'അച്ഛൻ തിയേറ്ററിൽ പോയി കണ്ട എന്റെ ആദ്യ സിനിമ അതായിരുന്നു, രൂപത്തിലും ഭാവത്തിലും ഒക്കെ കാര്യമുണ്ട്'; സാജു നവോദയ
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സാജു നവോദയ. സിനിമയിൽ സജീവമാവുന്നതിന് മുൻപ് തന്നെ വിവിധ ടെലിവിഷൻ പരിപാടികളിൽ സാജു തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി വേദികളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് മഴവിൽ മനോരമയിലെ പ്രമുഖ ഹാസ്യ പരിപാടിയായ കോമഡി ഫെസ്‌റ്റിവലിൽ സാജു മത്സരാർത്ഥിയായി എത്തിയത്. ഇത് താരത്തിന്റെ ജനപ്രീതി ഉയർത്തി.
പിന്നാലെ സിനിമകളിൽ താരം സാന്നിധ്യം അറിയിച്ചു. അടുത്തകാലത്തായി പുറത്തിറങ്ങിയ ഒട്ടേറെ സിനിമകളിൽ താരം പ്രധാന വേഷം അഭിനയിച്ചിരുന്നു. മാന്നാർ മത്തായി സ്‌പീക്കിംഗ് 2 ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. പിന്നാലെ രണ്ടാമത്തെ ചിത്രമായ വെള്ളിമൂങ്ങയിലെ കൊച്ചാപ്പി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് അൻപതോളം ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. അതിനിടയിൽ തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചു. ബ്ലൂ സ്‌റ്റാർ എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി നിറഞ്ഞാടിയ സാജു നവോദയ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് സാജു നവോദയ. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
സാജു നവോദയയുടെ വാക്കുകൾ
മര്യാദരാമൻ എന്ന ചിത്രത്തിലെ കരിക്ക് വീഴുന്ന സീൻ ഒരുപാട് ടേക്ക് പോയിരുന്നു. അല്ലാത്തപ്പോൾ ഒന്നോ രണ്ടോ ടേക്കുകൾ ഒക്കെയേ വേണ്ടി വരികയുള്ളൂ. ചില പടങ്ങളിൽ എഴുതിവച്ച ഡയലോഗ് ഒക്കെ നമ്മുടെ ഇഷ്‌ടത്തിന് ഒന്ന് പോളിഷ് ചെയ്‌ത് എടുക്കാൻ പറയാറുണ്ട്. അപ്പോൾ അങ്ങനെയും നമുക്ക് ബൈഹാർട്ടായി മാറും. വെള്ളിമൂങ്ങയിൽ അഭിനയിക്കുന്നതിന് മുൻപ് അവരുമായിട്ടൊക്കെ പരിചയത്തിൽ ആയിരുന്നു. അത് മുൻപ് മാന്നാർ മത്തായി സ്‌പീക്കിങ് ഒക്കെ അഭിനയിച്ചിരുന്നു.
ഷൂട്ടിംഗ് ദിവസം തൊട്ട് എല്ലാവരുമായും പരിചയമായിരുന്നു. അതുകൊണ്ട് പേടിയോ പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. ഈസിയായിട്ട് അഭിനയിച്ചു പോവുകയായിരുന്നു. അങ്ങനെയൊക്കെ ഇടപെട്ട് നിന്നത് കൊണ്ട് ആര് വന്നാലും പുതിയ ആളാണെന്ന് ഒന്നും അവർ കണ്ടിരുന്നില്ല. ഞാൻ അല്ലെങ്കിൽ എന്നേക്കാൾ നല്ലൊരു ആർട്ടിസ്‌റ്റ് വന്ന് അതിനേക്കാൾ ഗംഭീരമായി ചെയ്‌തു പോവുമായിരുന്നു.
അന്ന് ജിബു ചേട്ടന്റെ വൈഫ് ഉണ്ട് അവർ എന്റെ പരിപാടിയുടെ സ്ഥിരം പ്രേക്ഷക ആയിരുന്നു. അന്ന് എന്നെകുറിച്ച് പറഞ്ഞപ്പോൾ മിമിക്രിക്കാർ വേണ്ടെന്നാണ് പുള്ളി ആദ്യം പറഞ്ഞത്. പക്ഷേ പിന്നെ ചേച്ചി പിടിച്ചിരുത്തി എന്റെ പരിപാടികൾ ഒക്കെ കാണിച്ചു കൊടുത്തപ്പോഴാണ് പുള്ളിക്ക് ഓക്കേ ആയത്. പുള്ളി കണ്ട അന്നത്തെ രൂപവും മറ്റുമൊക്കെ കറക്റ്റായിരുന്നു. കുറച്ച് നമ്മുടെ രൂപത്തിലും ഭാവത്തിലും ഒക്കെയുണ്ട് കാര്യം.
എനിക്ക് സിനിമയിൽ വന്നതിൽ ഏറ്റവും സന്തോഷമുള്ള കാര്യം വേറെയാണ്. വെള്ളിമൂങ്ങ കാണാൻ അച്ഛനും അമ്മയും ഒക്കെ വന്നിരുന്നു. അവർ ഒന്നും തിയേറ്ററിൽ പോവുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കൃഷി പണിയുമായി നടക്കുന്ന ആളുകൾ അല്ലേ? അച്ഛൻ ഒരു മങ്കി ക്യാപ് ഒക്കെ വച്ചാണ് തിയേറ്ററിൽ ഇരുന്നത്, എസി ആയത് കൊണ്ട്. സിനിമയിൽ വന്ന് കൊറേ സ്ഥലവും മറ്റുമൊക്കെ വാങ്ങുന്നതല്ല കാര്യം. ഇതൊക്കെയാണ് എനിക്കുണ്ടായ സന്തോഷം.
അതിന് ശേഷം കൊറേ പടങ്ങൾ വന്നു. പക്ഷേ വെള്ളിമൂങ്ങ പോലത്തെ സിനിമ വന്നിട്ടില്ല. എനിക്കുള്ള ഏറ്റവും വലിയ കുഴപ്പം ആരെയും വിളിച്ചു ചോദിക്കാത്തതാണ്. പലപ്പോഴും ഒരു പുതിയ സിനിമ തുടങ്ങുമ്പോൾ അതിലൊരു വേഷം ഉണ്ടോ എന്ന് ഞാൻ ചോദിക്കാറില്ല. അത് പലരും പറഞ്ഞ് എനിക്ക് അറിയാം. പക്ഷേ അങ്ങനെ പറയണം, പറയുന്നവർക്കേ വേഷം ഉണ്ടാവൂ.












Click it and Unblock the Notifications