Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിന്റെ വഴിത്താരകളില്‍ നിന്നു മനുഷ്യനെ രക്ഷിക്കാന്‍ - 2

പാര്‍ട്ടിയെ പൊളളിച്ച മുരിങ്ങൂര്‍

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പോലീസ്‌ നടപടികള്‍ സര്‍ക്കാരിന്‌ നേട്ടവും പാര്‍ട്ടിക്ക്‌ ദോഷവുമാകുന്ന വിചിത്രക്കാഴ്‌ചയും കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ ബാക്കിപത്രത്തിലുണ്ട്‌.

ഗുരുതരമായ ആരോപണമാണ്‌ ധ്യാനകേന്ദ്രത്തിനെതിരെ ഉയര്‍ന്നുവന്നത്‌. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പൊലീസ്‌ ഇടപെട്ടതും അത്യന്തം സൂക്ഷ്‌മതയോടെ. എല്ലാ പൊലീസ്‌ നടപടിയും വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ എത്തിച്ചു.

ധ്യാനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉമ്മന്‍ചാണ്ടിയും സംഘവും ഇറങ്ങിത്തിരിച്ചതിന്റെ രാഷ്ട്രീയം നമുക്ക്‌ പിടികിട്ടും. എന്നാല്‍ നാളേറെ കഴിഞ്ഞ്‌ പൊലീസിനെതിരെ നിശിതമായ ആരോപണമുയര്‍ത്തിയും ധ്യാനകേന്ദ്രത്തിന്‌ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയും സാക്ഷാല്‍ പിണറായി വിജയന്‍ രംഗത്തെത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

മാതൃകാ സ്ഥാപനമെന്നാണ്‌ പിണറായി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെ വിശേഷിപ്പിച്ചത്‌. അന്വേഷണ സംഘം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ പുറംലോകത്തെത്തിച്ചപ്പോള്‍ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം വീണ്ടും പ്രതിരോധത്തിലായി.

ആയിരത്തിനടത്തു ആളുകളുടെ ദുരൂഹമരണത്തിന്‌ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം വേദിയായെന്നും പലനിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണെന്നുമാണ്‌ കുറ്റപത്രത്തിലുളളത്‌. പൊലീസ്‌ നടപടിയെ സുപ്രീം കോടതി വരെ ശരിവയ്‌ക്കുകയും ചെയ്‌തു. മാസങ്ങള്‍ക്കുളളില്‍ ആരംഭിക്കുന്ന സിപിഎമ്മിന്റെ സമ്മേളന വേദിയിലെ ചൂടുളള ആരോപണമാകും പിണറായി വിജയന്റെ ഈ സന്ദര്‍ശനവും തുടര്‍ന്നുളള പ്രസ്‌താവനയും.

കെടുകാര്യസ്ഥതയ്ക്ക് എന്തു പരിഹാരം?

ചിക്കന്‍ഗുനിയ പടര്‍ന്നു പിടിക്കുകയും ആശുപത്രികള്‍ ഉള്‍പ്പെടെ പകര്‍ച്ചാ വ്യാധികളുടെ കേന്ദ്രമാവുകയും ചെയ്‌തപ്പോഴും തെളിഞ്ഞത്‌ സര്‍ക്കാര്‍ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയായിരുന്നു. ചിക്കന്‍ഗുനിയ മരണകാരണമല്ലെന്ന്‌ ആരോഗ്യമന്ത്രിയും രോഗികള്‍ മരിച്ചത്‌ ചിക്കുന്‍ ഗുനിയ മൂലമാണെന്ന്‌ അച്യുതാനന്ദനും തറപ്പിച്ച്‌ പറഞ്ഞപ്പോഴും മന്ത്രിസഭയിലെ അനൈക്യം തന്നെയാണ്‌ പുറത്തുവന്നത്‌.

ചുരുക്കത്തില്‍ സ്‌മാര്‍ട്ട്‌ സിറ്റിയും മൂന്നാര്‍ ഒഴിപ്പിക്കലും ഇല്ലായിരുന്നെങ്കില്‍ വി എസ്‌ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രതിരോധത്തിലായിപ്പോയേനെ. പ്രത്യേക ദൗത്യസംഘം വന്‍കിട റിസോര്‍ട്ടുകള്‍ ഇടിച്ചിടുന്ന സിനിമാ സമാന ദൃശ്യങ്ങള്‍ ടിവിയില്‍ ലൈവായി കാണുന്ന ജനമനസില്‍ ഇടതുമുന്നണിയെക്കാളേറെ വിഎസിന്റെ ഗ്രാഫു തന്നെയാണ്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌. ആദ്യം അവിശ്വസനീയതോടെ കണ്ട കാഴ്‌ചകള്‍ ഇപ്പോള്‍ ആവേശത്തോടെ പാടിപ്പുകഴ്‌ത്തുകയാണ്‌ നാട്ടുകാര്‍.

എന്നാല്‍ ഇതു മാത്രമല്ല ഭരണം എന്ന്‌ ആഘോഷത്തിമര്‍പ്പില്‍ വിഎസും ഓര്‍ക്കേണ്ടതുണ്ട്‌. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ദിനം പ്രതി പെരുകുന്പോഴും നമ്മുടെ നാട്ടിലെ ചുവപ്പുനാടകളുടെ കുരുക്ക്‌ മറുകുകയാണ്‌. മാറാല പിടിച്ച മുന്‍വിധികളുമായി ഉദ്യോഗസ്ഥമേധാവിത്വം സാധാരണജനത്തിന്റെ കഴുത്തു ഞെരിക്കുന്ന പതിവു കാഴ്‌ചകള്‍ക്ക്‌ ഇനിയും മാറ്റമുണ്ടായിട്ടില്ല.

