ഈ യുദ്ധം ലീഡര്‍ ജയിയ്ക്കുമോ?
ആന്റണിയ്ക്കെതിരായ പോരാട്ടത്തിലൂടെ സംഭരിച്ച ശേഷി മുഴുവന്‍ ചോര്‍ത്തിക്കളയുന്ന ഉള്‍പ്പോരുകള്‍ ഐഗ്രൂപ്പിന്റെ ആയുസ്സിനെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഐ ഗ്രൂപ്പിന്റെ മുന്നണിപ്പടയാളിയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ ഐ ഗ്രൂപ്പിലെ കുടുംബവാഴ്ചയ്ക്കെതിരെ രംഗത്തെത്തിയതോടെ ഗ്രൂപ്പിന്റെ അടിത്തറ തന്നെ ഇളകുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഐ ഗ്രൂപ്പ് പിളരില്ലെന്ന് കെ. കരുണാകരന് തന്നെ പ്രസ്താവനയിറക്കേണ്ടിവന്നെങ്കിലും അത്ര എളുപ്പം വിഴുങ്ങാവുന്ന ആരോപണങ്ങളല്ല 2004 മാര്‍ച്ച് 18 വ്യാഴാഴ്ച ഉണ്ണിത്താന്‍ ഉയര്‍ത്തിയത്.
ശൂരനാട് രാജശേഖരന് കൊല്ലം സീറ്റ് നല്കാന്‍ 25 ലക്ഷം രൂപ മുരളീധരന്‍ വാങ്ങിയെന്ന ആരോപണമാണ് ഉണ്ണിത്താന്‍ ഉന്നയിച്ചത്. ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അച്ഛനും താനും എതിരല്ലെന്നും പണപ്പെട്ടിയുമായി ചെന്നാല്‍ മുരളിയേട്ടന്‍ എന്ത് നിലപാടെടുക്കുമെന്നറിയില്ലെന്ന് പത്മജ തന്നോട്ട് നേരിട്ട് പറഞ്ഞതായും ഉണ്ണിത്താന്‍ ആരോപിച്ചിരിക്കുന്നു. കുടുംബത്തിലെ അംഗങ്ങള്‍ തന്നെ അവിടുത്തെ അടുക്കളരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കുമ്പോള്‍ ഉലയുന്നത് ഐ ഗ്രൂപ്പിന്റെ കെട്ടുറപ്പുതന്നെ.
ഉണ്ണിത്താന്റെ ഈ ആരോപണത്തിന്റെ തീയും പുകയും കെട്ടടങ്ങുന്നതിന് മുമ്പ് കരുണാകരന്റെ കൂടെ നിഴല്‍പോലെ നിന്ന ശരത്ചന്ദ്രപ്രസാദും മുരളിയ്ക്കെതിരെ ചില ബോംബുകള്‍ പൊട്ടിച്ചിരിയ്ക്കുന്നു. ആക്ഷേപം എറണാകുളം റാലിയെച്ചുറ്റിപ്പറ്റിയുള്ളതായതിനാല്‍ പരോക്ഷമായി ഇവ കരുണാകരനെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തി അടുത്ത ദിവസമാണ് ശരത്ചന്ദ്ര പ്രസാദ് പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. എറണാകുളം റാലിയോടനുബന്ധിച്ച് മുരളീധരന്‍ വ്യവസായികളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ച് സ്വന്തം കീശയിലാക്കിയെന്ന് ശരത്ചന്ദ്രപ്രസാദ് കുറ്റപ്പെടുത്തുന്നത് ആന്റണിയെ അട്ടിമറിയ്ക്കും എന്ന വാഗ്ദാനത്തോടെയാണ് മുംബൈ, ബാംഗ്ലൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായികളില്‍ നിന്നും മുരളീധരന്‍ പണം വാങ്ങിയതെന്ന ്പറയുന്നു. കൂടെ നില്ക്കുന്നവരില്‍ നിന്നുള്ള ആരോപണമായതിനാല്‍ മുരളീധരന് എളുപ്പം തടിതപ്പാനാവില്ല. മാത്രമല്ല, ആന്റണി മന്ത്രിസഭയില്‍ അംഗമെന്ന നിലയില്‍ മുരളിയ്ക്കെതിരെ പ്രതിപക്ഷവും ആരോപണശരങ്ങള്‍ ഉയര്‍ത്തിയേക്കാം. വടക്കാഞ്ചേരിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുരളീധരന്റെ വിജയസാധ്യതയെപ്പോലും ഈ കുറ്റപ്പെടുത്തലുകള്‍ ബാധിച്ചേയ്ക്കാം.
ഐഗ്രൂപ്പിലെ സീറ്റുകള്‍ പേയ്മെന്റ് സീറ്റാണെന്നും എറണാകുളവും കാസര്‍കോടും ഇതിന് ഉദാഹരണമാണെന്നും ശരത്ചന്ദ്രപ്രസാദ് ആരോപിച്ചിട്ടുണ്ട്. ഇതും എളുപ്പം കുഴിച്ചുമൂടാവുന്ന ആരോപണമല്ല.
കരുണാകരന്റെ വാര്‍ധക്യം
ഐ ഗ്രൂപ്പിന്റെ രണ്ട് ശക്തരായ പ്രവര്‍ത്തകരാണ് ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും. ഇരുവരും നാവിന്റെ മൂര്‍ച്ചയുടെ കാര്യത്തില്‍ പണ്ടേ പേരെടുത്തവരാണ്. ഇരുകൂട്ടരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡറോട് സീറ്റ് അഭ്യര്‍ത്ഥിച്ചിരുന്നവരാണ്. എന്നാല്‍ രണ്ടു കൂട്ടരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാനഘട്ടങ്ങളില്‍ ഒഴിവാക്കപ്പെട്ടു.
ഇവരെ ഒഴിവാക്കുന്നതില്‍ ആന്റണിയും സമര്‍ത്ഥമായി കരുനീക്കിയിരുന്നുവെന്നു കരുതുന്നു. എന്തായാലും ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മോഹം നടന്നു. ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് തെറിച്ചാല്‍ കരുണാകരനും മുരളിയ്ക്കും എതിരെ തിരിയുമെന്ന അവരുടെ കണക്കുകൂട്ടല്‍ യാഥാര്‍ത്ഥ്യമായി.
1












Click it and Unblock the Notifications