ബീറ്റില്‍സിനേക്കാള്‍ വളര്‍ന്ന ബീറ്റില്‍ജോര്‍ജ്ജ്
മാന്ത്രികസംഗീതം കൊണ്ട് ലോകത്തെ കീഴടക്കിയ ബീറ്റില്‍സിന്റെ ഗാനരചയിതാവും ലീഡ് ഗിറ്റാറിസ്റും ഗായകനുമായ ജോര്‍ജ്ജ് ഹാരിസണ്‍ ഇത്രനേരത്തെ വിടവാങ്ങുമെന്ന് ആരും കരുതിയില്ല. 58ാം വയസ്സില്‍ ക്യാന്‍സറിനു മുന്നില്‍ ജോര്‍ജ്ജ് ഹാരിസണ്‍ കീഴടങ്ങിയപ്പോള്‍ പാശ്ചാത്യരാജ്യങ്ങളിലെ എണ്ണമറ്റ ആരാധകര്‍ വിങ്ങിപ്പൊട്ടി. ഹാരിസന്റെ ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും വസതികളില്‍ ആരാധകരുടെ തള്ളിക്കയറ്റം ഭയന്ന് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
അവര്‍ക്ക് ജോര്‍ജ്ജ് ഹാരിസണ്‍ വെറുമൊരു ഗായകനായിരുന്നില്ല. ദൈവതുല്ല്യനായിരുന്നു. അവരുടെ ധര്‍മ്മസങ്കടങ്ങള്‍ക്ക് എന്നും ജോര്‍ജ്ജ് ഹാരിസന്റെ ഗാനങ്ങള്‍ തുണയായിരുന്നു. ജോര്‍ജ്ജ് ഹാരിസണെ നഷ്ടപ്പെട്ടത് ഒരു വെളിച്ചം അണയ്ക്കുന്നതിനു തുല്ല്യമാണ്- ജോര്‍ജ്ജ് ഹാരിസന്റെ മരണവാര്‍ത്തയെക്കുറിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ എഴുതി.
ജോര്‍ജ്ജ് ഹാരിസന്റെ ജീവിതം
ലണ്ടനിലെ ലിവര്‍പൂളില്‍ 1943ല്‍ ജനിച്ച ഹാരിസണ് സംഗീതം ജീവിതംതന്നെയായിരുന്നു. 13ാം വയസ്സിലാണ് ഹാരിസണ് ആദ്യമായി ഒരു ഗിറ്റാര്‍ സ്വന്തമായി കിട്ടിയത്. റോക്ക് ആന്‍ഡ് റോള്‍ സംഗീതം യൂറോപ്പിലാകെ ഹരമായി മാറിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ക്രമേണ ഹാരിസണ്‍ റോക്കിന്റെ ആരാധകനായി.
15ാം വയസ്സിലാണ് ഹാരിസണ്‍, പോള്‍ മകാര്‍ട്നിയെ കണ്ടുമുട്ടിയത്. ലിവര്‍പൂളിലെ ആര്‍ട് സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു മക്ാര്‍ട്നിയും ഹാരിസണും. അന്ന് മകാര്‍ട്നിയും ജോണ്‍ലെനനും ക്വാറിമെന്‍ എന്ന സംഗീതട്രൂപ്പ് രൂപീകരിച്ച കാലമാണ്. ആദ്യമായി ക്വാറിമെന്റെ ഒരു സംഗീത പരിപാടിയില്‍ ഹാരിസണും മകാര്‍ട്നിയുടെ ക്ഷണപ്രകാരം പങ്കെടുത്തു. മകാര്‍ട്നിയേക്കാളും ലെനനേക്കാളും നന്നായി ഗിത്താര്‍ വായിക്കുമെങ്കിലും ഹാരിസണെ ക്വാറിമെനില്‍ അംഗമാക്കിയില്ല. അധികം വൈകാതെ ഹാരിസണ്‍ ക്വാറിമെനില്‍ ചേര്‍ന്നു. അപ്പോഴേക്കും ക്വാറിമെന്‍ ബീറ്റില്‍സായി മാറി.
ആദ്യം ഇംഗ്ലണ്ടിനെയും പിന്നീട് ജര്‍മ്മനിയെയും ബീറ്റില്‍സ് കീഴടക്കി. 1963ല്‍ ബീറ്റില്‍സിന്റെ പ്ലീസ് പ്ലീസ് മീ എന്ന ആല്‍ബം വില്പനയുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. പിന്നീട് ബീറ്റില്‍സ് അമേരിക്കയെയും കീഴടക്കി. അമേരിക്കയില്‍ നടന്ന ബീറ്റില്‍സിന്റെ സംഗീതപരിപാടി കേള്‍ക്കാനെത്തിയത് 7.3 കോടി ജനങ്ങളാണ്. എഡ് സള്ളിവന്‍ ഷോ പിന്നീട് ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. 1964ല്‍ ബീറ്റില്‍സിന്റെ ഹാര്‍ഡ് ഡേയ്സ് നൈറ്റ് എന്ന സിനിമ പുറത്തിറങ്ങി. സിനിമാഷൂട്ടിംഗിനിടയില്‍ കണ്ടുമുട്ടിയ പാട്രീഷ്യ ബോയ്ഡിനെ ഹാരിസണ്‍ ജീവിത സഖിയാക്കി.
പക്ഷെ ബീറ്റില്‍സിന്റെ ജനപ്രിയത അവര്‍ക്ക് തന്നെ തലവേദനയായി. ആരാധകരുടെ ഇടപെടല്‍ മൂലം സംഗീതപരിപാടികള്‍ നടത്താനും ബീറ്റില്‍സിന് ബുദ്ധിമുട്ട് നേരിട്ടു. ഇരുപതോ മുപ്പതോ മിനിറ്റ് പാടുമ്പോഴേക്കും ആരാധകരുടെ ബഹളം മൂലം സംഗീതപരിപാടികള്‍ അവസാനിപ്പിക്കേണ്ടി വന്നു. 1966ല്‍ ബീറ്റില്‍സ് സംഗീത പര്യടനങ്ങള്‍ നിര്‍ത്തി.
അധികം വൈകാതെ മഹര്‍ഷി മഹേഷ്യോഗിയുടെ ആശ്രമത്തില്‍ ധ്യാനം പഠിക്കാന്‍ ജോര്‍ജ്ജ് ഹാരിസണും ലെനനും മകാര്‍ട്നിയും റിംഗോയും ഇന്ത്യയിലെത്തി. മറ്റ് അംഗങ്ങള്‍ക്ക് ഇന്ത്യന്‍ ദര്‍ശനങ്ങളോട് അത്രയ്ക്ക് താല്പര്യം തോന്നിയില്ലെങ്കിലും ഹാരിസണ്‍ ധ്യാനത്തിനും ഇന്ത്യയിലെ മതദര്‍ശനങ്ങളിലും ആകര്‍ഷിക്കപ്പെട്ടു. പണ്ഡിറ്റ് രവിശങ്കറിനെ കണ്ടുമുട്ടിയ ശേഷം അദ്ദേഹം സിത്താറും പഠിച്ചു. ബീറ്റില്‍സ് ഗാനങ്ങളിലേക്ക് സിത്താറിനെയും ഇന്ത്യയുടെ ദര്‍ശനങ്ങളേയും കൂട്ടിയിണക്കിയത് ഹാരിസണാണ്. ഹരേ കൃഷ്ണപ്രസ്ഥാനവും ഹാരിസന്റെ ഹരമായിരുന്നു.
1












Click it and Unblock the Notifications