കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ തൊഴിവസരങ്ങള്‍ കൂടും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വരുംവര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലവസരങ്ങളുടെ ഒരു കുതിച്ചുകയറ്റം തന്നെയുണ്ടാവുമെന്ന് റിക്രൂട്ടിംഗ് ഏജന്‍സികളുടെ പ്രവചനം. സ്വദേശിവല്ക്കരണം അടക്കമുള്ള പല പ്രതികൂല സാഹചര്യങ്ങളും ഗള്‍ഫില്‍ നിലനില്ക്കുന്നുണ്ടെങ്കിലും ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിയ്ക്കുമെന്നു തന്നെയാണ് റിക്രൂട്ടിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍.

ഗള്‍ഫിലെ ചില മേഖലകളില്‍ അവിടുത്തെ സ്വദേശക്കാര്‍ക്ക് തൊഴിലുകള്‍ നിര്‍ബന്ധമായും നല്കണമെന്ന നയം നടപ്പിലാക്കുന്നുണ്ടെങ്കിലും വരും വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ കൂടുക തന്നെ ചെയ്യും. അതേ സമയം തൊഴിലിനായി ഗള്‍ഫ്രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്നതിന് കേന്ദ്രസര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്.

അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗള്‍ഫില്‍10 ലക്ഷത്തിലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാവുമെന്ന് മുംബൈയിലെ എംപ്ലോയ്മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യന്‍ പേഴ്സണല്‍ ചെയര്‍മാന്‍ ദീപക് ഛബ്രിയ പറഞ്ഞു. ചില പ്രമുഖ കമ്പനികള്‍ ഏതാനും വന്‍പദ്ധതികള്‍ പ്രഖ്യാപിച്ചതിനാല്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളില്‍ ഏറെയും ഇന്ത്യക്കാര്‍ക്ക് ലഭിയ്ക്കുമെന്നാണ് കരുതുന്നത്. കാരണം പല കമ്പനികളും ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെയാണ് ഇഷ്ടപ്പെടുന്നത്.

ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ പ്രത്യേകിച്ചും യുഎഇയില്‍ ധാരാളമായി അവസരങ്ങളുണ്ടാവും. ഏതാനും പ്രമുഖ കമ്പനികള്‍ വന്‍നിര്‍മ്മാണപദ്ധതികള്‍ പ്രഖ്യാപിച്ചതോടെ എഴുപതുകളിലുണ്ടായതു പോലെ ഒരു തൊഴില്‍ പ്രളയമാണ് യുഎഇയില്‍ ഉണ്ടാവാന്‍ പോവുന്നത്. പക്ഷെ ഇത് മുതലാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത കുടിയേറ്റ നിയമങ്ങളില്‍ ഇളവു വരുത്തണം.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രത്തിന്റെയും ഉയരം കൂടിയ ടവറിന്റെയും നിര്‍മാണം ഈ പദ്ധതികളില്‍ പെടും. ദുബായ്, ഖത്തര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി 10,000 ഐടി പ്രൊഫഷണലുകള്‍ക്കാണ് അവസരം നല്‍കുന്നത്. സൗദി അറേബ്യയിലെ ഐടി തൊഴില്‍ വിപണിയില്‍ നാല് ശതമാനം വളര്‍ച്ചയുണ്ടാവും. ഇതിന് പുറമെ 2006ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ഖത്തറില്‍ നിര്‍മാണ പദ്ധതികള്‍ നടന്നുവരികയാണ്.

അതേ സമയം റിക്രൂട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ചട്ടങ്ങളും ഗള്‍ഫിലേക്ക് തൊഴിലിനായി പോവുന്നവര്‍ക്ക് തടസം സൃഷ്ടിക്കുമെന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ പെരുകുന്നത് കണക്കിലെടുത്ത് എമിഗ്രേഷന്‍ നിയമങ്ങളില്‍ അയവ് വരുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

നല്ലൊരു ശതമാനം തൊഴിലാളികള്‍ ഗള്‍ഫിലേക്ക് പോകുന്നത് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയാണ്. എന്നാല്‍ തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നുവെന്ന വ്യാജേന സര്‍ക്കാര്‍ റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കുകയാണ്. ഇത് ശരിയല്ലെന്നും ഛബ്രിയ ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ വിദേശ തൊഴിലുടമയുടെ കത്ത്, കരാര്‍ രേഖ, പവര്‍ ഓഫ് അറ്റോണി എന്നിവര്‍ എമിഗ്രന്റ്സ് ഓഫീസില്‍ ഹാജരാക്കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം. ഇത്തരം കടുത്ത നിയമങ്ങള്‍ റിക്രൂട്ട്മെന്റ് പ്രക്രിയയെ വൈകിക്കുമെന്നാണ് ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നത്.

കേരളത്തിനും ഈ സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിയ്ക്കുന്നത്. ചെലവുകുറഞ്ഞ വിമാനസര്‍വീസും കപ്പല്‍ സര്‍വീസും ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കേര്‍പ്പെടുത്താനുള്ള ആവശ്യം വൈകിയാണെങ്കിലും കേരളത്തില്‍ ഉയരുന്നത് നല്ലൊരു സൂചനയാണ്. ഇതിനായി മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുത്തുവരുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫില്‍ ഉണ്ടാകുന്ന പുതിയ തൊഴിലവസരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കേരളത്തിന് മുതലാക്കാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X