Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സുമാരേ, ബ്രിട്ടനിലേക്ക് പറക്കും മുമ്പ്...2

ബ്രിട്ടനില്‍ നഴ്സായി ജോലിചെയ്യണമെങ്കില്‍ പ്രത്യേക പരിശീലനപദ്ധതി നേടിയിരിക്കണം. പുറം രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ തങ്ങളുടെ ജോലിയ്ക്കാവശ്യമായ വൈദഗ്ധ്യം നേടിയിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലില്‍ പേര്‍ രജിസ്റര്‍ ചെയ്തിരിക്കണം. ഈ രജിസ്ട്രേഷന്‍ ലഭിയ്ക്കണമെങ്കില്‍ ചില അടിസ്ഥാന പരിശീലനം നേടിയിരിക്കണം. ഇതിനായി പലരും റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ആയിരക്കണക്കിന് പൗണ്ടുകള്‍ നല്കേണ്ടിവരുന്നുണ്ട്. പലപ്പോഴും ബ്രിട്ടനിലെ സ്വകാര്യകെയര്‍ ഹോമുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന നഴ്സുമാര്‍ക്ക് പിന്നീട് മോചനമില്ലത്രെ. നല്ലൊരു തുക റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് കൊടുത്ത ശേഷം ബ്രിട്ടനിലെ ഏതെങ്കിലും സ്വകാര്യകെയര്‍ ഹോമുകളില്‍ കുറഞ്ഞ ശമ്പളത്തിന് ജോലിയ്ക്കെത്തുന്ന നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനപദ്ധതിയില്‍ പങ്കെടുക്കാന്‍ പോലും കഴിയാറില്ലെന്നും പറയപ്പെടുന്നു. പല തൊഴിലുടമയും കുറഞ്ഞ ശമ്പളം നല്കാന്‍ വേണ്ടി അവിടെയെത്തുന്ന നഴ്സുമാരെ രജിസ്ട്രേഷന്‍ നടത്താന്‍ അനുവദിക്കാറുമില്ല.

സ്വകാര്യ കെയര്‍ ഹോമുകളില്‍ കെയര്‍ അസിസ്റന്റായി ജോലി ചെയ്യേണ്ടിവരുന്ന നഴ്സുമാര്‍ക്ക് ബ്രിട്ടനിലെ സഹപ്രവര്‍ത്തകരില്‍ നിന്നും മോശപ്പെട്ട അനുഭവമാണ് ഉണ്ടാകുന്നത്. പലപ്പോഴും ബ്രിട്ടനിലെ ജോലിക്കാര്‍ ഇവരെ ഭരിയ്ക്കുന്നതും പതിവാണ്. അതുകൊണ്ട് തന്നെ കെയര്‍ ഹോമുകളില്‍ ഇവര്‍ ഒറ്റപ്പെടല്‍ അനുഭവിയ്ക്കേണ്ടിവരുന്നു.

ബ്രിട്ടനില്‍ പൊതുവേ മോശപ്പെട്ട തൊഴില്‍സാഹചര്യമാണെന്നും കൂടുതല്‍ മണിക്കൂറുകള്‍ ജോലിചെയ്യേണ്ടിവരുന്നുണ്ടെന്നും നഴ്സുമാര്‍ക്കിടയില്‍ പരാതിയുണ്ട്. റോയല്‍ കോളെജ് ഓഫ് നഴ്സിംഗ് ജനറല്‍ സെക്രട്ടറിയായ ഡോ. ബെവര്‍ലി മാലോണ്‍ തന്നെ ബ്രിട്ടനിലെ അവസ്ഥയെക്കുറിച്ച് പറയുന്നത് കേള്‍ക്കുക: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ചില സ്വതന്ത്രസ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകളില്‍ ചൂഷണം നിലനില്ക്കുന്നു. പലരും മോശപ്പെട്ട സാഹചര്യങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നുണ്ട്.

2001ല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പുറത്ത്നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ചില കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് മെച്ചപ്പെട്ടത്. ഇതേ മാനദണ്ഡങ്ങള്‍ സ്വകാര്യ ആരോഗ്യരംഗത്തേക്കുള്ള റിക്രൂട്ട്മെന്റുകള്‍ക്കും ബാധകമാക്കിയാലേ കാര്യങ്ങള്‍ മെച്ചപ്പെടൂ.

മാത്രമല്ല, പല നഴ്സുമാരും തങ്ങളെ ചൂഷണം ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയോ തൊഴിലുടമയ്ക്കെതിരെയോ പരാതിപ്പെടാനോ നിയമനടപടികള്‍ക്ക് പോകാനോ ഇഷ്ടപ്പെടുന്നില്ലെന്നും പറയുന്നു.

യുഎസിലും വര്‍ണ്ണവിവേചനം

അമേരിക്കയിലും ഇത്തരം വര്‍ണ്ണവിവേചനം രൂക്ഷമാണെന്ന് പറയുന്നു. അവിടെ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍(എഎന്‍എ) നടത്തിയ പഠനത്തില്‍ പുറത്തുനിന്നെത്തുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞ ശമ്പളവും സൗകര്യങ്ങളുമാണ് ലഭിയ്ക്കുന്നതെന്ന് പറയുന്നു. പുറത്തുനിന്നെത്തുന്ന നഴ്സുമാര്‍ക്ക് ജോലിക്കയറ്റത്തിനുള്ള സാധ്യതകളും കുറവാണത്രെ. വര്‍ണ്ണവിവേചനത്തിന്റെ പേരില്‍ പ്രൊമോഷന്‍ ലഭിയ്ക്കുന്നില്ലെന്ന പരാതി അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ നഴ്സുമാര്‍ക്കിടയില്‍ വ്യാപകമാണ്. വെള്ളക്കാരികളായ നഴ്സുമാര്‍ക്ക് കിട്ടുന്ന പരിഗണനയില്‍ പകുതി പോലും തങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ലെന്നും ചിലര്‍ പരാതിപ്പെടുന്നുണ്ട്.

ഇംഗ്ലീഷ് നന്നായി പഠിയ്ക്കുക

വിദേശരാജ്യങ്ങളില്‍ നഴ്സിംഗ് ജോലിക്ക് പോകുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാനകാര്യം ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ പഠിയ്ക്കലാണ്. ഇംഗ്ലീഷ് പഠിച്ചാല്‍ പോരാ, വിദേശ ഇംഗ്ലീഷ് തന്നെ പഠിയ്ക്കണം. വിദേശികള്‍ ഇംഗ്ലീഷ് സംസാരിയ്ക്കുന്നതിലെ എല്ലാ പ്രത്യേകതകളും മനസ്സിലാക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.

2002ല്‍ ബ്രിട്ടനിലെ ഒരു ആശുപത്രിയില്‍ ഉണ്ടായ സംഭവമാണ്. കൂടെയുള്ള നഴ്സിന് താന്‍ പറയുന്ന ഇംഗ്ലീഷ് നേരെചൊവേ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ ഒരു ബ്രിട്ടീഷുകാരനായ ഡോക്ടര്‍ക്ക് ശസ്ത്രക്രിയ പാതിവഴിയ്ക്ക് നിര്‍ത്തേണ്ടിവന്നു. അദ്ദേഹം ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഓപ്പറേഷന്‍ തിയറ്റര്‍ വിട്ടു.

കൂടെയുള്ള നഴ്സിന് തന്റെ ഇംഗ്ലീഷിലുള്ള നിര്‍ദേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതാണ് ശസ്ത്രക്രിയ നിര്‍ത്തിയതിന് ഡോ. ഡേവിഡ് നണ്‍ കാരണായി ചൂണ്ടിക്കാട്ടുന്നത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ഈ സംഭവമുണ്ടായത്. പക്ഷെ ഇതിന്റെ പേരില്‍ നഴ്സിനോട് വര്‍ണ്ണവിവേചനമായി പെരുമാറിയെന്നതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നുവരെ ആവശ്യമുയര്‍ന്നു. പക്ഷെ ഇത്തരം ഭാഷാപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ നഴ്സുമാര്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്. പല ആശുപത്രികളും നഴ്സുമാര്‍ക്ക് ക്ലിനിക്കല്‍, പ്രൊഫഷണല്‍ കാര്യങ്ങളില്‍ വൈദഗ്ധ്യമുണ്ടാകാന്‍ പ്രത്യേകം പരിശീലനം നല്കുമെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നത് പഠിപ്പിക്കില്ലെന്നറിയുക.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+