'ആ മോഹൻലാൽ ചിത്രം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു, പല തിയേറ്ററിലും കൂവലും ബഹളവും ഒക്കെയായിരുന്നു'; ഗിരീഷ് ലാൽ
മലയാളത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായിരുന്നു റെഡ് വൈൻ. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സഹതാരങ്ങളായി എത്തിയത് ഫഹദ് ഫാസിലും ആസിഫലിയും ആയിരുന്നു. ഇരുവരും മോളിവുഡിലെ വമ്പൻ താരങ്ങൾ ആവുന്നതിന് മുൻപ് കരിയറിന്റെ തുടക്കകാലത്ത് മോഹൻലാലിനൊപ്പം ചെയ്‌ത ചിത്രമായിരുന്നു റെഡ് വൈൻ. അതുവരെ കണ്ട ഒരു ട്രീറ്റ്മെന്റ് ആയിരുന്നില്ല ചിത്രത്തിന്റേത്.
സലാം ബാപ്പു സംവിധാനം ചെയ്‌ത ചിത്രത്തിൽ മൂവർക്കും പുറമേ വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്. സൈജു കുറുപ്പ്, സുധീർ കരമന, കൃഷ്‌ണ ശങ്കർ, മിയ, അനുശ്രീ, സൂരജ് വെഞ്ഞാറമൂട്, മേഘ്ന രാജ്, ടിജി രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എഎസ് ഗിരീഷ് ലാൽ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു റെഡ് വൈൻ.

യുവതാരങ്ങളും മോഹൻലാലും ഒന്നിക്കുന്നു എന്നതിനാൽ തന്നെ വലിയ ഹൈപ്പോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തൊട്ട് മുൻപ് ഇറങ്ങിയ മോഹൻലാൽ-ബി ഉണ്ണികൃഷ്‌ണൻ ചിത്രം ഗ്രാൻഡ് മാസ്‌റ്റർ വമ്പൻ വിജയവും മോഹൻലാലിന്റെ തിരിച്ചുവരവുമായിരുന്നു. പിന്നാലെ എത്തിയ റെഡ് വൈൻ ആവട്ടെ വലിയ പരാജയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിർമ്മാതാവ്.
ചിത്രത്തിന്റെ പരാജയത്തിന് കാരണമായത് എന്താണെന്ന് വിശദീകരിക്കുകയാണ് നിർമ്മാതാവായ എഎസ് ഗിരീഷ് ലാൽ. മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് കാണികൾ കണ്ടതെന്നും എന്നാൽ അത് നിലനിർത്താൻ കഴിഞ്ഞില്ലെന്നുമാണ് നിർമ്മാതാവ് തന്നെ തുറന്നുപറയുന്നത്. ചിത്രത്തിലെ മോഹൻലാലിനെ അവതരിപ്പിച്ച രീതിയാണ് പരാജയത്തിന് കാരണമെന്നും ഗിരീഷ് ലാൽ പറയുന്നു. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗിരീഷ് ലാലിന്റെ വാക്കുകൾ
നമ്മുടെ മലയാളത്തിലെ ഓഡിയൻസ് പ്രതീക്ഷിക്കുന്നത് കൊടുക്കാൻ റെഡ് വൈന് കഴിഞ്ഞിട്ടില്ല. മോഹൻലാൽ എന്ന് പറയുന്ന ലാൽ സാറിന്റെ ആ ക്യാരക്‌ടർ വിചാരിച്ചത് പോലെ വന്നില്ല. ലാൽ സാറിന്റെ എൻട്രി എന്ന് പറയുമ്പോൾ, ആരെന്ത് പറഞ്ഞാലും മോഹൻലാൽ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ഓടി വരുന്നൊരു രൂപമുണ്ട്. സത്യമാണത്, ആ ക്യാരക്‌ടർ ശകാലമൊന്ന് ഡൗൺ ആയിപ്പോയാൽ ആളുകൾക്ക് ഇഷ്‌ടമാവില്ല.
അതിനകത്ത് ഇൻവെസ്‌റ്റിഗേഷൻ ഓഫീസറാണ് മോഹൻലാൽ. സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൊല്ലപ്പെടുന്നതും അതൊരു ഭൂമാഫിയയുടെ ഇടപെടൽ കൊല്ലപ്പെടുകയും അത് അന്വേഷിക്കാൻ വരികയും ചെയ്യുന്ന ഇൻവെസ്‌റ്റിഗേറ്റീവ് ഓഫീസറാണ് മോഹൻലാൽ. ആ പോലീസ് ഓഫീസറുടെ ഒരു അന്വേഷണ രീതി ഉണ്ടല്ലോ, അത് നമ്മുടെ സിനിമയിൽ കുറച്ച് ഡൗൺ ആയി എന്നുള്ളതാണ് ശരിക്കുമുള്ള കാര്യം.
