അഭ്രപാളിയ്ക്കുപിന്നിലെ കൊച്ചു പ്രതിഭ: കിഷന്‍ ശ്രീകാന്ത്
കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ റവന്യൂ ഭൂമിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നടക്കുന്നുവെന്ന് മുമ്പുതന്നെ ആരോപണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊരു രൂക്ഷമായ പ്രശ്‌നമാവുകയും സര്‍ക്കാറിന് അതിന്റേ നേരെ കണ്ണടയ്‌ക്കാന്‍ കഴിയാതാവുകയും ചെയ്‌തത് വി.എസ് സര്‍ക്കാറിന്റെ കാലത്താണ്.
വ്യക്തമായി പറഞ്ഞാല്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍. അതുകൊണ്ടുതന്നെ മൂന്നാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സര്‍ക്കാറിന് വിട്ടുവീഴയില്ലാത്ത തീരുമാനമെടുക്കേണ്ടിവന്നു. സിപിഎമ്മിനകത്തും മുന്നണിയ്‌ക്കകത്തും പ്രത്യേക്ഷവും പരോക്ഷവുമായി എതിര്‍പ്പുകളും പ്രതിഷേധങ്ങളുമുണ്ടായിട്ടും കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്‌ക്കുക , അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുകയെന്ന മന്ത്രിസഭാ തീരുമാനത്തില്‍ത്തന്നെ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുകയും ഉദ്യോഗസ്ഥതലത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി ദൗത്യ സംഘത്തെ മൂന്നാറിലേയ്‌ക്കയയ്‌ക്കുകയും ചെയ്‌തു.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലാത്ത ഈ മനോഭാവം വി.എസിന്റെ വ്യക്തിത്വത്തിന് തിളക്കം കൂട്ടിയിട്ടുണ്ട്. മാത്രമല്ല പൊളിച്ചുനിരത്തല്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഉന്നതഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വരെ കയ്യേറ്റങ്ങളില്‍ മുഖ്യമായ പങ്കുണ്ടെന്ന കാര്യം വെളിച്ചത്താവുകയും ചെയ്‌തു. ഇനിയും ഉണ്ടായേയ്‌ക്കാവുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് ഇതൊരു താക്കീതായിരിക്കുമെന്നതിലും എല്‍ഡിഎഫ് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തു പരാമര്‍ശിക്കത്തക്കതായിരിക്കും മൂന്നാറെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.
അനധികൃത കയ്യേറ്റങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല. പ്രത്യേകിച്ചും സര്‍ക്കാര്‍ ഭൂമിയില്‍ പാരിസ്ഥിതികമായി ഏറെപ്രാധാന്യമുള്ള ഒട്ടനേകം പ്രത്യേക സസ്യജന്തുജാലങ്ങളുള്ള ഒരു മേഖലയില്‍ ഇത്തരം നീക്കങ്ങള്‍ ഒട്ടും അനുവദിയ്‌ക്കാന്‍ കഴിയില്ല. എന്നാല്‍ വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വന്നുപോകുന്ന മൂന്നാറിന് കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലുള്ള സ്ഥാനം ഒട്ടും ചെറുതല്ല.
ഇപ്പോള്‍ ഇവിടെ പൊളിച്ചുനിരത്തപ്പെട്ട കെട്ടിടങ്ങളില്‍ പലതും വന്‍കിട റിസോട്ടുകളാണ്. ഇരുന്നൂറില്‍പ്പരം കെട്ടിടങ്ങള്‍ ഇനിയും പൊളിച്ചുനീക്കപ്പെടും. കേരളത്തില്‍ അടുത്തതായി വരാനിരിക്കുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സീസണുമാണ്. എന്നാല്‍ അടുത്ത സീസണില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിയ്‌ക്കാന്‍ വേണ്ടത്ര മുറില്‍ ലഭ്യമാകില്ലെന്നും ഇത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിയ്‌ക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.
എന്തൊക്കെ തരത്തില്‍ കൂട്ടിക്കിഴിച്ചാലും 10,000ത്തോളം മുറികളുടെ കുറവ് ഇവിടെ അനുഭവപ്പെടും. ഇങ്ങനെനോക്കുന്പോള്‍ വരാനിരിയ്‌ക്കുന്ന സീസണിനെ മുന്‍ നിര്‍ത്തി ഈ മേഖലിയല്‍ നിക്ഷേപിച്ച ഏതാണ്ട് 10കോടിയോളം രൂപ പാഴായിപ്പോയിയെന്നതില്‍ സംശയമില്ല. കേരളത്തെ സംബന്ധിച്ച് ഖജനാവിലേയ്ക്ക് ഏറ്റവും കൂടുതല്‍ വരവുണ്ടാക്കുന്ന മേഖലകളിലൊന്നാണ് ടൂറിസം. ചെറുതം വലുതുമായി ഒട്ടേറെ നിക്ഷേപകര്‍ ഈ രംഗത്തുണ്ടുതാനും.
