കരുണാകരന്റെ കടശ്ശിക്കളി
കരുണാകരന്‍ പിണങ്ങിയതെന്തിന്?
സോണിയാഗാന്ധിയുമായി ക്രമേണ അകന്നുകൊണ്ടിരിക്കുകയായിരുന്നു കരുണാകരന്‍. കാര്യങ്ങള്‍ നടന്നുകിട്ടാന്‍ ഓരോ തവണയും സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വന്നപ്പോഴെല്ലാം സോണിയ കരുണാകരനെ വെറുത്തു. പകരം ആന്റണിയുടെ വാക്കുകളായിരുന്നു സോണിയാഗാന്ധിയ്ക്ക് വേദവാക്യം.
നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ട് കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ ഓരോ ഘട്ടത്തിലും സോണിയയും കരുണാകരനും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടായി. ഈ അഭിപ്രായഭിന്നതകളില്‍ നിന്നും മുതലെടുക്കാന്‍ കിട്ടുന്ന അവസരമെല്ലാം ആന്റണി ഉപയോഗിക്കുകയും ചെയ്തു.
ആന്റണി സര്‍ക്കാരിനെതിരെ എപ്പോഴും കരുണാകരന്‍ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങള്‍ സോണിയാ ഗാന്ധി എന്നും വെറുപ്പോടെയാണ് നോക്കിക്കണ്ടിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആന്റണി ഭരണത്തില്‍ ആദിവാസി പ്രശ്നം വരെയുള്ള കാര്യങ്ങളില്‍ ഒരു പക്ഷെ പ്രതിപക്ഷത്തേക്കാള്‍ കര്‍ശനമായി ഭരണത്തെ വിമര്‍ശിച്ചത് കരുണാകരനാണ്.
ഇതിലെല്ലാം രോഷം പൂണ്ടിരുന്ന ഹൈക്കമാന്റ് കരുണാകരനോടുള്ള അവരുടെ അപ്രീതി തുറന്നു പ്രകടിപ്പിക്കാനുള്ള അവസരം കാത്ത് കഴിയുകയായിരുന്നു. ഏറ്റവുമൊടുവില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഹൈക്കമാന്റ് കരുണാകരനോട് ചര്‍ച്ച ചെയ്തതു പോലുമില്ല. ഇക്കാര്യത്തില്‍ സോണിയാഗാന്ധി ബന്ധപ്പെട്ടത് ആന്റണിയുമായി മാത്രം. സ്വാഭാവികമായും കരുണാകരനിലെ പോരാളി ഉണര്‍ന്നതായിരിക്കണം. കാരണം ആത്മാഭിമാനവും അഹന്തയും പണയം വച്ച് കോണ്‍ഗ്രസിനുള്ളില്‍ നിന്നിട്ടുള്ള ആളല്ല കരുണാകരന്‍. എല്ലാ കാലത്തും പോരാടി ജയിച്ച ചരിത്രം മാത്രമുള്ള കരുണാകരന് വേണമെങ്കില്‍ ഈ അപമാനത്തെ വിഴുങ്ങി കോണ്‍ഗ്രസിനുള്ളില്‍ തുടരാമായിരുന്നു. പക്ഷെ അദ്ദേഹം അതിന് തയ്യാറായില്ല. കോടോത്ത് ഗോവിന്ദന്‍നായരെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിക്കൊണ്ട് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയായിരുന്നു കരുണാകരന്‍.
1