ഗള്‍ഫ് മലയാളികള്‍ക്കു വീണ്ടും പീഡ
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന ജനവരി ഒന്ന് തിങ്കളാഴ്ച നിലവില്‍ വന്നു. വിമാനക്കമ്പനികളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(അയാട്ട)യുടെ തീരുമാന പ്രകാരമാണ് ചാര്‍ജ്ജ് വര്‍ധന.
എല്ലാ വിമാനക്കമ്പനികളും ഒന്നു പോലെ നിര്‍ക്ക് വര്‍ധിപ്പിച്ചു. എല്ലായിടത്തു നിന്നുള്ള വിമാന യാത്രക്കാരെയും ഇതു ദോഷകരമായി ബാധിക്കുമെങ്കിലും നിരക്കുവര്‍ധന ഏറ്റവും വലിയ ശാപമാവുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓരോ വര്‍ഷവും യാത്ര ചെയ്യുന്ന ഏഴര ലക്ഷത്തില്‍പരം മലയാളികള്‍ക്കു തന്നെ.
2000ന്റെ തുടക്കത്തില്‍ ഗള്‍ഫ് യാത്രക്കൂലിയില്‍ 13 മുതല്‍ 30 ശതമാനം വരെ വര്‍ധന വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം അധികകാലം കഴിയുന്നതിനു മുമ്പ് വീണ്ടും നിരക്കു വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നുവെങ്കിലും യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായ ശക്തമായ എതിര്‍പ്പു കാരണം അത് നടപ്പായില്ല. എന്നാല്‍ സപ്തംബറില്‍ വീണ്ടും യാത്രക്കൂലി വര്‍ധിപ്പിക്കുന്നതില്‍ വിമാനക്കമ്പനികള്‍ വിജയിച്ചു . അതിനു ശേഷം ഇപ്പോള്‍ ജനവരിയില്‍ വീണ്ടും. ഇത്തവണ ഗള്‍ഫിലേക്കുള്ള യാത്രക്കാരില്‍ മാത്രമായി വര്‍ധന ഒതുക്കിയില്ലെന്നു മാത്രം. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണ് വിമാന യാത്രക്കൂലി വര്‍ധിപ്പിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വിലവര്‍ധനയെ തുടര്‍ന്ന് ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ നിരക്കു വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍സ് അതിനു തയ്യാറായില്ല. അസംസ്കൃത എണ്ണയുടെ വില അന്ന് ബാരലിനു 36 ഡോളര്‍ വരെ ഉയരുകയുണ്ടായി. എന്നാല്‍ ഇന്ന് ദുബായില്‍ ഒരു ബാരല്‍ അസംസ്കൃത എണ്ണയ്ക്കു വില 20 ഡോളര്‍ മാത്രമായി കുറഞ്ഞപ്പോള്‍ യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നതിന് ന്യായീകരണമില്ല.
1