എനിക്ക് അപ്പോൾ തന്നെ അത് തോന്നിയതാണ്, അതിന്റെ പ്രധാന ഭാരവാഹികളോട് ഞാൻ പറയുകയും ചെയ്‌തതാണ്. പക്ഷേ എന്ത് ചെയ്യാനാണ്, പ്രൊഡ്യൂസർക്ക് കയറി സിനിമ ഡയറക്‌ട് ചെയ്യാൻ കഴിയില്ലലോ. ഞാൻ അപ്പോഴേ പറഞ്ഞതാണ് ലാൽ സാർ വരുമ്പോൾ അതിന്റെതായ മാറ്റങ്ങൾ ഡയലോഗിലും പെർഫോമൻസിലും എല്ലാ തലത്തിലും മാറ്റി എടുത്തില്ലെങ്കിൽ അത് പ്രശ്‌നമാണെന്ന് ഞാൻ പറഞ്ഞിരുന്നു.
അതിനൊരു കാരണമുണ്ട്, തൊട്ട് മുൻപ് വന്ന പടം എന്ന് പറയുന്നത് മോഹൻലാൽ, ബി ഉണ്ണികൃഷ്‌ണൻ സിനിമയായിരുന്നു. അതിൽ ലാൽ സർ ത്രസിച്ചു നിൽക്കുകയാണ്. അടിപൊളി സംഭവമായിട്ട് എല്ലാം കൊണ്ടും നിൽക്കുകയാണ്. അതിന് ശേഷമാണ് ഈ ഇൻവെസ്‌റ്റിഗേറ്റീവ് ഓഫീസർ വരുന്നത്. അതിനേക്കാൾ ഒരുപടി മുകളിൽ പോയില്ലെങ്കിൽ പ്രേക്ഷകർ അംഗീകരില്ലെന്ന് ഉറപ്പായിരുന്നു.
അന്നേ എനിക്ക് തോന്നിയിരുന്നു. ഞാൻ അന്നേ ലാൽ സാറിനോട് ഇത് പറയാൻ പോയിരുന്നു. ഇതിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ ആലപ്പുഴ പോയിരുന്നു ലാൽ സാറിനെ കാണാൻ. അവിടെ ജെന്റിൽമാന്റെ ഷൂട്ട് നടക്കുകയാണ്. റെഡ് വൈന്റെ ക്ലൈമാക്‌സ് വെളുപ്പിന് അഞ്ച് മണിക്കാണ് എറണാകുളത്ത് പൂർത്തിയാക്കിയത്.
അതിന്റെ തലേ ദിവസം രാത്രി രണ്ട് മണിക്ക് കോഴിക്കോട് നിന്ന് പാക്ക് ചെയ്‌തിട്ട് എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്‌തു. ലാൽ സാറിന് ആറ് മണിക്ക് ജെന്റിൽമാന്റെ ലൊക്കേഷനിൽ എത്തണമായിരുന്നു. ഞങ്ങൾ അവിടെ എത്തുമ്പഴേക്ക് അദ്ദേഹം അവിടെ റെഡി ആയി നിന്നിരുന്നു. പിന്നെ അവിടെ നിന്ന് ക്ലൈമാക്‌സ് തീർത്തിട്ടാണ് അദ്ദേഹം ജെന്റിൽമാൻ ലൊക്കേഷനിലേക്ക് പോവുന്നത്.
അവിടെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. എന്റെ കൊറേ ആശങ്കകൾ പങ്കുവയ്ക്കാനായി ഞാൻ പോയിരുന്നു. അപ്പോഴേക്കും പടം മുഴുവൻ ഷൂട്ട് കഴിഞ്ഞിരുന്നു. എന്നാലും എനിക്ക് ക്ലൈമാക്‌സിലെ ചെറിയ സംഭവം ഡിസ്‌കസ് ചെയ്യാൻ വേണ്ടിയാണ് പോയത്. അവിടെ ചെന്നപ്പോൾ ജെന്റിൽമാൻ ലൊക്കേഷനിൽ ലാൽ സാർ അടിച്ചുപൊളിച്ചു ഡാൻസ് കളിച്ചിരിക്കുകയാണ്. ഒരു മണിക്കൂർ പോലും ആ മനുഷ്യൻ ഉറങ്ങിക്കാണില്ല.
