'മമ്മൂട്ടിയും മോഹൻലാലും പറയുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കണം, ആ കാര്യത്തിൽ അഭിമാനം'; റസൂൽ പൂക്കുട്ടി
സിനിമയിലെ വയലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കേരളത്തിൽ പലയിടത്തായി അക്രമ സംഭവങ്ങൾ പെരുകുകയും കൊലപാതക വാർത്തകൾ അടക്കം വ്യാപകമാവുകയും ചെയ്‌തതോടെയാണ് സിനിമയ്ക്ക് നേരെ വിരൽ ചൂണ്ടിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പലതരം അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി. സിനിമയ്ക്ക് ഒരിക്കലും സമൂഹത്തിനെ മാറ്റി മറിക്കാൻ കഴിയില്ലെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്. യുവാക്കളെ സ്വാധീനിക്കാൻ സിനിമയ്ക്ക് മാത്രമല്ല മയക്കുമരുന്നിനും മദ്യത്തിനും ഒക്കെ കഴിവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'സിനിമ ഒരിക്കലും സൊസൈറ്റിയെ മാറ്റി മറിക്കില്ല. മയക്കുമരുന്നിന് യുവാക്കളെ സ്വാധീനിക്കാൻ കഴിയും, മദ്യത്തിന് സ്വാധീനിക്കാൻ കഴിയും, വായനയ്ക്ക് പോലും അതിന് കഴിയും, അപ്പോൾ പിന്നെ സിനിമയുടെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ' റസൂൽ പൂക്കുട്ടി പറഞ്ഞു.
'എങ്ങനെ ഇത് സ്വാധീനിക്കപ്പെടുന്നു എന്നതിന്റെ കാരണം അതിൽ നമ്മളൊരു പ്രതിപുരുഷനെ കാണുന്നു എന്നത് കൊണ്ടാണ്. നമ്മൾ രജനീകാന്തിനെ ഒക്കെ എടുത്തു നോക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഇമേജ് അത്തരത്തിൽ ഉള്ളതായിരിക്കും.' റസൂൽ പൂക്കുട്ടി പറഞ്ഞു. നായകൻമാർ തങ്ങളുടെ ഡയലോഗ് പറയുമ്പോൾ പോലും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അമിതാഭ് ബച്ചന് ഒരു ഡയലോഗ് കൊടുത്ത് അത് പറയാൻ പറഞ്ഞാൽ കക്ഷി അത് വായിച്ചു നോക്കി തന്റെ ഇമേജിനെ ബാധിക്കുന്നതാണോ എന്ന് നോക്കും. അത്തരത്തിൽ പ്രശ്‌നം ഉള്ളതാണെന്ന് തോന്നിയാൽ അദ്ദേഹമത് മാറ്റുകയും ചെയ്യും. ആ ഒരു ഉത്തരവാദിത്തം എല്ലാ കലാകാരൻമാർക്കും ഉണ്ട്' റസൂൽ പൂക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കി.
'ഇന്നൊരു മമ്മൂട്ടിയോ മോഹൻലാലോ അവർ സിനിമയിൽ അഭിനയിക്കുന്ന നടൻമാർ മാത്രമല്ല. അവർ നമുക്ക് ചില കാര്യങ്ങളിലെ പ്രതിരൂപം കൂടിയാണ്. ഞാൻ പറയുന്നത് ശരിയാണോ? സിനിമയിൽ ഈ ഡയലോഗ് പറയണമോ? ഞാൻ ഈ സിനിമയിൽ ഇത്രയും വയലൻസ് കാണിക്കണമോ എന്നുള്ളത് ഒരു സിനിമയുടെ വിജയത്തിന് അപ്പുറം അവർ വിചിന്തനം ചെയ്യേണ്ട കാര്യമാണ്' അദ്ദേഹം പറയുന്നു.
'ഇന്ത്യയിലെ ഒരു കോളേജിന് അകത്തേക്ക് പോലും കയറി പരിശോധിക്കാൻ പ്രിൻസിപ്പലിന്റെ അനുമതി വേണം, അവിടെയൊരു ക്രൈം നടക്കുന്നുവെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്യണം. നമ്മുടെ വീടിന് അകത്താണെങ്കിലും അങ്ങനെ തന്നെ. ഒരു സിനിമാ സെറ്റിൽ ലഹരി ഉപയോഗം പാടില്ലെന്നും, ചെയ്യാൻ പറ്റില്ലെന്നുമൊക്കെ നിർമ്മാതാവിന് പറയാൻ കഴിയണം' റസൂൽ പൂക്കുട്ടി പറഞ്ഞു.
സിനിമാ താരങ്ങളുടെയും ടെക്‌നീഷ്യന്മാരുടെയും പ്രതിഫലവുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെ ആശങ്കയിലും അദ്ദേഹം പ്രതികരിച്ചു. 'അതൊരു അർത്ഥത്തിൽ ശരിയാണ്. അത് പലപ്പോഴും ഒരു പ്രത്യേക സിനിമാ മേക്കിങ്ങിലേക്ക് പോവും. നമ്മുടെ നിർമ്മാതാക്കൾ തന്നെ ഇങ്ങനെയൊരു വിഷയം ഉന്നയിച്ചപ്പോൾ അത് കേൾക്കാനും കറക്റ്റ് ചെയ്യാനും സന്നദ്ധതയുള്ള ആർട്ടിസ്‌റ്റുകൾ ഉള്ളത് ശരിക്കും നമുക്ക് അഭിമാനമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications