'മോഹൻലാൽ ഒരാളെയും ബുദ്ധിമുട്ടിക്കാൻ നിൽക്കില്ല, ആ സംവിധായകൻ പിന്നെ എന്നെ വിളിച്ചിട്ടേയില്ല'; മണിയൻപിള്ള രാജു
മലയാളികൾ ഒരുകാലത്ത് ഏറ്റവും വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ. മോഹൻലാലിനെ മുൻപ് ഒരിക്കലും കാണാത്ത രീതിയിലുള്ള വ്യത്യസ്‌തമായ വേഷത്തിലാണ് ഈ ചിത്രത്തിൽ സംവിധായകൻ അൻവർ റഷീദ് അവതരിപ്പിച്ചത്. വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം വീണ്ടും തിയ്യേറ്ററുകളിൽ എത്തുകയാണ്. അതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും മണിയൻപിള്ള രാജു തന്നെയാണ് അവതരിപ്പിച്ചത്. ചിത്രം റീറിലീസ് ചെയുന്ന വേളയിലാണ് ഷൂട്ടിംഗ് വിശേഷങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് മണിയൻപിള്ള രാജു രംഗത്ത് വരുന്നത്. മോഹൻലാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും നിർമ്മാതാക്കൾക്ക് ഉണ്ടാക്കാത്ത നടൻ ആണെന്നും ജോലിയെ ദൈവമായി കാണുന്ന ആളാണെന്നും മണിയൻപിള്ള രാജു പറയുന്നു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ
2007ലെ പ്രസാദ് ലാബിലെ എല്ലാ ഡിജിറ്റലുകളും ഡാമേജ് ആയിപ്പോയി, ഈശ്വരാധീനം എന്ന് പറഞ്ഞാൽ മതിയല്ലോ ഛോട്ടാ മുംബൈയുടേത് മാത്രം ഒന്നും ആയില്ല. സൗണ്ട് പിന്നെ ഞാനൊരു ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയിരുന്നു. സിനിമാസ്കോപ് ആയിരുന്നു ഇത്, അതുകൊണ്ട് മാറ്റങ്ങൾ ഒന്നും വരുത്തേണ്ടി വന്നിരുന്നില്ല. ഇതൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് വേണ്ട പടമാണ്. എല്ലാവരും കണ്ട സിനിമയാണ്, എന്നാലും ഒടിടിയിൽ ഒന്നും വരാത്തത് കൊണ്ട് ഇത് കാണാൻ താൽപര്യപ്പെടും.
ആ പടത്തിൽ ഞാൻ കൊണ്ടുവന്ന പുതുമുഖങ്ങൾ ആയിരുന്നു സംഗീത സംവിധായകൻ രാഹുൽ രാജ്, അയാൾ ഈ പടത്തോടെ വലിയ ആളായി. പിന്നെ പോസ്‌റ്ററുകൾ ഡിസൈൻ ചെയ്‌ത കോളിൻസ്. മനോഹരമായ പോസ്‌റ്റർ ആയിരുന്നു. മോഹൻലാലിന്റെ ലുക്ക് ഒക്കെ അൻവർ റഷീദിന്റെ ഐഡിയ ആയിരുന്നു. ആദ്യം മോഹൻലാലിന്റെ ഡ്രസ് വന്നത് ബോംബെയിൽ നിന്നായിരുന്നു.
അതിൽ അൻവർ തൃപ്‌തനായില്ല. അങ്ങനെ അതൊക്കെ മാറ്റുകയായിരുന്നു. വില കുറഞ്ഞ ഡ്രസുകൾ വാങ്ങുന്ന സ്ഥലത്ത് നിന്ന് വാങ്ങിയയാണ് ഉപയോഗിച്ചത്. പെന്റാ മേനകയിൽ നിന്നും വാങ്ങിയവ ആയിരുന്നു, അന്നത്തെ വില കുറഞ്ഞ ഡ്രസുകൾ ആയിരുന്നു ലാലിന് നൽകിയത്. അദ്ദേഹത്തിന് പിന്നെ ചുളിഞ്ഞത് ആയാലും ചെളി ഉള്ളതായാലും പഴയത് ആയാലും ഒന്നും ഒരു പ്രശ്‌നവുമില്ല.
ജനുവരി ഒരു ഓർമ്മ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്നത് ശരിക്കും റോഡിൽ ഇട്ട് വിൽക്കുന്ന സ്വറ്ററുകൾ ഒക്കെയാണ്. ചെട്ടികുളങ്ങര എന്ന പാട്ടിൽ ജയൻ ആയിരുന്നില്ല ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ റഫറൻസ്. അതിൽ ഒരു തെലുഗു സ്‌റ്റൈൽ പിടിക്കാമെന്നാണ് വിചാരിച്ചത്. അങ്ങനെയാണ് അതിന് പറ്റിയആളുകളെ കൊണ്ട് വന്നത്. മോഹൻലാലിന് വ്യത്യസ്‌തമായി അവതരിപ്പിക്കണം എന്നതായിരുന്നു പ്ലാൻ.
വാസ്കോ ഡി ഗാമ എന്നുള്ള പാട്ട് എടുക്കാൻ ഏതാണ്ട് മൂന്ന് നൈറ്റ് വേണ്ടി വന്നു. അതുകഴിഞ്ഞിട്ടാണ് ആക്ഷൻ സീക്വൻസ് എടുക്കുന്നത്. അതിന് ഏതാണ്ട് എട്ട് ദിവമെടുത്തു. അന്ന് പാപ്പാനി ഒക്കെ റെഡി ആക്കി നിർത്തിയിരുന്നു. പിന്നെ ഈ പാട്ട് എടുക്കാൻ നമ്മൾ ഒരു ഡാൻസ് മാസ്‌റ്ററെ കൊണ്ട് വരികയായിരുന്നു. പുള്ളിയുടെ ഡേറ്റുകൾ ഒക്കെ വിചാരിച്ചത് പോലെയായില്ല, മാറി.
പുള്ളി രാത്രി എത്തിയിട്ട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പോവണം. ഞാൻ പറഞ്ഞു എന്തേലും പൈസ കൊടുത്തു വിട്ടേക്കാം എന്ന്. അപ്പോൾ മോഹൻലാൽ പറഞ്ഞു അതുവേണ്ട വലിയ ആളല്ലേ നമുക്ക് എടുക്കാമെന്ന്. ഫൈറ്റ് തീരുമ്പോൾ പുലർച്ചെ ആറ് മണിയാവുമെന്ന് ഞാൻ പറഞ്ഞപ്പോൾ എട്ട് മണിക്ക് തിരിച്ചു വന്നാൽ പോരെ എന്നായിരുന്നു ലാൽ ചോദിച്ചത്. പുലർച്ചെ ആറ് മണിക്ക് പോവുന്ന പുള്ളി എട്ട് മണിക്ക് ഉറക്കവും പോലുമില്ലാതെ എത്തി.
എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ച് അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഒൻപത് ദിവസം ഉറങ്ങാതെ നിന്ന ആളാണ് ഫുൾ എനർജിയിൽ ഡാൻസ് കളിക്കുന്നത്. മോഹൻലാൽ ഒരാൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല. തുടരും എന്ന ചിത്രത്തിൽ പോലും വയ്യാതെയാണ് പുള്ളി ഫൈറ്റ് ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ടിനെ ആദ്യ സിനിമയിൽ തന്നെ കൊന്നത് കൊണ്ട് പിന്നെ പുള്ളി എന്നെ വിളിച്ചിട്ടേ ഇല്ല.












Click it and Unblock the Notifications