ഈ സമീപ വര്‍ഷങ്ങളിലായി കേരളത്തിലെത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. അതിനൊപ്പം തന്നെ ഈ രംഗത്തുനിന്നും സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനവും. 2006ല്‍ മാത്രം 23.67 ശതമാനം വര്‍ദ്ധനവാണ് കേരളത്തിലേയ്‌ക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. ഇതുപോലെതന്നെ ഇന്ത്യയ്‌ക്കകത്തുനിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ വളരെ ചെറിയ ഒരു പ്രദേശമാണ് മൂന്നാര്‍. എന്നാല്‍ പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥകൊണ്ടും ഇത് കേരളത്തിലെ മറ്റുസ്ഥലങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥവുമാണ്. നീലക്കുറിഞ്ഞികളും വരയാടുകളെയും പോലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സസ്യജന്തുജാലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഇതൊക്കെയും സഞ്ചാരികളെ ഇവിടേക്കാഘര്‍ഷിയ്‌ക്കുന്ന ഘടകങ്ങളാണ്. 3,500ഓളം വലുതുംചെറുതുമായ റിസോട്ടുകളും ചെറിയ ഹോട്ടലുകളും ഇവിടെയുണ്ട്. ഇവയില്‍ മിക്കവയും പൊളിച്ചുനിരത്തപ്പെടുകയാണ്. ഉത്‌കണ്ಠാകുലരായ റിസോട്ടുടമകള്‍ ഇതിനെതിരെ കോടതികളെ സമീപിച്ചുവെങ്കിലും ഫലമുണ്ടായിട്ടില്ല.
മിക്ക റിസോട്ടുകളും ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണുകളെടുത്ത് പൂര്‍ത്തിയാക്കിയവയാണ്. അതുകൊണ്ടുതന്നെ ഈ പൊളിച്ചുനിരത്തില്‍ ഇവിടത്തെ ബാങ്കിംഗ് മേഖലയെയും പ്രതിസന്ധിയിലാക്കും. കേരളമൊട്ടുക്കും കയ്യേറിയ ഭൂമിയൊഴിപ്പിയ്‌ക്കാന്‍ മൂന്നാര്‍ മോഡല്‍തന്നെ കൈക്കൊള്ളുമെന്ന് വി.എസ് അവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും തിരുവനന്തപുരത്തും വടക്ക് വയനാട്ടിലും ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇടിച്ചുനിരത്തപ്പെട്ട പലകെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലം സ്വന്തമാണെന്ന് വാദിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. വേണ്ടത്ര സമയം നല്‍കാതെയാണ് മിക്ക കെട്ടിടങ്ങളും ഇടുച്ചുനിരത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ് വി.എസ് കയ്യടിവാങ്ങാന്‍ ശ്രമിയ്‌ക്കുകയാണെന്ന ആരോപണങ്ങള്‍ ഉയരുന്നത്.
ഇവിടെയാണ് എന്‍സിപി നേതാവ് കരുണാകരന്റെ അഭിപ്രായം പ്രസക്തമാകുന്നത്. അദ്ദേഹം പറഞ്ഞതുപോലെ റവന്യൂ ഭൂമിയിലുള്ള റിസോട്ടുകള്‍ ഏറ്റെടുത്ത് നടത്താനുള്ള ഒരു നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതായിരുന്നു. കയ്യേറ്റങ്ങളെ ഒഴിപ്പിയ്‌ക്കുന്ന സര്‍ക്കാര്‍ നടപടിയെ പൂര്‍ണ്ണമായും അനുകൂലിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രായോഗികമായി ചിന്തിയ്ക്കുന്പോള്‍ ഇതിനെ തള്ളിക്കളയാന്‍ കഴിയില്ല. അനധികൃത കയ്യേറ്റക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുതന്നെ ടൂറിസം മേഖലയെ തളര്‍ത്താത്തവിധത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമായിരുന്നു.
മറ്റുമേഖലകളില്‍ നിന്നും നേര്‍വഴിയ്ക്കും അല്ലാതെയും സന്പാദിച്ചവയൊക്കെ നിക്ഷേപിയ്‌ക്കാനുള്ള ഒന്നായി ടൂറിസത്തെ കണ്ട് ഇതിനുവേണ്ടി അനധികൃത കെട്ടിടങ്ങള്‍ പണിയുകയും നടത്തിപ്പുകാരാവുകയും ചെയ്‌തവര്‍ അനേകമുണ്ടാകാം. എന്നാല്‍ അനുദിനം വളര്‍ന്നുവരുന്ന മേഖലയാണെന്ന അറിവില്‍ നിന്നും ആകെയുള്ള സന്പാദ്യങ്ങളെല്ലാം ഒരുക്കിക്കൂട്ടി ഇത്തരം സംരംഭങ്ങളുമായി ഇറങ്ങിത്തിരിച്ച സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ടെന്നതില്‍ സംശയമില്ല.
ഒഴിപ്പിയ്‌ക്കല്‍ പൂര്‍ണമായിക്കഴിഞ്ഞാല്‍ മൂന്നാറിന് വേണ്ടി പ്രത്യേക ടൂറിസം പാക്കേജ് നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ബലിയാടായിപ്പോയ സാധാരണക്കാരന് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകാനും പോകുന്നില്ല. ടൂറിസം മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പരസ്യപ്പെടുത്തി ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണമെന്ന് സര്‍ക്കാര്‍ ഇടയ്‌ക്കിടെ ആഹ്വാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും കയ്യേറ്റങ്ങളുടെയും കാര്യം പറഞ്ഞ് ഇനിയും ഇടിച്ചുനിരത്താന്‍ ഉദ്യോഗസ്ഥസംഘങ്ങള്‍ എത്തുകയില്ലെന്ന് എന്താണ് ഉറപ്പെന്നാണ് ഇവരുടെ ചോദ്യം.