ആ പ്രതീക്ഷയും വെള്ളത്തിലായി; മലയാള ചിത്രം '2018' ഓസ്‌കറിൽ നിന്ന് പുറത്ത്
ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പേറിയ '2018' ഓസ്‌കർ അന്തിമ ചുരുക്കപട്ടികയിൽ ഇടം നേടാനാകാതെ പുറത്ത്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം '2018'ന് അന്തിമ ചുരുക്കപട്ടികയില്‍ ഇടം നേടാനായില്ല. മലയാളികൾ മാത്രമല്ല ഇന്ത്യൻ സിനിമ ഒട്ടാകെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓസ്‌കറിലെത്തിയത് നോക്കി നിന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത സർവൈവൽ ചിത്രമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, തുടങ്ങിയ വൻ താരനിര പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ കയറിയ ചിത്രം കൂടിയാണിത്.

മലയാളി ഓർക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ മാനുഷിക മൂല്യങ്ങളുടെയും, സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും ഒക്കെ നേർ കാഴ്ച്ചകൾ വരച്ചുകാട്ടിയ മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്‌കാരം ആയിരുന്നു ഈ ചിത്രം. അതിനാൽ തന്നെ മലയാളി പ്രേക്ഷകർ ഒന്നടങ്കം സിനിമ ഏറ്റെടുക്കുകയായിരുന്നു.
മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മൊഴിമാറ്റി തെലുങ്കില്‍ നിന്ന് 2018 നേടിയത് 10 കോടിയില്‍ അധികമായിരുന്നു. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഓരോരുത്തരും നായകരാണ് (എവരി വൺ ഈസ് എ ഹീറോ) എന്നതായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ.
നരെയ്ൻ, ലാൽ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്‌ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ, അപര്‍ണ ബാലമുരളി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.
അഭിനേതാക്കളുടെ പ്രകടനം മുതൽ ചിത്രത്തിലെ ഗ്രാഫിക്‌സ് വിഭാഗമടക്കം വലിയ കയ്യടിയായിരുന്നു നേടിയിരുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സികെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അഖിൽ ജോർജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. അഖിൽ ധർമജനും തിരക്കഥ ഒരുക്കുന്നതിൽ പങ്കാളിയായി.
അതേസമയം, ഫീച്ചർ സിനിമ വിഭാഗത്തിൽ തഴയപ്പെട്ടെങ്കിലും ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള വക കൂടി അന്തിമ പട്ടികയിലുണ്ട്. ജാർഖണ്ഡിലെ ഒരു കൂട്ടബലാത്സംഗ കേസിനെ ആസ്‌പദമാക്കിയുള്ള 'ടു കിൽ എ ടൈഗർ' എന്ന ഡോക്യുമെന്ററി മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഇടംനേടി എന്നതാണ് ശ്രദ്ധേയം. ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്യുമെന്ററി ഫിലിം മേക്കർ നിഷ പഹുജയാണ് ഇത് സംവിധാനം ചെയ്‌തത്.












Click it and Unblock the Notifications