ആണവക്കരാറിലെ നിഴലും വെളിച്ചവും-2
ഇന്ത്യ-അമേരിക്ക ആണവോര്‍ജ്ജ കരാര്‍
അന്താരാഷ്ട്ര ഏജന്‍സിയുടെ നിബന്ധനകള്‍ക്ക് വിധേയമായി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ്ജ ഉത്‌പാദനത്തിനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനോടൊപ്പം ഈ സഹകരണം അണ്വായുധ ശേഖരണത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തകയും ചെയ്യുന്നതാണ് കരാറെന്ന് ചുരുക്കത്തില്‍ പറയാം.
40 വര്‍ഷത്തേക്കുള്ള കരാറിന്റെ വിശദാംശങ്ങളടങ്ങിയ പൂര്‍ണ രൂപം ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
1. നമ്മുടെ ആണവ റിയാക്ടറുകള്‍, പരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ സൈനികം, സൈനികേതരം എന്ന് വ്യക്തമായി വേര്‍തിരിയ്‌ക്കുകയും അതിന്റെ വിശദാംശങ്ങള്‍ ആണവോര്‍ജ്ജ ഏജന്‍സിയ്‌ക്ക് നല്‌കുകയും വേണം.
2. സൈനികേതര കേന്ദ്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനകള്‍ക്കായി തുറന്നു കൊടുക്കയും വേണമെന്ന് കരാര്‍ ആവശ്യപ്പെടുന്നു.
3. നിലവില്‍ ആണവസാങ്കേതിക വിദ്യ സ്വന്തമായില്ലാത്ത രാജ്യങ്ങള്‍ക്ക് ഇത് നല്‌കുന്നത് ഒഴിവാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇത് കൂടാതെ മറ്റ് എന്‍പിടി രാജ്യങ്ങളുമായി ആണവ നിര്‍വ്യാപനവുമായി സഹകരിയ്‌ക്കുകയും വേണം.
ആണവക്കരാറിന്റെ ഗുണങ്ങള്‍
അമേരിക്കയുമായുള്ള ആണവക്കരാര്‍ എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള യുപിഎ സര്‍ക്കാര്‍ കരാര്‍ വഴി ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കുമെന്ന് പറയുന്ന പ്രധാന ഗുണങ്ങള്‍ ഇവയാണ്
1. കരാര്‍ വഴി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ആസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നമ്മുടെ ആണവ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം പോലുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിയും.
2. കരാറിലൊപ്പിടുന്നതോടെ ഇന്ത്യയെ ഒരു ആണവശക്തിയായി ലോകം അംഗീകരിയ്‌ക്കും.
3. ഈ മേഖലയില്‍ ഇന്ത്യയ്‌ക്ക് നിഷേധിയ്‌ക്കപ്പെട്ടിരുന്ന പല ആണവ സാങ്കേതിക വിദ്യകളും കരാര്‍ വഴി രാജ്യത്തിന് ലഭ്യമാകും.
1974 മുതല്‍ സജീവമായ ആണവ പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരുകയാണ്. ആരംഭത്തില്‍ ചില റിയാക്ടറുകള്‍ സ്ഥാപിയ്‌ക്കാന്‍ റഷ്യ, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണം ലഭിച്ചത് ഒഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണമായും ഇന്ത്യ സ്വന്തമായാണ് ആണവ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
നിലവില്‍ പത്തോളം ആണവ റിയാക്ടറുകളും യുറേനിയും സമ്പുഷ്ടീകരണ പ്ലാന്റുകളും ആവശ്യത്തിനുള്ള ആണവ പോര്‍മുനകളും [warheads] ഇന്ത്യയ്‌ക്ക് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
എന്നാല്‍ ആണവ മേഖലയില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച് മൂന്ന് ദശകങ്ങള്‍ പിന്നിട്ടെങ്കിലും മൊത്തം ആവശ്യകതയുടെ മൂന്ന് ശതമാനം ഊര്‍ജ്ജം മാത്രമേ അണുശക്തിയിലൂടെ ഇന്ത്യ ഉത്‌പാദിപ്പിയ്‌ക്കുന്നുള്ളൂ. റിയാക്ടറുകളുടെ പ്രധാന ഇന്ധനമായ യുറേനിയത്തിന്റെ ലഭ്യതയില്ലായ്‌മയാണ് ഇന്ത്യയെ ഇക്കാര്യത്തില്‍ പിന്നോട്ടടിപ്പിയ്‌ക്കുന്നത്.
വികസ്വര രാജ്യമായ ഇന്ത്യയുടെ വര്‍ദ്ധിയ്‌ക്കുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ തൃപ്‌തി പെടുത്താന്‍ കരാര്‍ പ്രകാരം ലഭിയ്‌ക്കുന്ന ആണവ ഇന്ധനം സഹായിക്കുമെന്നാണ് കരാറിന്റെ പ്രധാന മേന്മയായി എടുത്തു കാണിയ്‌ക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഉത്‌പാദിപ്പിയ്‌ക്കപ്പെടുന്ന യുറേനിയം ഇവിടത്തെ റിയാക്ടറുകളുടെ ആവശ്യത്തിന് തികയില്ലെന്ന് കരാറിനെ അനുകൂലിയ്‌ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ മൊത്തം യുറേനിയം ഉത്‌പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പങ്ക്. ഇപ്പോള്‍ ഇന്ത്യയ്‌ക്ക് സ്വന്തമായുള്ള സാങ്കേതിക വിദ്യ പ്രകാരം യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ആണവ റിയാക്ടറുകളാണുള്ളത്. ചുരുക്കത്തില്‍ കരാര്‍ ഒപ്പിടുന്നതോടെ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ യുറേനിയം ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കുമെന്നും ഇത് ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ ഒരു പരിധി വരെ ഇത് പരിഹരിയ്‌ക്കുമെന്നും കരാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications