കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലന്‍മാരാവുന്ന സൈബര്‍ നായകര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സാഹസികതയുടെ പര്യായങ്ങളായി കുട്ടികള്‍ക്കിടയില്‍ ആരാധനാപാത്രങ്ങളാവുന്ന സൈബര്‍ വിനോദങ്ങളിലെ അമാനുഷിക നായകരും കഥാപാത്രങ്ങളും കുട്ടികളുടെ ജീവിതത്തില്‍ വില്ലന്‍മാരാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സൈബര്‍ വിനോദങ്ങളില്‍ മുഴുകാന്‍ ഏറിയ സമയം ചെലവിടുന്ന കുട്ടികളുടെ ജീവിതത്തിലേയ്ക്കാണ് അവരുടെ ആരാധനാ പാത്രങ്ങള്‍ വില്ലന്‍ പരിവേഷത്തോടെ കടന്നുവരുന്നത്.

ഇത്തരം കഥാപാത്രങ്ങളോടും കളികളോടും ആരാധന മൂക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിലും നൈസര്‍ഗികമായ കഴിവുകളിലും താളപ്പിഴകളുണ്ടാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

അണുകുടുംബ സംവിധാനത്തിന്റെ ന്യൂനതകളും അതുമൂലം വല്ലാതെ ചുരുങ്ങിപ്പോകുന്ന ലോകവുമാണ് കുട്ടികളെ സൈബര്‍ കളികളുടെ മാസ്മരികതകളിലേയ്ക്കെത്തിക്കുന്നത്. ഇത്തരം കളികളോടുള്ള അമിത താല്പര്യം മൂലം പഠനരംഗത്തും പാഠ്യേതര രംഗത്തും മികവു പുലര്‍ത്തുന്ന കുട്ടികളില്‍ വളരെപ്പെട്ടന്നാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നതെന്ന് ഇംഹാന്‍സ് (ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്) ഡയറക്ടര്‍ ഡോ. പി.എം സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ പാഠ്യവിഷയങ്ങളില്‍ താല്പര്യക്കുറവ് കാണിയ്ക്കുകയും ഉത്സാഹം നഷ്ടപ്പെട്ടവരായി മാറുകയും ചെയ്യുന്നു. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കളിയില്‍ മുഴുകുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ഇത്തരം കുട്ടികള്‍ ഉത്സാഹം കാണിയ്ക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ അപൂര്‍വ്വമല്ല. ആയിരക്കണക്കന് കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്. നഗരങ്ങളില്‍ നിന്നുള്ള കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഏറിയപങ്കും കാണുന്നത്. - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അസന്തുഷ്ടമായ കുടുംബാന്തരീക്ഷം, ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ ഇത്തരം ഘടകങ്ങളെല്ലാം കുട്ടികളെ ഈ മാറ്റത്തിലേയ്ക്ക് നയിക്കുന്നവയാണ്. കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഏറെനേരം ചെലവഴിയ്ക്കുകയും സൈബര്‍ വിനോദങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ സ്വാഭാവികമായും കുട്ടികള്‍ക്ക് സൈബര്‍ വിനോദങ്ങളില്‍ സമയം കൊല്ലാനുള്ള പ്രചോദനമാണ് നല്‍കുന്നത്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാതെ മിക്ക മാതാപിതാക്കളും കുട്ടികളുടെ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു.

ദിവസേന രണ്ട് മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ണുകളിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. വളര്‍ന്നുവരുന്നകുട്ടികളില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് മാറാത്ത തലവേദനയിലേയ്ക്കും കാഴ്ചക്കുറവിലേയ്ക്കും നയിയ്ക്കും- സായ് ദര്‍ശന്‍ കണ്ണാശുപത്രിയിലെ ഡോ. വിനോദ് കുമാര്‍ പറയുന്നു.

കാഴ്ചക്കുറവിന് പുറമേ നടുവേദന, കഴുത്തുവേദന തുടങ്ങിയവയ്ക്കും ഇത് കാരണമാകും. സ്ഥിരമായി കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ കൈകളും വിരലുകളും അതിവേഗത്തില്‍ ചലിയ്ക്കുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

ആഴ്ചയില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ വീഡിയോ ഗെയിമുകളിലേര്‍പ്പെടുന്ന കുട്ടികളില്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് അക്രമവാസന കൂടുതല്‍ കാണുന്നതായി അമേരിക്കയിലെ ശിശുരോഗ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കളികളുടെ പുതിയ സിഡികള്‍ വാങ്ങുവാനായി പണം മോഷ്ടിയ്ക്കാനുള്ള പ്രവണത കുട്ടികളില്‍ ഉണ്ടാക്കാനും ഈ അമിത താല്‍പ്പര്യം കാരണമാകും.

സൈബര്‍ വിനോദങ്ങള്‍ക്ക് അടി്സടുന്ന കുട്ടികളെ രക്ഷിയ്ക്കാന്‍ മൂന്നുമാസത്തോളം നീണ്ടുനില്‍ക്കന്ന കൗണ്‍സിലിംഗുകളോ നിര്‍ദ്ദേശങ്ങളോ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X