'ദൈവത്തെ കുറിച്ചുള്ള മഞ്ഞുമ്മൽ ബോയ്‌സിലെ വാക്കുകൾക്ക് പ്രചോദനമായത് ആ കമൽഹാസൻ ചിത്രം'; ചിദംബരം
മലയാള സിനിമയുടെ തലവര മാറ്റിയ മാസമാണ് ഫെബ്രുവരി. അതിന് നിമിത്തമായി ഈ മാസം പുറത്തിറങ്ങി ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊണ്ട് മുന്നേറുന്ന ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്‌സ്. ജാനേ മൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിദംബരം ഒരുക്കിയ ചിത്രത്തിൽ വൻ താരനിര തന്നെയാണ് അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ചിദംബരം.
'ചിത്രത്തിന്റെ സ്‌ക്രീൻ പ്ലേ എഴുതി തീർക്കാൻ നല്ല സമയം എടുത്തിരുന്നു. നടന്ന ഒരു സംഭവം ആയതിനാൽ തന്നെ ഒന്നര വർഷത്തോളം എടുത്താണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. റിയൽ സ്‌റ്റോറി ആയതിനാൽ തന്നെ സ്ക്രിപ്റ്റിൽ ഒരുപാട് മാറ്റങ്ങൾ ഒന്നും വരുത്താൻ കഴിയില്ലായിരുന്നു. അവർ അനുഭവിച്ച കാര്യങ്ങൾ അതുപോലെ തന്നെ കാണിക്കണമായിരുന്നു' ചിദംബരം പറഞ്ഞു.

'ഇതിന് വേണ്ടി ഷൂട്ട് ചെയ്‌ത് വെച്ച ഒട്ടേറെ സീനുകൾ കട്ട് ചെയ്‌ത് കളഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ സിനിമയുടെ ക്യാരക്‌ടർ ആർക്ക് ഇത്രയും നന്നാവാൻ കാരണം.' ചിത്രത്തിലെ കഥാപാത്ര സൃഷ്‌ടിയും, കഥയും എങ്ങനെ രൂപപ്പെടുത്തിയെടുത്തു എന്ന ചോദ്യത്തോടായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ഇതിന് ശേഷമാണ് സംവിധായകൻ ചിത്രത്തിലെ ചില രംഗങ്ങൾ രൂപപ്പെടുത്തുന്നതിൽ കമൽ ഹാസന്റെ കൾട്ട് ക്ലാസിക് ചിത്രം അൻബേ ശിവത്തിന്റെ സ്വാധീനം വെളിപ്പെടുത്തിയത്.
'ദൈവത്തെ കുറിച്ചുള്ള ആ ഡയലോഗുകൾക്ക് പ്രചോദനമായത് കമൽ ഹാസൻ സാറിന്റെ അൻ ബേ ശിവം എന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ആരാണ് ദൈവം, എന്താണ് ദൈവം എന്നീ ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അതാണ് ഞാൻ ഈ സിനിമയിലും ഉപയോഗിച്ചത്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്' ചിദംബരം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരെ കഴിഞ്ഞ ദിവസം കമൽ ഹാസൻ നേരിട്ട് കണ്ടിരുന്നു. സംവിധായകൻ ചിദംബരം, കലാസംവിധായകൻ അജയൻ ചാലിശ്ശേരി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, ശ്രീനാഥ് ഭാസി തുടങ്ങി മഞ്ഞുമ്മല്‍ ബോയ്‌സി ഭൂരിഭാഗം പേരും കമൽഹാസനെ കാണാൻ എത്തി. പ്രിയ താരത്തെ കണ്ട സന്തോഷം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
കമൽ ഹാസനൊപ്പം ഗുണ എന്ന സിനിമയുടെ സംവിധായകൻ സന്താനഭാരതിയും മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തെ കാണാനെത്തിയിരുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ ചിദംബരം കമൽ ഹാസനോടുള്ള ആരാധന തുറന്നുപറഞ്ഞിരുന്നു. 'വിരുമാണ്ടി' പോലെയുള്ള സിനിമകൾവളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ചിദംബരം പറഞ്ഞിരുന്നു.
2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലെ ഗുണ കേവിൽ പ്രവേശിക്കുകയും അതിൽ ഒരാൾ അബദ്ധത്തിൽ കുഴിയിൽ വീഴുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ അധികാരികളും, രക്ഷപ്രവർത്തകരും കൈവിട്ടിട്ടും തന്റെ സുഹൃത്തിന് വേണ്ടി ജീവൻ പണയം വച്ചു കുഴിയിലേക്ക് ഇറങ്ങിയ യുവാവിന്റെയും, കൂടെ നിന്ന മറ്റ് സുഹൃത്തുക്കളുടെയും കഥയാണ് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രം നിറഞ്ഞ സദസുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.












Click it and Unblock the Notifications