Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി തര്‍ക്കം റിലയന്‍സിനെ തകര്‍ക്കുമോ?

ചരിത്രത്താളുകളില്‍ വിജയഗാഥകള്‍ എഴുതിച്ചേര്‍ത്ത അനേകരുണ്ട്. ചരിത്രം തോല്‍പ്പിച്ചവരും വിരളമല്ല. വളര്‍ത്തിയവരെ തളര്‍ത്തുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും ലോകം സാക്ഷി.

വെറും 500 രൂപ കൊണ്ട് ഒരു ചരിത്രം സൃഷ്ടിച്ചയാളാണ് ധീരുഭായ് അംബാനി. ഇന്ന് രണ്ടു മക്കള്‍ തമ്മിലുള്ള ഉടമസ്ഥാവകാശതര്‍ക്കം ആ ചരിത്രത്തെ പ്രസിസന്ധിയിലാക്കിയിരിക്കുന്നു.

മുംബൈയിലെ ഒരു തമാശയുണ്ട്; ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാര്‍ട്ടിയേത്? ഉത്തരം റിലയന്‍സ് പാര്‍ട്ടിയെന്നാണ്. ഈ പാര്‍ട്ടിയില്‍ രണ്ടു തരം രാഷ്ട്രീയക്കാരുണ്ടത്രെ; ആര്‍ പൊസറ്റീവും ആര്‍ നെഗറ്റീവും. തമാശയാണെങ്കിലും സത്യമതാണ്; ധീരുഭായിയെ പിണക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ധൈര്യം വന്നിട്ടില്ല.

റിലയന്‍സിന്റെ വളര്‍ച്ചയുടെ ഓരോഘട്ടങ്ങളെയും കുറിച്ചറിയണോ; ചരിത്രപുസ്തകം കുറച്ചു പുറകോട്ടു മറക്കണം,1953 വരെ. അവിടെ നിന്നു തുടങ്ങുന്നു റിലയന്‍സിന്റെ, അംബാനികളുടെ ചരിത്രം.

ഒരു പാവപ്പെട്ട പ്രൈമറി സ്കൂള്‍ മാഷിന്റെ മകനായി ഗുജറാത്തില്‍ ജനിച്ച ധീരുഭായുടെ സ്കൂള്‍പഠനം 10-ാം തരം വരെ മാത്രമെ നീണ്ടുള്ളൂ. അതിനു ശേഷം യെമനിലെ ഏദനില്‍ തന്റെ മൂത്തസഹോദരന്‍ രമണിക്ലാലിന്റെ കൂടെ എ-ബെസ്സെ ആന്റ് കമ്പനി എന്ന ഗ്യാസ് സ്ഥാപനത്തില്‍ പ്യൂണായി ജോലി നോക്കിയ ധീരുഭായ് പിന്നീട് ഒരു വലിയ പെട്രോകെമിക്കല്‍ കമ്പനിയുടെ ഉടമയായത് കാലം നിശബ്ദമായി നോക്കിക്കണ്ടു.

ഏദനില്‍ നിന്നു കൊണ്ടുവന്ന 500 രൂപ കൊണ്ട് ഇന്ന് 80,000കോടി ആസ്തിയുള്ള ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കണമെങ്കില്‍ അസാമാന്യമായ ഇച്ഛാശക്തി വേണം. അതുതന്നെയായിരുന്നു ധീരുഭായിയുടെ വിജയവും.

ടെലികോം, പെട്രോകെമിക്കല്‍സ്, തുണിവ്യവസായം... റിലയന്‍സ് സാമ്രാജ്യം വളരുകയായിരുന്നു.

ഒരുപാടു വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട് ധീരുഭായ്ക്ക്. പാവപ്പെട്ടവനേയും പണക്കാരനേയും ഒരേ കണ്ണുകൊണ്ടു നോക്കിക്കണ്ട അദ്ദേഹത്തിനെതിരെ ഗോയങ്കെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രസ് പത്രം ആരോപണമഴിച്ചു വിട്ടു. ഗോയങ്കെ മരിച്ചപ്പോള്‍ മക്കള്‍പോരില്‍ മാധ്യമരംഗത്തെ അധിഷേധ്യരായിരുന്ന ആ ഗ്രൂപ്പ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസും ദ ഇന്ത്യന്‍ എക്സ്പ്രസുമായി വേര്‍പിരിഞ്ഞതും ചരിത്രം.

ആ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി റിലയന്‍സിനെപ്പറ്റി പത്രത്താളുകളിലും വാര്‍ത്താമാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന കഥകള്‍ ഈ സംശയത്തെ ന്യായീകരിക്കും.

2002ല്‍ ഒരു ഹൃദയഘാതത്തെ തുടര്‍ന്ന് മരിക്കുമ്പോള്‍ ഒരു പ്രധാനകാര്യം ചെയ്യാന്‍ ധീരുഭായ് വിട്ടുപോയിരുന്നു. തന്റെ സ്വത്തിനെ സംബന്ധിച്ച് ആധാരം തയ്യാറാക്കാന്‍. ഇതേത്തുടര്‍ന്ന് റിലയന്‍സിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും അവ വെറും പിന്നാമ്പുറ കഥകളായിരുന്നു, ഇക്കാര്യം സിഎന്‍ബിസി ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന സഹോദരനായ മുകേഷ് അംബാനി ഇതു തുറന്നു പറയുന്നതു വരെ.മുകേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചത് അംബാനികുടുംബത്തെ മാത്രമല്ലാ, റിലയന്‍സ് ഷെയറുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന മൂന്ന് കോടി നിക്ഷേപകരെയും പിന്നെ റിലയന്‍സ് ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 80,000 ലേറെ ജീവനക്കാരേയുമാണ്.

മുംബൈസ്റോക്ക് എക്സ്ചേഞ്ച് സൂചിക മുകേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താഴോട്ട് നീങ്ങി. റിലയന്‍സിന്റെ അധീനതയിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതായിരുന്നു ഇതിന് കാരണം.

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും റിലയന്‍സ് ഒരു വ്യക്തിയല്ലാ, ഒരു വലിയ സ്ഥാപനമാണെന്നുമുള്ള മുകേഷിന്റെ അടുത്ത പ്രസ്താവന ഒരു പരിധി വരെ ഓഹരിവിപണിയെ സമാധാനിപ്പിച്ചുവെങ്കിലും നവംബര്‍ 25 വ്യാഴാഴ്ചയും ആശങ്ക നീക്കിയിട്ടില്ല. നവംബര്‍ 25 ന് അനില്‍ അംബാനി നോക്കി നടത്തുന്ന റിലയന്‍സ് എനര്‍ജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ആറ് ഡയറക്ടര്‍മാര്‍ രാജിവച്ചത് റിലയന്‍സ് ഓഹരികളെ വീണ്ടും ബാധിച്ചു. രാജിക്കാരണം ഇവരോ അംബാനികളോ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടമസ്ഥാവകാശ തര്‍ക്കത്തിനൊപ്പം ഇതും കൂട്ടിവായിക്കാവുന്നതേയുള്ളൂ.

1

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+