമിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകല മനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാണ് എന്നാണ് എംഎ നിഷാദ് പറയുന്നത്.

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു എംഎ നിഷാദിന്റെ വിമർശനം. കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു. കാരാഗ്രഹവാസം അശേഷം താൽപര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും എംഎ നിഷാദ് പറഞ്ഞു.
എംഎ നിഷാദിന്റെ വാക്കുകൾ:
പ്രിയപ്പെട്ട ടിങ് ടോങ്, താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നു. ടി സത്യം താങ്കളും മനസിലാക്കണമെന്ന് ആഗ്രഹമുണ്ട്. കലാകാരനാവണമെന്നുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു.
അതോടൊപ്പം തന്നെ കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു. പൊതുവേദികൾ ഒഴിവാക്കി ദണ്ഡനത്തിന്റെ കാഠിന്യം അസാരം കുറയ്ക്കണമെന്ന് വ്യംഗ്യം. താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്‌തുക്കളെ ഇരയാക്കിക്കൊള്ളുക.
ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം.. ഇപ്പോൾ വാർത്തയായ വിഷയത്തിൽ താങ്കൾ ആരുടെ ശബ്‌ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ല.
എങ്കിലും കൃത്യം വൈബ് മാച്ചായ സ്ഥിതിക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഉദ്ദിഷ്ടസ്ഥാനലബ്ധിയും വന്നുചേരുമെന്ന് ഇതിനാൽ മനസ്സിലാവുന്നു. കാരാഗ്രഹവാസം അശേഷം താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു..
സ്വസ്‌തി..!
അതേസമയം, വിഷയത്തിൽ ഇരുപക്ഷവും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തള്ളിക്കൊണ്ട് ടിനി ടോം രംഗത്ത് വന്നിട്ടുണ്ട്. അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നാണ് ടിനി ടോം പറയുന്നത്. സ്‌റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു. വിവരങ്ങൾ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും താൻ അയക്കാറില്ലെന്നും ടിനി പറഞ്ഞു.
പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അൻസിബ തന്നെ പറയുന്നു. അങ്ങനെ പറയാൻ പാടില്ലല്ലോയെന്നും ടിനി ചൂണ്ടിക്കാട്ടി. എന്നാൽ ടിനിയുടെ പ്രതികരണത്തിന് ശേഷം ഇതുവരെ അൻസിബ മാധ്യമങ്ങളെ കണ്ടിട്ടില്ല.
നേരത്തെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ചത്. ടിനി ടോം തന്നെപ്പറ്റി മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും തന്നോടല്ല പറയുന്നത്, മറ്റ് പലരോടും പറഞ്ഞ്, അവർ വഴി തന്റെ ചെവിയിലെത്തുന്നതാണെന്നും അൻസിബ പറഞ്ഞിരുന്നു. രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു അൻസിബയുടെ പ്രതികരണം.














Click it and Unblock the Notifications