'രസികനിലെ ആ സീൻ ഇപ്പോഴാണ് ചെയ്യാൻ പറഞ്ഞതെങ്കിൽ ചെയ്യില്ലായിരുന്നു'; മുരളി ഗോപി
നടനായും തിരക്കഥാകൃത്തായും തിളങ്ങുന്ന താരമാണ് മുരളി ഗോപി. രസികൻ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ അഭിനയ രംഗത്ത് വന്നത്. ആദ്യ സിനിമയ്ക്ക് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സിനിമ ചെയ്യുന്നത്. ഇപ്പോൾ അഭിനയത്തെക്കുറിച്ചു അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചും പറയുകയാണ് മുരളി ഗോപി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള രണ്ട് പ്രവൃത്തികളാണ് എഴുത്തും അഭിനയവുമെന്നാണ് അദ്ദേഹം പറയുന്നത്. താൻ എഴുതുന്ന സമയത്ത് അഭിനയിക്കാറില്ല, ഒരു സമയം ഒന്ന് മാത്രമെ ചെയ്യൂവെന്നും എഴുത്തുള്ളത് കൊണ്ട് ഒരുപാട് സിനിമകൾ വേണ്ടാന്ന് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാനെക്കുറിച്ച് പല ചോദ്യങ്ങളും ഉണ്ടായി അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും തിരക്കഥ എഴുതി പൂർത്തിയാക്കിയതിന് ശേഷമെ താൻ സംവിധായകരുമായി ചർച്ച നടത്താറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അരുൺ കുമാർ അരവിന്ദും പൃഥ്വിരാജ് സുകുമാരനും നല്ല സഹകരണമുളള സംവിധായകരാണെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫറിന് മൂന്ന് ഭാഗങ്ങളായിാണ് ചിത്രീകരിക്കുന്നതെന്നും ആദ്യ ഭാഗമാണ് ലൂസിഫറിൽ കണ്ടത്, രണ്ടാമത്തെ ഭാഗം എമ്പുരാനിൽ കാണും മൂന്നാം ഭാഗത്തിന്റെ കാത്തരിപ്പിലാണെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമയെ വിലയിരുത്തേണ്ടത് കാഴ്ചക്കാരാണെന്നും അല്ലാതെ അതിന്റെ പിന്നിണിയിൽ പ്രവർത്തിക്കുന്നവരല്ലെന്നും മുരളി ഗോപി പറഞ്ഞു.
നമ്മൾ പറയുന്നത് കണക്ട് ചെയ്യുന്ന ഒരാൾ കാണും. അങ്ങനെയുള്ള വ്യക്തിയാണ് രാജു. ടിയാൻ എന്ന ചിത്രത്തിലാണ് ഞാനും രാജുവും തമ്മിൽ കൂടുതൽ മനസ്സിലാക്കുന്നത്. അങ്ങനെ നടത്തിയ സംഭാഷണങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ലൂസിഫർ എന്ന ചിത്രം ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്.
സാധാരണ തന്റെ ചിത്രങ്ങളിൽ തമാശ വളരെ കുറവാണ്. നമ്മുടെ ഒരു ദിവസം എടുത്ത് കഴിഞ്ഞാൽ മുഴുവനും തമാശയല്ലല്ലോ. അതുപോലെയാണ് സിനിമയിലും, താനും ഇന്ദ്രൻസും തമ്മിൽ വലിയ ആത്മബന്ധമുണ്ടെന്നും തങ്ങൾ ഒരുമിച്ച് ആറോളം സിനിമകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മാര സംഭവം എന്ന ചിത്രത്തിൽ ദിലീപിന്റെ അഭിനയത്തെക്കുറിച്ചും മുരളി ഗോപി പറയുന്നു. ദിലീപിന്റെ അഭിനയം ശരിക്കും ഞെട്ടിച്ചെന്നാണ് മുരളി ഗോപി പറയുന്നത്. താൻ പ്രതീക്ഷിക്കാത്ത തരത്തിൽ വലിയ മാറ്റങ്ങൾ ദിലീപ് കൊണ്ടുവന്നിട്ടുണ്ടെന്ന് മുരളി ഗോപി പറഞ്ഞു. രസികൻ സിനിമയിൽ കാളഭാസ്ക്കരൻ എന്ന കഥാപാത്രം പൊട്ടുന്ന കതിനകൾക്കിടയിലൂടെ നടന്നുവരുന്ന ഒരു സീനുണ്ട്.
അതിപ്പോഴാണ് ചെയ്യാൻ പറഞ്ഞതെങ്കിൽ ചെയ്യില്ലെന്നും മുരളി ഗോപി പറഞ്ഞു. അത് അത്ര അപകടം നിറഞ്ഞ സീനായിരുന്നുവെന്നും ആ കഥാപാത്രത്തെ ആരും അഭിനയിക്കാൻ തയ്യാറാകില്ലായിരുന്നുവെന്നും മുരളി ഗോപി പറഞ്ഞു. രസികന് ശേഷം അഞ്ച് വർഷത്തോളം കഴിഞ്ഞാണ് ഭ്രമരം എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു.












Click it and Unblock the Notifications