ഒടുവില്‍ ജ്യോതി ദാ സ്വയം പടിയിറങ്ങുന്നു...
ഒരു സാധാരണ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി പ്രവര്‍ത്തനമാരംഭിച്ച് ജനാധിപത്യത്തിന്റെ ഏണിപ്പടികള്‍ ഒന്നൊന്നായി കയറി ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയ്ക്കു പോലും അവകാശമുന്നയിക്കാന്‍ കഴിഞ്ഞതാണ് ജ്യോതി ബസുവിന്റെ സംഭവബഹുലമായ പൊതുജീവിതത്തിന്റെ ബാക്കി പത്രം.
23 കൊല്ലം താന്‍ മാത്രമിരുന്ന ബംഗാള്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ജ്യോതിബസു സ്വയം ഇറങ്ങിപ്പോകുകയാണ്. മറ്റാരും ഉടനെയെങ്ങും തകര്‍ക്കാനിടയില്ലാത്ത അപൂര്‍വ റിക്കോര്‍ഡുമായി.
1914 ല്‍ അവിഭക്ത ബംഗാളിലെ ഢാക്കയിലാണ് ജ്യോതിബസു ജനിച്ചത്. കല്‍ക്കത്ത ലൊറേറ്റാസ് സ്കൂളിലും സെന്റ്സേവിയേഴ്സ് കോളേജിലും പ്രസിഡന്‍സി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം നിയമപഠനത്തിനായി ഇംഗ്ല്ലണ്ടിലേയ്ക്കു പോയി. മിഡില്‍ ടെമ്പിളില്‍ നിന്ന് ബാര്‍ അറ്റ് ലാ ബിരുദം നേടി നാട്ടില്‍ മടങ്ങിയെത്തിയ ബസുവിന് ജനങ്ങളടെ കേസ് വാദിക്കാനായിരുന്നു താത്പര്യം. സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടങ്ങിയത് 1950 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ പ്രാദേശിക കമ്മിറ്റി അംഗമായാണ്.
1952 മുതല്‍ 1957 വരെ പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇ എം എസിനും എ കെ ജി ക്കുമൊപ്പം പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി സി പി എം രൂപീകരിച്ച നേതാക്കളില്‍ പ്രമുഖനാണ് ബസു. 1957 മുതല്‍ 1996 വരെ പശ്ചിമബംഗാള്‍ നിയമസഭയിലേയ്ക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടെന്ന അപൂര്‍വ റിക്കാര്‍ഡും ബസുവിനുണ്ട്.
1957- 1971 കാലത്തും എം എല്‍ എ ആയും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1967- 69 കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്നു.
1977 ലാണ് ബസുവിന്റെ ചരിത്രം സൃഷ്ടിച്ച മുഖ്യമന്ത്രി പദയോഗം തുടങ്ങിയത്. 77 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലെത്തുകയായിരുന്നു. അന്നു മുതല്‍ 2000 ഒക്ടോബര്‍ 27 ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തും വരെ വംഗനാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ജ്യോതി ബസു മാത്രം.
1977, 82,87, 91, 96 വര്‍ഷങ്ങളില്‍ ഇടതുമുന്നണി ബസുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി.
1












Click it and Unblock the Notifications