അത്രയ്ക്ക് സിൻസിയർ ആണ് അദ്ദേഹം. ഞാനത് അദ്ദേഹത്തോട് പറഞ്ഞു, സ്ക്രിപ്റ്റ് ബേസിൽ അല്ലേ നമ്മൾ നിൽക്കുന്നത്, നോക്കാം എന്നാണ് ലാൽ സാർ പറഞ്ഞത്. എങ്കിലും എനിക്ക് അന്നേ ടെൻഷൻ ഉണ്ടായിരുന്നു. അത് എന്റെ മിസ്‌റ്റേക്ക് ആണ്. കഥ തിരഞ്ഞെടുക്കുന്നത് ഞാൻ ആണല്ലോ. അവരുടെയും മിസ്‌റ്റേക്ക് അല്ല, ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. അവരുടെ മനസിലും ഒരു ബഹളമുള്ള ഇൻവെസ്‌റ്റിഗേറ്റീവ് ഓഫീസർ ആയിരുന്നില്ല.
കരിയിലക്കാറ്റ് പോലെ എന്ന സിനിമ ഉണ്ടല്ലോ. അതിലൊരു ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ ഉണ്ടല്ലോ, ആ പാറ്റേൺ ആണ് അവർ പിടിച്ചത്. പക്ഷേ ഇന്നത്തെ കാലത്തെ ഓഡിയൻസ് വേറെ ലെവലിലേക്ക് മാറി. വേറൊന്നുമല്ല ആ പടത്തിൽ വന്നൊരു മിസ്‌റ്റേക്ക് എന്ന് വച്ചാൽ ആസിഫലിയും ഫഹദും മരിക്കുന്നുണ്ട്. ഫഹദിനെ കൊല്ലുകയാണ് ഭൂമാഫിയ. ആസിഫലിയാണ് കൊല്ലുന്നത്, അയാളെ അവർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്.
ജീവിതത്തിന്റെ ബദ്ധപ്പാടിനെ അവർ വിലയ്‌ക്കെടുത്ത് ആസിഫലിയെ കൊണ്ട് ചെയ്യിക്കുകയാണ്. അവസാനം അന്വേഷണ ഉദ്യോഗസ്ഥൻ ആസിഫലിയിലേക്ക് എത്തുന്ന സമയത്ത് അയാൾ ഒരു അപകടത്തിൽ മരിക്കുകയാണ്. അപ്പോൾ രണ്ട് പേരും പോയി. രണ്ടാമത് ആസിഫലിയെ മോർച്ചറിയിൽ ചെന്ന് കാണുന്നതാണ് ക്ലൈമാക്‌സ്.
ക്ലൈമാക്‌സിൽ കടൽത്തീരത്ത് ഇരുവരും ലാൽ സാറിന് അടുത്തേക്ക് നടന്നുവരുന്നൊരു സീൻ ഉണ്ടായിരുന്നു. എഴുത്തുകാരന്റെയും സംവിധായകന്റെയും ഇമേജിനേഷനിൽ വേറെയായിരുന്നു. ആളുകൾ അത് ഉൾക്കൊണ്ടില്ല. ശരിക്കും പറഞ്ഞാൽ ലാൽ സാറിന്റെ ചിന്തയിൽ നിന്നാണ് അത് വരുന്നത്. രണ്ട് യുവാക്കളാണ് മരണപ്പെട്ടത്.
എത്രയോ കാലം ജീവിക്കേണ്ട യുവാക്കൾ ആയിരുന്നു അവർ. രണ്ട് കാരണങ്ങളാലാണ് അവർ മരണത്തിന് കീഴടങ്ങുന്നത്. ഒരാൾ കൊല്ലുന്നു. കൊന്നയാൾ വിധിക്ക് കീഴടങ്ങി മരണപ്പെടുകയും ചെയ്‌തു. അവർ രണ്ട് പേരും ലാൽ സാറിന്റെ അടുത്ത് വന്ന് ഈ ജീവിതത്തിൽ ഒന്നുമില്ലെന്ന് പറയുന്നൊരു സീൻ ആണത്. എന്നാൽ പെട്ടെന്ന് ആ ഓഡിയൻസ് അത് ഏറ്റെടുത്തില്ല.
അത് ഞാൻ അന്നേ പറഞ്ഞിരുന്നു. അവസാനം അത് കട്ട് ചെയ്യേണ്ടി വന്നു. ക്ലൈമാക്‌സിൽ ആസിഫലിയുടെ കഥാപാത്രത്തിന്റെ ബോഡി ലാൽ സാർ ഇങ്ങനെ വലിച്ചെടുക്കുന്ന രംഗമുണ്ടായിരുന്നു. അവിടെ മിയ ഇങ്ങനെ നിൽക്കുകയും ചെയ്യുന്നൊരു രംഗം ഉണ്ടായിരുന്നു. ലാൽ സാർ മിയയെ നോക്കി നിൽക്കുകയും ചെയ്യുന്ന ഇടത്താണ് സിനിമ അവസാനിച്ചത്. രണ്ട് മൂന്ന് ദിവസം തിയേറ്ററിൽ ഭയങ്കര കൂവലും ബഹളവും ആയിരുന്നു.












Click it and Unblock the Notifications