പല്ലാവൂര്‍ ത്രയം മണ്‍മറയുമ്പോള്‍....
വെറും 18 മാസങ്ങള്‍ക്കുള്ളിലാണ് പല്ലാവൂരിന്റെ പ്രതാപം മണ്ണടിഞ്ഞത്. ആദ്യം രണ്ടാമത്തവന്‍ മണിയന്‍മാരാരാണ് പോയത്. 2001 ജൂണ്‍ 20നാണ് മണിയന്‍ മാരാര്‍ അന്തരിച്ചത്. 14 മാസങ്ങള്‍ക്ക് ശേഷം 2002 ആഗസ്ത് 24ന് ഇളയ അനുജന്‍ കുഞ്ഞിക്കുട്ടന്‍മാരാര്‍ അന്തരിച്ചു. പ്രതിഭ കൂടുന്നവര്‍ അല്പായുസ്സുകളാകാമെന്ന് അനുജന്മാരുടെ മരണത്തെക്കുറിച്ച് പല്ലാവൂര്‍ അപ്പുമാരാന്‍ വിങ്ങിപ്പൊട്ടിയെഴുതി. പക്ഷെ മൂന്നരമാസത്തിനുള്ളില്‍ അനുജന്മാരെ അടക്കിയ തിരുവില്വാമലയിലെ മണ്ണിലേക്ക് അപ്പുമാരാരും മടങ്ങിപ്പോവുകയാണ്. പ്രതിഭകൂടിപ്പോയതുകൊണ്ട് അല്പായുസ്സുകളാക്കി പല്ലാവൂര്‍ ത്രയത്തിനെ ദൈവം പോലും ശിക്ഷിക്കുകയായിരുന്നോ?
എട്ടാം വയസ്സില്‍ പല്ലാവൂര്‍ ശിവക്ഷേത്രത്തില്‍ ചെണ്ടയില്‍ പല്ലാവൂര്‍ അപ്പുമാരാര്‍ അരങ്ങേറ്റം കുറിച്ചു. തിരുവില്വാമല കോന്തസ്വാമിയുടെ കീഴില്‍ തായമ്പകയും പുറത്തുവീട്ടില്‍ നാണുമാരാരുടെ കീഴില്‍ തിമിലയും അഭ്യസിച്ചു. 17ാം വയസ്സില്‍ കുടുംബത്തിന്റെ മുഴുവന്‍ ഭാരം തോളിലേറ്റി മൂത്തവന്‍ അപ്പുമാരാരാണ് കൊട്ടിന്റെ ലോകത്തേക്ക് ആദ്യം കടന്നുചെന്നത്. ചെണ്ട മാത്രമല്ല, ഇടയ്ക്കയും തിമിലയും പാട്ടും എല്ലാം അപ്പുമാരാര്‍ക്ക് വഴങ്ങി.
തായമ്പക, മേളം, പഞ്ചവാദ്യം, ഇടയ്ക്ക, സോപാന സംഗീതം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു അപ്പുമാരാര്‍. തൃപ്പല്ലാവൂരപ്പന്റെ കടാക്ഷമാണ് തന്റെ ജന്മസാഫല്യമെന്ന് അപ്പുമാരാര്‍ കരുതി. ക്രമേണ അപ്പുമാരാരുടെ കീര്‍ത്തി തിരുവില്വാമലയില്‍ നിന്നും കേരളമാകെ വളര്‍ന്നു. ഇടയ്ക്കയില്‍ സ്വരസ്ഥാനങ്ങള്‍ കണ്ടെത്തിയ പല്ലാവൂരിന്റെ മിടുക്ക് അപാരമായിരുന്നു. ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി... എന്ന ദേവരാജന്‍ സംഗീതം നല്കിയ വയലാറിന്റെ ഗാനം പല്ലാവൂര്‍ അപ്പുമാരാര്‍ ഇടയ്ക്കയില്‍ വായിക്കുമായിരുന്നു. കേരളത്തിന് ഒരിക്കലും മറക്കാത്ത അനുഭവമാണത്. അപ്പുമാരാരുടെ മാസ്റര്‍ പീസായുരുന്നു ആ ഗാനം.
1