സൗജന്യ ചാനലുകള്‍ പ്രതിസന്ധിയില്‍
ഹിന്ദുജയുടെ ഉടമസ്ഥതയിലുളള ഇന്‍ഡസിന്‍ഡ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയാണ് കേബിള്‍ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന ഈ ഭീഷണി മുഴക്കുന്നത്. കമ്പനിയുടെ ഇന്‍ കേബിള്‍ നെറ്റ്എന്ന കേബിള്‍ നെറ്റ് വര്‍ക്കാണ് രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ നെറ്റ് വര്‍ക്ക്. മുംബൈ, ബാംഗളൂര്‍, ദില്ലി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വന്‍ നഗരങ്ങളടക്കം 12 നഗരങ്ങളിലായി ഇവരുടെ നെറ്റ് വര്‍ക്ക് പടര്‍ന്നു കിടക്കുന്നു.
ഈ ആവശ്യമുന്നയിച്ച് കമ്പനിയുടെ വൈസ് ചെയര്‍മാന്‍ എല്ലാ സൗജന്യ ചാനല്‍ ഉടമകള്‍ക്കും കത്തയച്ചു കഴിഞ്ഞു. തങ്ങളുടെ കേന്ദ്രീകൃത പരസ്യ വിഭാഗം പരസ്യ സമയം യുക്തമായി കൈകാര്യം ചെയ്യുമെന്ന് ഇന്‍ കേബിള്‍ നെറ്റ് വൈസ് ചെയര്‍മാന്‍ റാം ടി. ഹിംഗൊറാനി പറയുന്നു.
വന്‍ വിലപേശലാണ് കേബിള്‍ ഭീമന്‍ നടത്തുന്നത്. പ്രശസ്തമല്ലാത്ത ചാനലുകള്‍ പോലും പത്തു സെക്കന്റു നീളുന്ന ഒരു പരസ്യത്തിന് 500 രൂപ ചാര്‍ജു ചെയ്യും. അങ്ങനെ കണക്കാക്കുമ്പോള്‍ ഇന്‍കേബിള്‍ നെറ്റിന് ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം 48,000 രൂപയാണ്. മാസം 14.4 ലക്ഷം രൂപയും വര്‍ഷം 1,73 കോടി രൂപയും. ഇത്രയും തുക പ്രസ്തുത കമ്പനിയുടെ വരുമാനത്തില്‍ കുറവു വരും. ഇതിനു പുറമെയാണ് പ്രതിമാസം നല്‍കേണ്ട നാലു ലക്ഷം രൂപ.
ദക്ഷിണേന്ത്യയിലെ ഏഷ്യാനെറ്റു പോലെയുളള ചാനലുകളുടെ വരുമാന നഷ്ടം ഇതിലും വലുതാണ്. പരമാവധി 12,000 രൂപ വരെ പത്തു സെക്കന്‍ഡു നീളുന്ന പരസ്യത്തിന് ഇവര്‍ ചാര്‍ജു ചെയ്യുന്നു. ഈ നിരക്കില്‍ കണക്കാക്കിയാല്‍ ഏഷ്യാനെറ്റു പോലെ ഒരു ചാനലിന്റെ പ്രതിദിന നഷ്ടം 11.5 ലക്ഷം രൂപ വരും. മാസം ഇത് മൂന്നര കോടിയും വര്‍ഷത്തില്‍ 41.5 കോടിയും ഇന്‍കേബിള്‍ നെറ്റിന്റെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ ഏഷ്യാനെറ്റ് അവര്‍ക്കു നല്‍കേണ്ടി വരും.
ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആവശ്യമാണെന്നാണ് ചാനല്‍ വക്താക്കളുടെ നിലപാട്. ഇന്‍ കേബിള്‍ നെറ്റ് ഭീഷണിയ്ക്കെതിരെ കോടതിയില്‍ പോകാനാണ് അവരുടെ പദ്ധതി.
മറ്റു ചാനലുകളുടെ പരിപാടികള്‍ക്കിടയില്‍ പരസ്യബാര്‍ കാണിക്കുന്നതിന് കേബിള്‍ കമ്പനികള്‍ക്കെതിരെ അടുത്തിടെ മുംബൈ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. അസംബന്ധമായ ആവശ്യമെന്നാണ് ചാനല്‍ വക്താക്കള്‍ ഈ നീക്കത്തോട് പ്രതികരിച്ചത്. പ്രശസ്തമായ സൗജന്യ ചാനലുകള്‍ പേ ചാനലാക്കിയാല്‍ ഇവര്‍ എന്തു ചെയ്യുമെന്നാണ് അവരുടെ ചോദ്യം. മറ്റു പ്രമുഖ കേബിള്‍ കമ്പനികളായ ഹാത്ത് വേ, സിറ്റി കേബിള്‍ എന്നിവര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ചാനലുകള്‍ എന്ന ഉല്‍പന്നം തങ്ങള്‍ വിതരണം ചെയ്യുകയാണെന്നും പ്രതിഫലമില്ലാതെ ഒന്നും വിതരണം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഹിംഗൊറാനിയുടെ നിലപാട്. ശക്തമായ കേബിള്‍ ശ്രൃംഖലയുടെ അഭാവത്തില്‍ സൗജന്യ ചാനലുകള്‍ എങ്ങനെ വീടുകളിലെത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. പേ ചാനലുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് മറ്റു ചില ക്രമീകരണങ്ങള്‍ ഉണ്ടെന്നു പറഞ്ഞ ഹിംഗൊറാനി അതെന്തെന്നു വിശദീകരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍ വിതരണത്തിനുളള പ്രതിഫലമാണ് വരിക്കാരില്‍ നിന്നും പിരിക്കുന്നതെന്ന് ചാനല്‍ വക്താക്കള്‍ തിരിച്ചടിക്കുന്നു. വരിസംഖ്യയ്ക്കു പുറമേ ചാനല്‍ ഉടമകളില്‍ നിന്നും പ്രതിഫലം ചോദിക്കുന്നതില്‍ എന്തു ന്യായമാണുളളതെന്നും അവര്‍ ചോദിക്കുന്നു.
ഏഴോളം ചാനലുകള്‍ തങ്ങള്‍ക്കനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്ന് ഹിഗൊറാനി പറയുന്നു. 24 ചാനലുകള്‍ക്കാണ് കത്തയച്ചത്. ബാക്കിയുളളവരെയും ഉടന്‍ പരിഗണിയ്ക്കുമെന്നു പറയുന്ന അദ്ദേഹം ഒരുങ്ങിത്തന്നെയാണ് തങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമായ സൂചന നല്‍കുന്നു.
അടുത്ത ഒരു യുദ്ധത്തിന് ചാനല്‍ രംഗം സാക്ഷികളാവുകയാണ്. ഇഎസ്പിഎന്‍-കേബിള്‍ തര്‍ക്കം തീര്‍ന്നിട്ട് അധികകാലമായിട്ടില്ല. പരസ്യ വരുമാനത്തിന്റെ ആഴവും വ്യാപ്തിയും നന്നായി മനസിലാക്കിയാണ് ഇന്‍കേബിള്‍നെറ്റ് ഇത്തരമൊരാവശ്യം മുന്നോട്ടു വച്ചിരിക്കുന്നതെന്ന് തീര്‍ച്ച. ഈ യുദ്ധത്തില്‍ ജയം ആര്‍ക്കാവും?