മഴദൈവങ്ങള്‍ അനുഗ്രഹിച്ച കേരളം...2
മഴദൈവങ്ങള്‍ അനുഗ്രഹിച്ച കേരളം...2
മഴയും മലയാളി ജീവിതവും
മഴയില്ലാത്ത കാലം മലയാളിക്ക് അറിയില്ല. മാനവും തെളിഞ്ഞ് പാടവും കനിഞ്ഞാല്‍ പിന്നെ കല്യാണം നടത്താമെന്നാണ് നാടന്‍പാട്ടുകളിലൂടെ പഴയ മലയാളി പാടിയിരുന്നത്. കേരളത്തിലെ കൃഷി പൂര്‍ണമായും മഴയെ ആശ്രയിച്ചാണ്. ഞാറ്റുവേല നോക്കി ഞാറ് നടുന്നതും കാലവര്‍ഷത്തിന്റെ കനിവില്‍ കൊയ്തെടുക്കുന്നതും നെല്‍ക്കൃഷിക്കാര്‍ക്ക് നന്നായറിയാം.
മഴക്കാലത്തിന് തൊട്ടുമുമ്പ് നടത്തുന്ന വിരിപ്പുകൃഷി ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ വിളവെടുക്കുന്നു. പിന്നെ മുണ്ടകന്‍ കൃഷിയുടെ ആരംഭമാവുകയായി. ജലാംശം കൂടുതലുള്ള പ്രദേശമായ കുട്ടനാട്ടില്‍ പുഞ്ചകൃഷി നടത്തുന്നത് ഡിസംബര്‍-ജനുവരി മാസങ്ങളിലാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൊയ്ത്ത് നടക്കും. ഞാറ്റടിയിലെ ഞാറിന്റെ ഗുണം പോലും നിശ്ചയിക്കുന്നത് മഴക്കാലത്തിന്റെ സ്വഭാവമായിരിക്കും.
പ്രതിവര്‍ഷം 250 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ കുരുമുളക് കൃഷി നടത്താനാകൂ. കുരുമുളക് വള്ളിയുടെ വേരുകള്‍ മണ്ണിന്റെ ഉപരിതലത്തിലാണ് പടരുന്നത്. അതിനാല്‍ മഴ നന്നായി പെയ്തില്ലെങ്കില്‍ കുരുമുളക് കൃഷിക്കാര്‍ കഷ്ടത്തിലാകും. നെല്ലും കുരുമുളകും മാത്രമല്ല തേങ്ങയും ഏലവും തേയിലയുമെല്ലാം മഴയുടെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കുന്നു.
മഴക്കാലം തുടങ്ങുന്നതോടെ വിവിധ ക്ഷേത്രങ്ങളിലെ പൂരം കൊടിയിറങ്ങുകയായി. വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങള്‍ക്കും പിന്നെ വിശ്രമത്തിന്റെയും വറുതിയുടെയും കാലമാണ്. ആടിക്കാറൊഴിഞ്ഞ മാനത്ത് ആവണി വിരിയുമ്പോള്‍ ഓണമെത്തുകയായി. മഴ പെയ്ത നിറഞ്ഞൊഴുകുന്ന പുഴകളില്‍ വേണം ഓണക്കാലത്ത് വള്ളംകളി നടത്തേണ്ടത്.
2