നാഗ്പൂരില്‍ നിന്നും പുറപ്പെട്ട ചരക്ക് തീവണ്ടി കാണാതയോ? സത്യാവസ്ഥ എന്ത്, റെയില്‍ വേ പറയുന്നത്
ട്രെയിന്‍ തന്നെ കള്ളന്‍ അടിച്ചോണ്ട് പോയി എന്ന തരത്തില്‍ വലിയ പ്രചരണമാണ് നടക്കുന്നത്

മുംബൈ: നാഗ്പൂരില്‍ നിന്നും ചരക്കുകളുമായി മുംബൈയിലേക്ക് പുറപ്പെട്ട ട്രെയിന്‍ കാണാതായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലുള്ള പ്രചരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാർത്ത പ്രസദ്ധീകരിക്കുകയും ചെയ്തതോടെ പലരും അത്ഭുതപൂർവ്വം പ്രതികരിക്കുകയും ചെയ്തു. 90 കണ്ടെയ്‌നറുകളുമായി നാഗ്പൂരില്‍ നിന്നും പുറപ്പെട്ട ഗുഡ്സ് ട്രെയിന്‍ കാണാതായെന്നായിരുന്നു പ്രചരണം.
ഫെബ്രുവരി ഒന്നിന് മിഹാൻ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ നിന്ന് (ഐസിഡി) പുറപ്പെട്ട ട്രെയിൻ അടുത്ത നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ മുംബൈയിലെ ജെ എൻ പി ടി കേന്ദ്രത്തില്‍ എത്തേണ്ടതാണ്. എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ കയറ്റുമതി സാമഗ്രികൾ നിറച്ച കണ്ടെയ്‌നറുകളുമായി ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പ്രചരണമുണ്ടായിരുന്നു.

PJT1040201 എന്ന ട്രെയിൻ ഫെബ്രുവരി 1 നാണ് നാഗ്പൂരില്‍ നിന്നും പുറപ്പെടുന്നത്. നാസിക്കിനും കല്യാണിനും ഇടയിലുള്ള കാസറ സ്റ്റേഷന് സമീപമുള്ള ഉംബർമാലി റെയിൽവേ സ്റ്റേഷനിലാണ് ട്രെയിന്‍ അവസാനമായി ലൊക്കേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ ഫ്രൈറ്റ് ഓപ്പറേഷൻ ഇൻഫർമേഷൻ സിസ്റ്റത്തിൽ (എഫ്‌ഒഐഎസ്) നിന്ന് ട്രെയിനിന്റെ ലൊക്കേഷൻ അപ്രത്യക്ഷമാവുകയും അധികാരികൾക്ക് ഇതിനെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ലെന്ന് അറിയിക്കുകയും ചെയ്തെന്നായിരുന്നു നാഗ്പൂർ ടുഡേ റിപ്പോർട്ട് ചെയ്തത്.
എന്നാല്‍ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്ക് കണ്ടെയ്‌നർ എത്തിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇത്തരം വാർത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നിജസ്ഥിതി പരിശോധിക്കണമെന്നും റെയില്‍ വേ കൂട്ടിച്ചേർത്തു.

Fact Check
വാദം
നാഗ്പൂരില്‍ നിന്നും പുറപ്പെട്ട ഗുഡ്സ് ട്രെയിന്‍ കാണാതായി
നിജസ്ഥിതി
പ്രചരണം അടിസ്ഥാന രഹിതമെന്ന് റെയില്‍വേ












Click it and Unblock the Notifications