കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടുവള്ളങ്ങളുടെ മുഖം മിനുങ്ങുമ്പോള്‍...2

  • By Staff
Google Oneindia Malayalam News

പക്ഷെ ഈ കെട്ടുവള്ളങ്ങളില്‍ പലതിലും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ഉയര്‍ന്നത് പിന്നീടാണ്. ഒരു ദിവസത്തിന് വന്‍തുക ഈടാക്കുന്നുണ്ടെങ്കിലും അതിന് തക്കവിധം സൗകര്യമില്ലെന്നതിനാല്‍ പല വിനോദസഞ്ചാരികള്‍ക്കും കായല്‍യാത്ര തൃപ്തികരമാവുന്നില്ലെന്ന് വിദഗ്ധര്‍ മനസ്സിലാക്കി. ഇത്തരം പരാതി കൂടിയതോടെ ഈ മേഖലയില്‍ ചില ഗുണനിലവാരനിര്‍ദേശങ്ങള്‍ നല്കാന്‍ ടൂറിസം വകുപ്പ് നിര്‍ബന്ധിതരായിരിക്കുന്നു.

സാധാരണ പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ട് തന്നെയാണ് കെട്ടുവള്ളങ്ങള്‍ പണിയുന്നത്. ഈറ്റകൊണ്ട്നെയ്ത പായ, കവുങ്ങ്, കയര്‍, പലക ഇവയാണ് കെട്ടുവള്ളങ്ങള്‍ പണിയാന്‍ ഉപയോഗിക്കുന്നത്. ഉപ്പുകാറ്റില്‍ നിന്ന് രക്ഷനേടാന്‍ കശുവണ്ടിഅണ്ടിഎണ്ണ പൂശും. എന്നാല്‍ ഇവയില്‍ പലതിനും ഗുണനിലവാരമില്ലെന്ന് ടൂറിസം വകുപ്പ്നേരിട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, മണ്ണെണ്ണയിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന ഇവയുടെ എഞ്ചിനുകളുടെ ശബ്ദം വിനോദസഞ്ചാരികളുടെ സ്വച്ഛത തകര്‍ക്കുന്നു. ഈ എഞ്ചിനുകള്‍ തുപ്പുന്ന കരിപ്പുക പ്രകതിയെ കളങ്കപ്പെടുത്തതും പല വിനോദസഞ്ചാരികള്‍ക്കും വേദനയുണ്ടാക്കുന്നു.

കെട്ടുവള്ളങ്ങള്‍ വാടകയ്ക്കെടുക്കുന്ന പല വിനോദസഞ്ചാരികളും കായലുകളെ മലിനപ്പെടുത്തുന്നതായും വിനോദസഞ്ചാരവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. ഇവര്‍ അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റിക്കുകള്‍ പുഴയെയും കനാലുകളെയും ബാധിക്കുന്നു. ഇത്തരം പോരായ്മകള്‍ നികത്തുക എന്ന ഉദ്ദേശത്തോടെയാണ് കെട്ടുവള്ളങ്ങള്‍ക്ക് വിനോദസഞ്ചാരവകുപ്പ് ഗ്രീന്‍ പാം സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിയ കെട്ടുവള്ളങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കുന്നതിന്റെ ഭാഗമായി ഗുണനിലവാരസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

നിലവാരം പാലിക്കുന്ന കെട്ടുവള്ളങ്ങള്‍ക്ക് ഗ്രീന്‍പാം എന്ന പേരിലുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ടൂറിസം വകുപ്പ് നല്കും. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിനോദസഞ്ചാരികള്‍ വളരെ കര്‍ക്കശനിലപാടുള്ളവരാണെന്നതിനാലാണ് ഈ നീക്കമെന്ന് ടൂറിസം സെക്രട്ടറി കെ. ബാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ കെട്ടുവള്ളങ്ങള്‍ എന്ന പേരില്‍ യാതൊരു ഗുണനിലവാരവും പാലിക്കാതെ വിനോദസഞ്ചാരികളില്‍ നിന്നും പണം പിടുങ്ങാനെത്തുന്ന കള്ളനാണയങ്ങളെ ഒഴിവാക്കാനാവുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ഗുണനിലവാരത്തിന് പ്രാധാന്യം നല്കുന്ന ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന ഇതോടെ ലഭിക്കും. ടൂറിസ്റുകള്‍ പ്രകൃതിയോടിണങ്ങുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്കിവരുന്ന കാലമാണിത്. കെട്ടുവള്ളങ്ങള്‍ യന്ത്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം കൈകള്‍ കൊണ്ട് തുഴയാനാണ് ടൂറിസ്റുകള്‍ക്കിഷ്ടം- പുലിക്കാട്ടില്‍ ഹൗസ് ബോട്ടുടമ ടോമി പുലിക്കാട്ടില്‍ പറയുന്നു.

ഇനി മാലിന്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളാനും അവയെ സംസ്കരിച്ച് പുറന്തള്ളാനും സഹായിക്കുന്ന സെപ്റ്റിക് ടാങ്കും ബയോ-കെമിക്കല്‍ ടാങ്കും ഉള്ള കെട്ടുവള്ളങ്ങള്‍ക്കേ ടൂറിസം വകുപ്പ് ഗ്രീന്‍ പാം സര്‍ട്ടിഫിക്കറ്റ് നല്കൂ. കെട്ടുവള്ളങ്ങളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ചുവേണം ലൈറ്റുകള്‍ ഉള്‍പ്പെടെ എല്ലാം പ്രവര്‍ത്തിക്കാന്‍. അഴുകിപ്പോകാത്ത മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചുകളയാന്‍ സംവിധാനമുണ്ടായിരിക്കണം. പ്രാദേശികപരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലായിരിക്കണം ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുവേണം കെട്ടുവള്ളങ്ങള്‍ നിര്‍മ്മിക്കാനെന്നും ടൂറിസംവകുപ്പ് നിര്‍ദേശിക്കുന്നു.

കെട്ടുവള്ളങ്ങളുടെ ഉടമകള്‍ 75 ശതമാനം ജീവനക്കാരെയും അവരുടെ ജില്ലയില്‍ നിന്നുതന്നെ നിയമിക്കണം. കെട്ടുവള്ളങ്ങള്‍ ഓടിക്കാനുള്ള എഞ്ചിനുകള്‍ പാചകവാതകത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ആലുവയിലെ സൂര്യ ഓട്ടോ ഗ്യാസും ഭാരത് പെട്രോളിയവും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. ഈ എഞ്ചിനുകള്‍ വരുന്നതോടെ കെട്ടുവള്ളങ്ങള്‍ മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയവയില്‍ നിന്ന് മോചനം നേടും. കെട്ടുവള്ളങ്ങള്‍ 55 ശതമാനത്തോളം ഇന്ധനക്ഷമത കൂടുകയും ചെയ്യും.

ടൂറിസം വകുപ്പിന്റെ ഗ്രീന്‍ പാം സര്‍ട്ടിഫിക്കറ്റിന് വേണ്ടി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ട് വന്നുതുടങ്ങി. ഇനി മുഖം മിനുങ്ങിയ പ്രകൃതി രമണീയമായ കെട്ടുവള്ളങ്ങളില്‍ ടൂറിസ്റുകള്‍ക്ക് കായല്‍ യാത്ര ഉറപ്പാക്കാം.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X