ആണവക്കരാറിലെ നിഴലും വെളിച്ചവും
'ഒടുവില്‍ ആ സമയമെത്തിയിരിക്കുന്നു' ആണവക്കരാറുമായി മുന്നോട്ടു പോകാനുള്ള യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു കൊണ്ട് പ്രകാശ് കാരാട്ട് പറഞ്ഞ വാക്കുകളാണിത്.
ആണവക്കരാറുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തിലേറെയായി യുപിഎ സര്‍ക്കാരും ഇടതും തമ്മിലുള്ള കള്ളനും പോലീസും കളിയ്‌ക്കു കൂടി വിരാമമിടുന്നതായിരുന്നു കാരാട്ടിന്റെ പ്രഖ്യാപനം.
തികച്ചും 'ദേശവിരുദ്ധമായ കരാര്‍' നടപ്പാക്കാന്‍ അനുവദിയ്‌ക്കില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിയ്‌ക്കുമ്പോള്‍ തന്നെ 'രാഷ്ട്രത്തിന് ഗുണകരമായ കരാര്‍' നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
കരാറിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഇരുപക്ഷവും വ്യത്യസ്‌ത ധ്രുവങ്ങളില്‍ നില്‌ക്കുമ്പോഴും രാജ്യത്തെ ഭൂരിപക്ഷം ജനതയ്‌ക്കും കരാറിനെപ്പറ്റി വലിയ അറിവൊന്നുമില്ലെന്ന കാര്യം ഒരു യാഥാര്‍ഥ്യമാണ്.
ആണവക്കരാറിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിന് മുന്പ് ചില വസ്‌തുതകള്‍
അണ്വായുധ ശേഖരം തങ്ങളുടെ പക്കലുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് ആകെ എട്ടു രാജ്യങ്ങള്‍ മാത്രമാണ്. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്‌താന്‍, വടക്കന്‍ കൊറിയ എന്നിവയാണ് അവ. കൂടുതല്‍ രാജ്യങ്ങള്‍ ആണവ സാങ്കേതിക വിദ്യ കൈവരിയ്‌ക്കുന്നത് ലോകത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ അന്താരാഷ്ട്ര തലത്തില്‍ പലവിധ കരാറുകളും നിലവില്‍ വന്നിരുന്നു.
1968ല്‍ നിലവില്‍ വന്ന 189 രാജ്യങ്ങള്‍ അംഗങ്ങളായ ആണവ നിര്‍വ്യാപന കരാറിലെ വ്യവസ്ഥകളനുസരിച്ച് (എന്‍പിടി) അംഗ രാജ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിയ്‌ക്കുകയും ഊര്‍ജ്ജാവശ്യത്തിനുള്ള ആണവ പ്രക്രിയകള്‍ക്കപ്പുറം അണ്വായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
അണ്വായുധ ശേഖരം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ആയുധമോ സാങ്കേതികവിദ്യയോ വില്‌ക്കാനും കരാര്‍ പ്രകാരം കഴിയില്ല. ഇതിനോടുപമിയ്‌ക്കാവുന്ന മറ്റു ചില കരാറുകള്‍ കൂടി അന്താരാഷ്ട്ര തലത്തിലുണ്ടായിട്ടുണ്ട്.
സിടിബിടി കരാര്‍, 1975 രൂപീകരിയ്‌ക്കപ്പെട്ട ന്യൂക്ലിയര്‍ സപ്ലൈര്‍ ഗ്രൂപ്പ് തുടങ്ങിയവയാണ് അവ. കരാറുകള്‍ പ്രകാരം രാജ്യങ്ങള്‍ തമ്മിലുള്ള ആണവോര്‍ജ്ജ സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും കൈമാറ്റം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കര്‍ശന നീരിഷണത്തിന് വിധേയമാണ്.
എന്നാല്‍ മേല്‌പറഞ്ഞ കരാറുകളിലൊന്നും ഒപ്പു വെയ്‌ക്കാന്‍ തയാറാകാത്ത ഇന്ത്യ ഇതു കൊണ്ടു തന്നെ ആണവ സാങ്കേതിക വിദ്യയും ഉപകരണങ്ങളും മറ്റും ലഭിയ്‌ക്കുന്നതില്‍ രാജ്യാന്തര തലത്തില്‍ ഒരു അയിത്തം നേരിടുകയാണെന്ന് പറയാം.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications