'എന്നെയും ടൊവിനോയേയും തെറ്റിക്കാനുള്ള ശ്രമം, അയാൾക്കെതിരെ പ്രമുഖ നടിയുടെ പരാതിയുണ്ട്'; ഉണ്ണി മുകുന്ദൻ
കൊച്ചി: മുൻ മാനേജരുടെ മർദ്ദന പരാതിയിലും അപമാനിച്ചുവെന്ന ആരോപണത്തിലും മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. തന്നെയും ടോവിനോ തോമസിനെയും തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉന്നയിച്ച വിപിന് എതിരെ പ്രമുഖ നടി പരാതി നൽകിയിട്ടുണ്ടെന്നുമാണ് ഉണ്ണി നൽകുന്ന വിശദീകരണം. വിവാദത്തിന് പിന്നാലെ മനോരമ ഓൺലൈനിന് നൽകിയ പ്രത്യേകത അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
താൻ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്നും വർഷങ്ങളായി കൂടെ നടന്ന വ്യക്തി പെട്ടെന്ന് ഇങ്ങനെ പെരുമാറിയപ്പോൾ താൻ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഉണ്ണി മുകുന്ദൻ നൽകുന്ന വിശദീകരണം. സിസിടിവി ക്യാമറയുടെ സാന്നിധ്യം ഉള്ള മേഖലയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നത്.

വിപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ണി മുകുന്ദൻ ഉന്നയിക്കുന്നത്. നിരന്തരം തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് വിപിൻ നടത്തിയതെന്ന് ഉണ്ണി ആരോപിക്കുന്നു. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടെന്ന് നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാല്ലെന്നും സംവിധായകൻ വിഷ്‌ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായെന്നും ഉണ്ണി വെളിപ്പെടുത്തി.
വിഷ്‌ണു പറഞ്ഞിട്ടാണ് താൻ വിപിനെ നേരിട്ട് കാണാനായി തീരുമാനിച്ചതെന്നും ഇത്രയും വർഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ വ്യക്തി എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതുവരെ കൂടെ നിന്ന വ്യക്തി നമുക്കെതിരെ തിരിയുമ്പോൾ, നമ്മളെ കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുമ്പോൾ കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ലല്ലോ? എന്നും ഉണ്ണി ചോദിക്കുന്നു.
വിപിന്റെ പേരിൽ ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ വന്നിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രമുഖ നടി വിപിനെതിരെ ആഭ്യന്തര പരിഹാര സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ട്. മാർക്കോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വേറെയും പ്രശ്‌നങ്ങളുണ്ടായെന്നും, ക്രെഡിറ്റ് മുഴുവൻ ഒറ്റയ്ക്ക് കൊണ്ടുപോകുന്നെന്നായിരുന്നു വിപിനെതിരെ ഉയർന്ന വിമർശനമെന്നും അന്ന് താനത് രമ്യമായി പരിഹരിച്ചെന്നും ഉണ്ണി ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി മുൻ മാനേജർ കൂടിയായ വിപിൻ രംഗത്ത് വന്നത്. ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്നാണ് മാനേജർ വിപിൻ ആരോപിച്ചത്. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം നരിവേട്ടയെ പ്രശംസിച്ചതാണ് ഉണ്ണി മുകുന്ദന് ഇഷ്‌ടപ്പെടാതിരുന്നതെന്നും അതിന്റെ പേരിലാണ് മർദ്ദനം ഏൽക്കേണ്ടി വന്നതെന്നും വിപിൻ ആരോപിച്ചിരുന്നു.
അന്ന് മേജർ രവി, ഇന്ന് സ്വന്തം മാനേജർ
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിയും ജയറാമും നായകന്മാരായി എത്തിയ സലാം കാശ്‌മീരിന്റെ ചിത്രീകരണ വേളയിലായിരുന്നു മേജർ രവിയും ഉണ്ണി മുകുന്ദനും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതെന്ന് അന്നത്തെ വാർത്തകൾ സൂചിപ്പിക്കുന്നു. ഉണ്ണി മുകുന്ദൻ മേജർ രവിയെ സെറ്റിൽ വച്ച് കൈയേറ്റം ചെയ്‌തുവെന്ന പ്രചാരണവും ശക്തമായിരുന്നു. പിന്നീട് ഇരുവരും ഇതൊക്കെയും മറന്ന് ഒരുമിച്ചെത്തുകയും ചെയ്‌തിരുന്നു.
എന്നാൽ ഉണ്ണി മുകന്ദനുമായി ബന്ധപ്പെട്ട് സിനിമയിൽ ഉണ്ടായ വിവാദങ്ങളിൽ ചിലത് മാത്രമായിരുന്നു ഇത്. നേരത്തെ നടൻ ബാലയുമായി ബന്ധപ്പെട്ട് ഒരു സിനിമയിലെ പ്രതിഫലത്തെ ചൊല്ലി ഉണ്ണി മുകുന്ദൻ പിണങ്ങിയിരുന്നു. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. കൂടാതെ മുൻപ് നടനെതിരെ ഒരു പെൺകുട്ടി പീഡന പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിലാണ്.












Click it and Unblock the Notifications