'മോഹൻലാലിന്റെ വയറിൽ പിടിച്ചു ഷർട്ട് കീറിയ ആളെ ചിലർ പഞ്ഞിക്കിട്ടു, പക്ഷേ ലാലേട്ടൻ ചെയ്‌തത്..'; നന്ദു പറയുന്നു
മലയാളികളുടെ ഇഷ്‌ടനടനാണ് നന്ദു എന്നറിയപ്പെടുന്ന നന്ദലാൽ മൂർത്തി. അടുത്തകാലത്തായി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ പ്രതിഭ അടയാളപ്പെടുത്തിയിരുന്നു. 1983ൽ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥയാണ് ആദ്യ ചിത്രമെങ്കിലും സർവകലാശാല എന്ന മോഹൻലാൽ-വേണു നാഗവള്ളി ചിത്രമാണ് നന്ദുവിന് ലഭിച്ച മികച്ച കഥാപാത്രം. അവിടുന്നിങ്ങോട്ട് ഏതാണ്ട് നാൽപത് വർഷത്തോളമായി സിനിമയിൽ സജീവമാണ് താരം.
ഇടക്കാലത്ത് നെഗറ്റീവ് ടച്ചുള്ള വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും നന്ദു കൈയ്യടി നേടിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്‌ത സ്‌പിരിറ്റ് എന്ന ചിത്രത്തിലെ പ്ലംബർ മണിയൻ എന്ന കഥാപാത്രം ഇക്കൂട്ടത്തിൽ ഏറെ പ്രശംസ നേടിയിരുന്നു. തുടക്കകാലം മുതൽ മോഹൻലാലിനൊപ്പം ഒട്ടേറെ സിനിമകളിൽ വേഷമിടാൻ നന്ദുവിന് കഴിഞ്ഞിരുന്നു.

മോഹൻലാലിന്റെ പല ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ഏയ് ഓട്ടോ എന്ന ചിത്രത്തിനിടെ സംഭവിച്ച ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹമിപ്പോൾ. ചിത്രത്തിന്റെ ഷൂട്ട് കോഴിക്കോട് നടക്കുമ്പോൾ മോഹൻലാലിനെ കാണികളിൽ ഒരാൾ ഉപദ്രവിച്ചതും അയാളോട് എങ്ങനെയാണ് മോഹൻലാൽ പെരുമാറിയതെന്നും നന്ദു വെളിപ്പെടുത്തി. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ
ഏയ് ഓട്ടോയുടെ സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി എസി കാറിൽ കയറുന്നത്. അന്ന് പ്രൊഡ്യൂസർ മണിയൻപിള്ള രാജു ചേട്ടനായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി രാജു ചേട്ടൻ പഴയൊരു അംബാസിഡർ കാർ എല്ലാ പണിയും തീർത്ത് എസിയാകി മാറ്റിയിരുന്നു. അത് ലാലേട്ടന് യാത്ര ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് കൊണ്ട് വരണമായിരുന്നു. ഞാനും കോന്നിയൂർ ഭാസ്, പിന്നെ മണിയൻപിള്ള രാജു ചേട്ടന്റെ സഹോദരൻ, അദ്ദേഹം എന്റെ സീനിയർ ആയി പഠിച്ചതാണ്. ഞങ്ങളും ഡ്രൈവറും യാത്ര തിരിച്ചു.
ഞങ്ങൾ ആരും തന്നെ ഇതുവരെ ബൈ റോഡ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോയിട്ടില്ലായിരുന്നു. ഞങ്ങൾ ഇങ്ങനെ പോവുകയാണ്. ഉച്ചയായിരുന്നു അവിടെ നിന്ന് തിരിക്കാൻ. രാത്രി എവിടെ നിന്നോ കാപ്പിയൊക്കെ കഴിച്ചു വീണ്ടും യാത്ര തുടരുകയാണ്. കോഴിക്കോട്ട് എത്തണം എങ്കിൽ പതിനൊന്ന് മണിയൊക്കെ ആവുമെന്ന് വിചാരിച്ചിരുന്നു.
റോഡിൽ ഭയങ്കര ഇരുട്ടായിരുന്നു. ഫ്രണ്ടിൽ ഒരു ലോറി ഉണ്ടായിരുന്നു. കൊറേ ദൂരം പോയപ്പോൾ ആ ലോറിക്കാരൻ ചവിട്ടി നിർത്തി. ഞങ്ങളും നിർത്തി, ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. മുഴുവൻ ഇരുട്ടാണ്. ആകെയുള്ളത് ലോറിയുടെ രണ്ട് ഹെഡ്‌ലൈറ്റ് മാത്രം. ഞങ്ങളുടെ ഡ്രൈവർ ഇങ്ങനെ ഹോൺ അടിക്കുണ്ടായിരുന്നു. പെട്ടെന്ന് ഡ്രൈവർ ടെൻഷൻ.