താഴെത്തട്ടിലെ സെക്രട്ടേറിയേറ്റ്‌ എന്നറിയപ്പെടുന്ന ഓഫീസുകളാണ്‌ വില്ലേജ്‌ ഓഫീസുകള്‍. ഭരണനിര്‍വഹണം ജനങ്ങളിലെത്തുന്നത്‌ പലപ്പോഴും വില്ലേജ്‌ ഓഫീസുകള്‍ വഴിയാണ്‌. പല ആവശ്യങ്ങള്‍ക്കും ഇവിടെയെത്തുന്ന സാധാരണക്കാരന്‌ മികച്ച സേവനം ഇപ്പോഴും വിദൂര സ്വപ്‌നമാണ്‌.

സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയും പരിതാപകരമാണ്‌. അനുനിമിഷം കുതിച്ചുയരുന്ന ചികിത്സാച്ചെലവ്‌ തടഞ്ഞു നിര്‍ത്താന്‍ ഫലപ്രദമായ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷവികസന ബദലിന്റെ അടിസ്ഥാനങ്ങളിലൊന്ന്‌ ഇത്തരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്‌.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആ നിലയിലേയ്‌ക്ക്‌ ഇനിയും ഉയര്‍ന്നിട്ടില്ല. പ്രഖ്യാപനങ്ങളുടെ മൈക്കുഗര്‍ജനങ്ങളൊഴിച്ചാല്‍ ആരോഗ്യവകുപ്പില്‍ പുതിയ സര്‍ക്കാരിന്റെ സാന്നിദ്ധ്യം ജനം തിരിച്ചറിഞ്ഞിട്ടില്ല. എസ്‌എടിയിലെ നിര്‍ഭാഗ്യകരമായ ശിശുമരണങ്ങളും അധികൃതരുടെ ക്രൂരമായ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും അനിവാര്യഫലമാണ്‌.

‌ക്രിയാത്മക പരിപാടികളൊന്നും ഇതുവരെ പ്രഖ്യാപിക്കാത്ത്‌ കൃഷി വകുപ്പാണ്‌. ചടയമംഗലം നിയോജകമണ്ഡലത്തിലെവിടെയെങ്കിലും പശു പ്രസവിച്ചാല്‍ കുട്ടിയെ എടുത്തുല്‍ഘാടനം ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന മന്ത്രിയാണ്‌ വകുപ്പിനുളളത്‌.

ഗ്രൂപ്പ്‌ ഫാമിംഗ്‌ പോലുളള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ വി വി രാഘവന്റെ പാരന്പര്യമൊന്നും തനിക്കു വേണ്ടെന്ന കടുംപിടിത്തം ഇദ്ദേഹത്തിനുണ്ടോ എന്നറിയില്ല. പക്ഷേ, കാര്‍ഷിക കേരളത്തിന്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പറയത്തക്ക ഇടതു സംഭാവനയൊന്നും ലഭിച്ചിട്ടില്ല.

ചുരുക്കത്തില്‍ ആരവങ്ങള്‍ക്കിടയില്‍ പ്രധാന പ്രശ്‌നങ്ങളെ മൂടിവയ്‌ക്കപ്പെടുകയാണ്‌. ഭാഗ്യദേവത വി എസിനെ വിട്ടു പോയിട്ടില്ല എന്നര്‍ത്ഥം.

പുതിയ വികസന വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതോടൊപ്പം പ്രശ്‌നങ്ങളെ കൃത്യമായി നിര്‍വചിച്ച്‌ പരിഹരിക്കാന്‍ പ്രാപ്‌തമായ ഉദ്യോഗസ്ഥ സംവിധാനം കൂടി സംസ്ഥാനത്ത്‌ രൂപപ്പെടുത്തേണ്ടതുണ്ട്‌. സുരേഷ്‌ കുമാറിനെയും രാജു നാരായണ സ്വാമിയെയും പോലെ നിര്‍ഭയമായി ജോലി ചെയ്യാന്‍ തയ്യാറുളളവരുടെ കഴിവുകള്‍ അംഗീകരിക്കുകയും അവരുടെ മാതൃക പിന്തുടരാന്‍ മറ്റുളളവരെ പ്രാപ്‌തമാക്കുകയും വേണം. ഏറെ ശ്രമകരമാണ്‌ ഈ ജോലി.

അത്‌ ചെയ്യാനുളള ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും കൂടി വി എസ്‌ അച്യുതാനന്ദന്‍ കാണിച്ചാല്‍ കേരളത്തിന്‌ നല്ലത്‌. രാഷ്ട്രീയത്തിനപ്പുറമുളള ഒരു ലക്ഷ്യമാണ്‌ ഭരണാധികാരികളില്‍ നിന്നും നാട്‌ പ്രതീക്ഷിക്കുന്നത്‌. ആ പ്രതീക്ഷ നിറവേറ്റാന്‍ അച്യുതാനന്ദന്‌ കഴിയുമോ കാത്തിരിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+