സച്ചിദാനന്ദന്‍ സൂക്ഷിക്കുക...
ഇപ്പോള്‍, ആറുവര്‍ഷമായി കേന്ദ്രസാഹിത്യഅക്കാദമിയുടെ സെക്രട്ടറി സ്ഥാനത്ത് ജീവിച്ചുവന്നിരുന്ന സച്ചിദാനന്ദനെതിരെ ഒരു വിഷസര്‍പ്പം തലപൊക്കിയിരിക്കുന്നു. അതിന്റെ പേരാണ് പാഞ്ചജന്യ. പഴയ ബുദ്ധിജീവിപ്പാമ്പുകളെപ്പോലെയല്ല പാഞ്ചജന്യ. കടിച്ചാല്‍ ഒരുവിധത്തിലുള്ള വിഷഹാരികള്‍ക്കൊന്നും രക്ഷയില്ല. കാരണം പാഞ്ചജന്യ ആര്‍എസ്എസിന്റെ മുഖപത്രമാണ്. അതീവസാമര്‍ത്ഥ്യത്തോടെ കരുക്കള്‍ നീക്കി ശത്രുപക്ഷത്തെ വേരോടെ പിഴുതെറിയാന്‍ അവര്‍ക്കുള്ള മിടുക്ക് സച്ചിദാനന്ദാ... താങ്കള്‍ മനസ്സിലാക്കുക.
പാഞ്ചജന്യയില്‍ ഈയിടെ വന്ന മുഖലേഖനം സച്ചിദാനന്ദന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. (കവിയായതുകൊണ്ടാകാം, സ്വതവേ അല്പം വീക്ക് ആണ് സച്ചിദാനന്ദന്‍. അമിത കാല്പനികനുമാണ്. അതുകൊണ്ടാണ് പണ്ട് നക്സലൈറ്റുകള്‍ വസന്തത്തിന്റെ ഇടിമുഴക്കം പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലെ എയര്‍ഗണ്ണുമായി വര്‍ഗശത്രുക്കളെ നേരിടാന്‍ സച്ചിദാനന്ദന്‍ ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ അണ്ടര്‍വെയര്‍ ധരിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റേഷനില്‍ പൂച്ചയെപ്പോലെ വിറച്ചിരിക്കുന്ന സച്ചിദാനന്ദനെ വകയില്‍ ഒരു ചേട്ടനായ സാക്ഷാല്‍ വിപ്ലവ ശ്രീമാന്‍ കെ. വേണുവാണ് ജാമ്യത്തില്‍ ഇറക്കിയത്.). അതൊക്കെ പഴയകഥ, പോട്ടെ.
ഇപ്പോഴത്തെ പ്രശ്നം പാഞ്ചജന്യയാണ്. സച്ചിദാനന്ദനെ കുറ്റവിചാരണ ചെയ്യുന്ന ലേഖനത്തില്‍ പാഞ്ചജന്യ നാല് കുറ്റാരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നു.
1. സച്ചിദാനന്ദന്‍ ഇടതുപക്ഷക്കാരനാണ്.
2. ഗുജറാത്തില്‍ സംഘപരിവാരകുടുംബം മുസ്ലിങ്ങളുടെ കഴുത്തുവെട്ടുമ്പോള്‍ സച്ചിദാനന്ദന്‍ പ്രതികരിച്ചു.
3. ചെന്നൈയില്‍ കഥാസന്ധി സംഘടിപ്പിച്ചപ്പോള്‍ ഹിന്ദുക്കളെ വിമര്‍ശിക്കുന്നതില്‍ മുമ്പനായ നസ്രാണി യുവാവായ സക്കറിയയെ ക്ഷണിച്ചു.
ഇക്കാരണങ്ങളാല്‍ പ്രഖ്യാപിത ഹിന്ദുനയങ്ങളുടെ നാശകാരിയായ സച്ചിദാനന്ദനെ കേന്ദ്രസാഹിത്യഅക്കാദമി കെട്ടിടത്തില്‍ നിന്നും പുറത്താക്കണം എന്നതാണ് ലേഖനത്തിന്റെ ധ്വനി.
പാവം സച്ചിദാനന്ദന്‍. ഇനി എന്തു ചെയ്യും? ദില്ലിയില്‍ നിന്ന് പുറത്താക്കിയാല്‍ വീണ്ടും ഇരിങ്ങാലക്കുട ക്രൈസ്റ് കോളെജിലേക്ക് പഴയ മുഷിപ്പന്‍ പ്രൊഫസര്‍ ജോലിയുമായി മടങ്ങുക ദുഷ്കരമല്ലെ. ഈ ഹിന്ദുക്കള്‍ക്ക് കണ്ണില്‍ അല്പം പോലും ചോരയില്ലേ? ആരെയും പിണക്കാനിഷ്ടമില്ലാത്ത പാവം സച്ചിദാനന്ദനെ എന്തിനാണ് നിങ്ങള്‍ ഇങ്ങിനെ ഉപദ്രവിക്കുന്നത്.