നോക്കുമ്പോൾ ലോറിയുടെ ഡ്രൈവർ അതിൽ നിന്ന് ഇറങ്ങി വരികയാണ്. ഭയങ്കര സൈസ് ഒക്കെയുള്ള ഒരാളായിരുന്നു. ഞങ്ങളുടെ ഡ്രൈവർ നിന്ന് വിറക്കുകയാണ്. അയാൾ വന്ന് ഗ്ലാസിൽ തട്ടി, ഞങ്ങൾ എസിയിൽ ഗമയിൽ ഇരിക്കുകയാണ്. എന്താണെന്ന് ചോദിച്ചു അയാൾ, അപ്പോൾ ഞങ്ങൾ പറഞ്ഞു മുന്നോട്ട് എടുകുന്നില്ലെന്ന്. മുന്നോട്ട് പോയിട്ട് നിങ്ങൾ റെയിൽവേ ക്രോസ് ഇടിച്ചുതകർത്തിട്ട് മുന്നോട്ട് പോവുമോ എന്നാണ് ചോദിച്ചത്.
ശരിക്കും ഞങ്ങൾ എല്ലാവരും ചിരിച്ചുപോയി. വെളിച്ചം ഇല്ലാത്തതിനാൽ മുന്നിൽ ഉള്ളത് ഒന്നും കാണുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഒറ്റപ്പാലത്ത് റെയിൽവേ ക്രോസ് ഒക്കെ മാറി ബൈപാസ് വന്നു. ഇപ്പോഴും അവിടെ പോവുമ്പോഴും, ആ വഴി കടന്നുപോവുമ്പോഴും ഈ സംഭവമാണ് ആദ്യം മനസ്സിൽ ഓർമ്മ വരാറുള്ളത്.
ആ സെറ്റിൽ വച്ചാണ് മറ്റൊരു സംഭവം ഉണ്ടായത്, കോഴിക്കോട് തളി ക്ഷേത്രത്തിൽ വച്ച് ഷൂട്ട് നടക്കുകയായിരുന്നു. ലാലേട്ടനും രേഖയുമാണ് ഉള്ളത്. ഷൂട്ട് കഴിഞ്ഞ് അവരെ കൊണ്ട് പോവാൻ നമ്മുടെ കാർ പുറത്തുണ്ട്. പക്ഷേ ഒരു രക്ഷയും ഇല്ലാത്ത വിധത്തിൽ ജനസാഗരം ആയിരുന്നു അവിടെ. അതിനിടയിൽ എങ്ങനെയോ ഇവരെ കാറിൽ കയറ്റി.
അവിടെ ഉണ്ടായിരുന്ന അൽപ്പം പ്രശ്‌നക്കാർ ആയിരുന്നവരിൽ ഒരാൾ കല്ലെടുത്ത് കാറിന്റെ ചെറിയ വിൻഡോ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ആ പുള്ളി തന്നെയാണ് അൽപ്പം മുൻപ് ലാലേട്ടൻ ഇറങ്ങി വരുമ്പോൾ വയറിൽ പിടിച്ചു ഷർട്ട് കീറിയത്. ലാലേട്ടനും രേഖയും പോയ സമയം അവിടെ പ്രൊഡക്ഷൻ മാനേജർ മോഹനേട്ടനും കുറച്ചുപേരും കാറിൽ പെട്ടെന്ന് അയാളെ പിടിച്ചു കയറ്റി.
ഞാനും ആ കാറിൽ കയറി, അവരെല്ലാം ചേർന്ന് ആ പുള്ളിയെ അടിച്ചുപരുവമാക്കി. നേരെ ഹോട്ടൽ മഹാറാണിയിലേക്ക് വിട്ടു. ലാലേട്ടനെ പിച്ചിയ ആളെ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് നേരെ കൊണ്ട് ചെന്ന് മുന്നിൽ നിർത്തി. എന്താ മോനെ ഇങ്ങനെയൊക്കെ ആണോ പെരുമാറുക എന്നായിരുന്നു സ്വതസിദ്ധമായ ശൈലിയിൽ ചോദ്യം. അയാൾ ഇഷ്‌ടം കൊണ്ടാണെന്ന് പറഞ്ഞു. പെട്ടെന്ന് അകത്തുപോയി പുതിയ ഷർട്ട് എടുത്തു അയാൾക്ക് കൊടുത്തു. അടികിട്ടിയതിന്റെ വേദന ഒക്കെ മാറി അയാൾക്ക് സന്തോഷമായി.












Click it and Unblock the Notifications