Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിയെ തകര്‍ത്ത് നമുക്കൊരു യുദ്ധം വേണോ?

ഇന്ത്യ ഒരു ദരിദ്രരാജ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ്ബുഷ് കൈതന്നതുകൊണ്ടോ അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ വന്നുകാണുന്നതുകൊണ്ടോ ഇന്ത്യസമ്പന്നരാജ്യമാകില്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ മറക്കരുത്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള നാരായണന്മാര്‍ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ ഏഴുപതുശതമാനത്തില്‍ അധികമാണ്. എന്തിന്റെ പേരിലായാലും ഒരു യുദ്ധം താങ്ങാനുള്ള കെല്പ് ഇന്ത്യയ്ക്കില്ല.

ഇന്ത്യയെ അടുത്ത കാലത്ത് സമ്പന്നമാക്കിയ ഒരു മേഖലയാണ് വിവരസാങ്കേതികവിദ്യ. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യ കഴിഞ്ഞ വര്‍ഷം ആകെ കയറ്റുമതി വരുമാനത്തിന്റെ 16 ശതമാനം നേടി. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് വിദേശനാണ്യശേഖരത്തിന്റെ കാര്യത്തില്‍ അഭിമാനിക്കാനായത്.

ചൈനയും ജപ്പാനും പോലും ഇന്ത്യയുടെ ഐടി കുതിപ്പില്‍ അസ്വസ്ഥരായിരുന്നു. കാരണം ശരിയായ സമയത്താണ് ഇന്ത്യ കുതിച്ചുയര്‍ന്നത്. ഇംഗ്ലീഷും കമ്പ്യൂട്ടറും അറിയുന്ന ഒരു വലിയ യുവതലമുറയായിരുന്നു ആ കുതിപ്പില്‍ ഇന്ത്യയ്ക്ക് കൂട്ടായത്. ഇന്ത്യയില്‍ നിന്ന് പോയ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ അമേരിക്കയിലെ സാമ്പത്തികമാന്ദ്യത്തിനൊത്ത് ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ മേഖലയും ആടിയുലയുകയായിരുന്നു.

അതിനിടയിലാണ് ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി വികസിത രാജ്യങ്ങള്‍ ഓഫീസ് ജോലികള്‍ മൂന്നാംലോകരാജ്യങ്ങളിലേക്ക് നല്കാന്‍ തീരുമാനിച്ചത്.

അപ്പോഴാണ് വിദേശത്ത് നിന്നുള്ള ഐടി ജോലികള്‍ ഏറ്റെടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് ചെയ്യാനുള്ള ഒരു മാര്‍ം തുറന്ന് കിട്ടിയത്. ഇതുവഴി അമേരിക്കന്‍ കമ്പനികള്‍ക്കും യൂറോപ്യന്‍ കമ്പനികള്‍ക്കും നല്ലൊരു ചെലവ് കുറഞ്ഞുകിട്ടും. ഇംഗ്ലീഷറിയുന്ന, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ ഇന്ത്യയിലിരുന്ന് പണിതാല്‍ കുറഞ്ഞ കൂലിക്ക് കാര്യങ്ങള്‍ നടന്നുകിട്ടും. ഇതുവഴി മൂന്നാംലോകരാജ്യങ്ങളിലെ സോഫ്റ്റ്വെയര്‍ കമ്പനികള്‍ വികസിത രാജ്യങ്ങളിലെ കമ്പനികളുടെ ബാക്ക് ഓഫീസ് ആയി പ്രവര്‍ത്തിക്കും. വിദേശകമ്പനികള്‍ക്ക് ചെലവിന്റെ കാര്യത്തില്‍ 40 ശതമാനം ഇങ്ങിനെ ലാഭിക്കാമെന്നാണ് കണക്ക്. അമേരിക്കന്‍ കമ്പനികളിലെ അക്കൗണ്ടിംഗ്, ഡോക്യുമെന്റേഷന്‍, ഫിനാന്‍സ് തുടങ്ങിയ മേഖലയിലെ ജോലികള്‍ അങ്ങിനെ ഇപ്പോള്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ ഇന്ത്യയിലിരുന്നാണ് ചെയ്തുതീര്‍ക്കുന്നത്.

ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് അഥവാ ബിപിഒ എന്ന പേരിലറിയപ്പെടുന്ന ഐടി മേഖലയിലെ ഈ പുതിയ പ്രവണതയുടെ ഗുണഫലം കൂടുതലായി ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇങ്ങിനെ വന്ന ജോലികളില്‍ 90 ശതമാനവും ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികളാണ് ഏറ്റെടുത്തത്. ഇതുവഴി ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ മേഖല വീണ്ടും ഉണര്‍ന്നുതുടങ്ങുകയായിരുന്നു.

അതിനിടയിലാണ് ഇന്തോ-പാക് യുദ്ധത്തിന്റെ അലകള്‍ കടന്നുവന്നത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ ഇന്ത്യയുടെ പുതിയ സ്വപ്നങ്ങളെ യുദ്ധഭീതി തകിടം മറിയ്ക്കുമോ എന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്ക്കുന്നത്. വിപ്രോയുടെ അസിംപ്രേംജിയും ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തിയും മുതല്‍ യുഎസ് ട്രേഡ് കമ്മീഷണര്‍ റിച്ചാര്‍ഡ് റോത്മാന്‍ വരെ ഈ ഉത്ക്കണ്ഠയിലാണ്. ഇന്ത്യപോലെ പാകിസ്ഥാന്റെ ആണവായുധങ്ങള്‍ വന്നുവീഴാന്‍ സാധ്യതയുള്ള അരക്ഷിതമായ സ്ഥലത്തേക്ക് എങ്ങിനെ തങ്ങളുടെ ജോലികള്‍ ഏല്പിക്കും എന്ന ആശങ്കയിലാണ് അമേരിക്കയിലെ വന്‍കിടകമ്പ്യൂട്ടര്‍ കമ്പനികള്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന വന്‍പ്രചാരണം അന്താരാഷ്ട്രമാധ്യമശൃംഖലകളില്‍ പൊടിപൊടിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങളും അതേറ്റുപാടുന്നു. ഇരുകൂട്ടരുടെയും കയ്യില്‍ അണ്വായുധശേഖരമുള്ളതിനാല്‍ ഒരു ആണവയുദ്ധം പോലും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദേശമാധ്യമങ്ങള്‍ ഊഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+