മാറുന്ന തൊഴില്‍ രംഗം, മാറാത്ത തൊഴിലാളി...2
അക്രമാസക്തമായ തൊഴില്‍ സംസ്ക്കാരമാണ് കേരളത്തിലുളളതെന്നാണ് പൊതുവേയുളള ധാരണയെങ്കിലും കുറേക്കാലമായി ഇവിടുത്തെ അന്തരീക്ഷം ശാന്തമാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഈ സ്ഥിതി തുടരുമെന്ന് കരുതാനാവില്ല. മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ പണമിറക്കുന്നവന്‍ (പഴയ നിര്‍വചനമനുസരിച്ച് മുതലാളി) പെടാപാടുപെടുന്ന കാലമാണിത്. അവര്‍ ആവശ്യപ്പെടുന്ന ആഗോള സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ നിയമം കൂടി വരുന്നതോടെ സംഗതിയാകെ പ്രശ്നമാകുമെന്ന് ഉറപ്പാണെന്ന് അയ്യപ്പന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളി ക്ഷേമമെന്ന പേരില്‍ കൂണു പോലെ പെരുകിയ ക്ഷേമനിധി ബോര്‍ഡുകള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ല. വ്യത്യസ്ഥ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്ഥ നിരക്കില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതാണ് ഇത്തരം ബോര്‍ഡുകളുടെ ആകെ നേട്ടം. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിവിധ പദ്ധതികള്‍ ഇവര്‍ ആസുത്രണം ചെയ്തൂ. വിവിധ ക്ഷേമപദ്ധതികളുടെ ഏകീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും അയ്യപ്പന്‍ നായര്‍ വെളിപ്പെടുത്തുന്നു.
മാറുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് തൊഴിലാളികളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. മുതല്‍മുടക്കുന്നവനെ ബൂര്‍ഷ്വാ മുതലാളിയെന്ന് മുദ്രകുത്തി ശത്രുപക്ഷത്തു നിര്‍ത്തുകയും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പിന്‍ബലത്തില്‍ അവനെ എക്കാലവും ചൂഷണം ചെയ്യുകയും ചെയ്യുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എങ്കിലേ കേരളം രക്ഷപെടുകയുളളൂ.
പൊതുവേ കേരളീയരുടെ മനസ്ഥിതി പോലും മുതല്‍ മുടക്കുന്നവരെ ശത്രുവായി കാണുന്ന അവസ്ഥയിലേയ്ക്ക് മാറിയിരിയ്ക്കുകയാണ്. ഇതാണ് മാറേണ്ടത്. എന്തിന് നമ്മുടെ ഭാഷയില്‍ പോലും ഇതിന് അനുസരിച്ചുള്ള പ്രയോഗങ്ങള്‍ രൂപപ്പെടുത്തിയിരിയ്ക്കുന്നു. ഇന്ന് ഒരു നിക്ഷേപകന്‍ ലാഭം ഉണ്ടാക്കിയാല്‍ ജോലി ചെയ്യുന്നവര്‍ അതിനെ കൊള്ള ലാഭം എന്നു മാത്രം പറയുന്ന അവസ്ഥയിലെത്തിയിരിയ്ക്കുന്നു. കൊള്ളലാഭം എന്ന വാക്കിലെ കൊള്ള ശ്രദ്ധിയ്ക്കൂ. ലാഭം എന്നാല്‍ അത് കൊള്ള യാണെന്നത് ഒരു പൊതു ധാരണ ആയിരിയ്ക്കുന്നു. ഏതൊരു നിക്ഷേപകനും പണം നിക്ഷേപിയ്ക്കുന്നത് ലാഭത്തിനാണ്. അതിനെ കൊള്ളയെന്ന് വിവക്ഷിയ്ക്കുന്നത് ശരിയല്ല. അങ്ങനെ വിവക്ഷിച്ചതുകൊണ്ടുണ്ടായ ഭവിഷ്യത്താണ് നാം ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഈ മനോഭാവം മാറിയില്ലെങ്കില്‍ വരുന്ന ഭവിഷ്യത്തുകള്‍ ഇതിനേക്കാള്‍ രൂക്ഷമായിരിയ്ക്കും.
2