'മമ്മൂട്ടി മഹാരാജാസിൽ തന്റെ പേര് മാറ്റി പറഞ്ഞ് പഠിച്ചു, പക്ഷേ സഹപാഠി ആ കള്ളം കണ്ടുപിടിച്ചു'; ശാന്തിവിള ദിനേശ്
മലയാളികളുടെ സ്വന്തം മെഗാസ്‌റ്റാറാണ് മമ്മൂട്ടി. മലയാള സിനിമയിൽ മറ്റാർക്കും പ്രേക്ഷകർ ആ വിശേഷണം ചാർത്തി നൽകിയിട്ടില്ല. സിനിമയിൽ എത്തുമ്പോൾ സാധാരണഗതിയിൽ പെരുമാറ്റുന്ന നടൻമാർ അനവധിയുണ്ട്. സ്വന്തം പേരുമായി യാതൊരു ബന്ധവുമില്ലാത്ത പേരുകൾ സ്വീകരിക്കുന്ന നടന്മാരും നടിമാരും ഒട്ടേറെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തനായി തന്റെ പേരിനെ ചുരുക്കിയാണ് മമ്മൂട്ടി ഇക്കാണുന്ന പ്രശസ്‌തിയിലേക്ക് നടന്നുകയറിയത്.
പിഎ മുഹമ്മദ് കുട്ടി എന്ന പേരാണ് മമ്മൂട്ടിയായി പിൽക്കാലത്ത് മാറിയത്. അതിന് കാരണമായത് മഹാരാജാസിലെ പഠന കാലമാണെന്ന് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. അബ്‌ദുൾ ഖാദർ പ്രേം നസീർ ആയത് പോലെ, കൃഷ്‌ണൻ നായർ ജയൻ ആയത് പോലെ, മാധവൻ നായർ മധു ആയത് പോലെ മമ്മൂട്ടിയും ഈ പേര് തന്റെ അടയാളമായി സ്വീകരിക്കുകയായിരുന്നു. എന്നാൽ പലർക്കും അറിയാത്തൊരു പിന്നാമ്പുറ കഥയുണ്ട് ഇതിന് പിന്നിൽ.

അത് വെളിപ്പെടുത്തുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടി എല്ലാവരോടും പറഞ്ഞിരുന്ന പേര് മറ്റൊന്നായിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. വലിയൊരു ഈജിപ്ഷ്യൻ നടൻ ആയിരുന്ന ഒമർ ഷെരീഫിന്റെ പേരായിരുന്നു അതെന്നും പക്ഷേ ഒരിക്കൽ കോളേജിൽ വച്ച് ആ കള്ളം സഹപാഠി പൊക്കിയെന്നും അതോടെയാണ് മമ്മൂട്ടിയായി മാറിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
പ്രേം നസീർ മുതൽ കുഞ്ചനും ജയനും കുതിരവട്ടം പപ്പുവും അടക്കം എത്രയോ താരങ്ങൾ സ്വന്തം പേര് ഉപേക്ഷിച്ചവരായിരുന്നു. കൃഷ്‌ണൻ നായർ എന്നോ അമ്മ സ്നേഹപൂർവ്വം വിളിച്ചിരുന്ന ബേബിയെന്നോ തന്നെ വിളിച്ചിരുന്നെങ്കിൽ ജയൻ എന്ന പേരിന്റെ ഗാംഭീര്യം നമുക്ക് ഒരിക്കലും ലഭിക്കില്ലായിരുന്നു. ഇപ്പൊ ഈ പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് വന്നത്, നമ്മുടെ അഭിമാനമായ മെഗാസ്‌റ്റാർ മമ്മൂട്ടിയെ കുറിച്ച് ചിന്തിച്ചപ്പോഴാണ്.
മമ്മൂക്കയുടെ പഠനകാലത്ത് ഒരുമിച്ച് പഠിച്ച ആരോടെങ്കിലും ഒമർ ഷെരീഫിനെ ഓർമ്മയുണ്ടോ എന്ന് തിരക്കിയാൽ അവർ ചിരിക്കും. മഹാരാജാസിലോ ലോ കോളേജിലോ പഠിച്ച ആരോടെങ്കിലും ഒമർ ഷെരീഫിനെ അറിയാമോ എന്ന് ചോദിക്കണം. മമ്മൂക്ക പഠിച്ചിരുന്ന കാലത്തെ സഹപാഠികളോട് ചോദിക്കണം. അവർ പൊട്ടിച്ചിരിക്കും, പിന്നെ സ്വകാര്യമായി പറയും, അത് നമ്മുടെ മമ്മൂട്ടിയുടെ പേരാടോ എന്നാവും ഉത്തരം.
മഹാരാജാസിൽ കൂടെ പഠിച്ചിരുന്നവർ ഒമർ എന്നും ഷെരീഫ് എന്നും കൊറേ കാലം വിളിച്ചിരുന്നു. ഈജിപ്ഷ്യൻ നടനായ ഒമർ ഷെരീഫിനെ ഓർത്ത് കൊണ്ടാണ്, കേരളത്തിലെ ഒമർ ഷെരീഫ് ആവുമെന്ന് മമ്മൂട്ട നിശ്ചയിച്ചത് അക്കാലത്ത്. അതിൽ അദ്ദേഹം ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു. വീട്ടുകാർ ഇട്ട പേരിനെ മുക്കിയിട്ട് ഒമർ ഷെരീഫ് എന്ന് പറയുമ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.
യാദൃശ്ചികമായി നിനച്ചിരിക്കാതെ ഒരു നാൾ എല്ലാം പൊളിഞ്ഞു. കൈയിലിരുന്ന പുസ്‌തകത്തിൽ നിന്ന് കോളേജിലെ തിരിച്ചറിയൽ കാർഡ് താഴെ വീണു. അത് കണ്ടെടുത്ത കുരുത്തംകെട്ട സഹപാഠി ശശിധരൻ തിരിച്ചറിയൽ കാർഡിലെ പേര് കണ്ട് അലറി. എടാ കള്ളാ നിന്റെ പേര് മുഹമ്മദ് കുട്ടി എന്നാണല്ലേ, കള്ളപ്പേരിൽ നടക്കുന്നോടാ മമ്മൂട്ടി. അദ്ദേഹത്തെ ആദ്യമായി മമ്മൂട്ടിയെ അങ്ങനെ വിളിച്ചതിന്റെ ക്രെഡിറ്റ് ശശിധരനാണ്. ആ നാവ് പൊന്നായിരിക്കട്ടെ.
അതോടെ മഹാരാജാസിലെ കുരുത്തംകെട്ട ഗ്രൂപ്പ് ഉണ്ടായിരുന്നു, ആ സംഘത്തിലെ ലീഡറുടെ പേര് മമ്മൂട്ടി എന്നായി മാറി. ആ പേര് ലോകം മുഴുവൻ ബഹുമാനത്തോടെ വിളിക്കുന്ന പേരായി. എഴുപത്തിനാലാം വയസിലും ആ പ്രശസ്‌തി അങ്ങനെ തന്നെ നിലനിൽക്കുന്നു. കാരണം മമ്മൂട്ടി എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല.












Click it and Unblock the Notifications