ഒടുവിൽ ലാലേട്ടനും വീണു, മമ്മൂക്ക അടുത്തെങ്ങുമില്ല; മഞ്ഞുമ്മൽ തരംഗത്തിൽ ബോക്‌സ് ഓഫീസ് തവിടുപൊടി
മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ചില സംഭവ വികാസങ്ങളാണ് ഈ വർഷം ഫെബ്രുവരിയിൽ അരങ്ങേറിയത്. ഒരേ സമയം നാലോളം ചിത്രങ്ങൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയും കളക്ഷൻ റെക്കോർഡുകളിൽ പരസ്‌പരം ഏറ്റുമുട്ടുകയും ഒക്കെ ചെയ്യുന്ന അത്യപൂർവ കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിച്ച മോളിവുഡിൽ പുതുചരിത്രങ്ങളും പിറക്കുകയാണ്.
ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം. ഒരു സാധാരണ സർവൈവൽ ത്രില്ലർ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ മിന്നൽ പിണറാവുന്ന കാഴ്‌ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. പ്രത്യേകിച്ച തമിഴ്‌നാട് ഉൾപ്പെടെയുള്ള കേരളത്തിന് പുറത്തുള്ള ഇൻഡസ്ട്രികളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

ഇതിന്റെ തുടർച്ചയായാണ് മഞ്ഞുമ്മൽ ബോയ്‌സ് മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോർഡിലേക്ക് നടന്നടുത്തിരിക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കോംബോയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ലൂസിഫറിനെയാണ് മഞ്ഞുമ്മൽ ബോയ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
2019 മാർച്ചിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ ഫൈനല്‍ വേള്‍ഡ്‍വൈഡ് കളക്ഷന്‍ ഏകദേശം 127-129 ആണെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനെയാണ് മഞ്ഞുമ്മൽ ബോയ്‌സ് മറികടന്നത്. തമിഴ്‌നാട്ടിൽ ഉൾപ്പെടെ മികച്ച പ്രതികരണം നേടിയ മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ആദ്യ 200 കോടി എന്ന നേട്ടം സ്വന്തമാക്കുമോ എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
മഞ്ഞുമ്മൽ ബോയ്‌സിന് മുൻപിൽ ഇനി മറികടക്കാനുള്ളത് രണ്ടേ രണ്ട് ചിത്രങ്ങൾ മാത്രമാണ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‌ത പുലിമുരുകൻ പട്ടികയിൽ രണ്ടാമതാണ്. മലയാളത്തിലെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ഉയരം കുറിച്ച പുലിമുരുകൻ 152 കോടി രൂപയോളം ആഗോള തലത്തിൽ കളക്ഷൻ നേടിയെന്നാണ് അനലിസ്‌റ്റുകൾ പറയുന്നത്.
ഒന്നാം സ്ഥാനത്ത് ടൊവിനോ തോമസിനെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ആണുള്ളത്. കേരളം നേരിട്ട മഹാമാരിയുടെ വ്യാപ്‌തി ലോകത്തെ അറിയിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത് ഏകദേശം 176 കോടി രൂപയാണ്. നിലവിലെ സാഹചര്യത്തിൽ ഈ കളക്ഷൻ മഞ്ഞുമ്മൽ ബോയ്‌സ് മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, തമിഴ്‌നാട്ടിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ഖ്യാതി മഞ്ഞുമ്മൽ ബോയ്‌സ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതുവരെ 25 കോടിയിലധികം രൂപയാണ് അവിടെ നിന്നും ചിത്രം നേടിയെടുത്തത്.












Click it and Unblock the Notifications