നിവൃത്തിയില്ലാതെ സച്ചിദാനന്ദന്‍ പാഞ്ചജന്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇറങ്ങിയിരിക്കുകയാണ്.
സച്ചിദാനന്ദന്റെ മറുപടി ഇങ്ങിനെ സംഹരിക്കാം:
1. സ്വതന്ത്ര സാംസ്കാരിക സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഈ ആരോപണങ്ങള്‍.
2. അക്കാദമി എഴുത്തുകാരുടെ തുറന്ന സംവാദകേന്ദ്രമാണ്. അല്ലാതെ ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ ഭാഗം ചേരുന്നില്ല.
3. ഗുജറാത്ത് പ്രശ്നങ്ങളില്‍ ഞാന്‍ പ്രതികരിച്ചത് ജനാധിപത്യ മതേതര സങ്കല്പങ്ങളില്‍ വിശ്വസിക്കുന്ന പൗരന്‍ എന്ന നിലയ്ക്കാണ്.
4. ചെന്നൈയില്‍ കഥാസന്ധിയില്‍ സക്കറിയയെ കഥ വായിക്കാന്‍ ക്ഷണിച്ചത് അദ്ദേഹം സഹൃദയലോകത്തിന്റെ അംഗീകാരം നേടിയ കഥാകൃത്തായതിനാലാണ്.
ഇതുവരെ തനിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ മന്ത്രിയുടെയോ ഭാഗത്ത് നിന്ന് യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടിവന്നിട്ടില്ലെന്ന് സച്ചിദാനന്ദന്‍. പക്ഷെ സച്ചിദാനന്ദാ, അത്തരം സമ്മര്‍ദ്ദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതിന്റെ തുടക്കമാണ് പാഞ്ചജന്യ.
തല്ക്കാലം നിലപാടുകള്‍ മാറ്റാതെ ഹിന്ദുത്വ-വിരുദ്ധനിലപാടില്‍ ഉറച്ചുനില്ക്കുന്നതുതന്നെയാണ് താങ്കള്‍ ചെയ്യേണ്ടത്. ഇതിന്റെ പേരില്‍ താങ്കള്‍ സ്ഥാനമാനങ്ങളുടെ വരവും പോക്കും ഗൗനിക്കേണ്ടതില്ല. കാവി അതിന്റെ സംഹാരതാണ്ഡവം ആടുകയാണ്. ഗുജറാത്തിലെ വിജയത്തോടെ അത് വര്‍ധിത വീര്യത്തോടെ പുറത്തുചാടുന്നു. പാവം കൂപ്പര്‍. യുഎസില്‍ നിന്നും വയസ്സാന്‍കാലത്ത് കേരളത്തില്‍ അദ്ദേഹം വന്നത് ക്രിസ്തുവിനെക്കുറിച്ച് നല്ല നാലഞ്ചുവാക്കുകള്‍ ഹരിജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാം എന്ന് കരുതിയാണ്.
ഇതാണ് ഇന്ത്യയുടെ ഗതി. അഥവാ ഗതികേട്.
എന്തായാലും സച്ചിദാനന്ദന് ഇന്ദ്രപ്രസ്ഥത്തിലെ ഇത്രയും വലിയ സാംസ്കാരിക കേന്ദ്രം വിട്ട് ഇരിങ്ങാലക്കുടയിലേക്ക് മടങ്ങേണ്ട ഗതികേടുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ചിലപ്പോള്‍ എഴുത്തുകാരുടെ, സാംസ്കാരിക നായകരുടെ പ്രതികരണം കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനും മതി. കാരണം ചില്ലറ കപടനാട്യങ്ങള്‍ (ഞങ്ങള്‍ മതേതരവാദികളാണ്, ന്യൂനപക്ഷങ്ങളുടെ സുഹൃത്താണ്) വാജ്പേയിയുടെ പക്കലുണ്ടല്ലോ. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സച്ചിദാനന്ദന്റെ കൃപ കൊണ്ട് കേന്ദ്ര അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സാംസ്കാരിക നേതൃത്വത്തിന്റെ ചൂടുള്ള പ്രതികരണത്തിന് നമുക്ക് കാത്തിരിക്കാം.












Click it and Unblock the Notifications