രാജയെ മാറ്റാന്‍ കോണ്‍ഗ്രസ്, വഴങ്ങാതെ ഡിഎംകെ
അഴിമതിക്കാരനെന്ന് പേര് വീണ രാജയെ മന്ത്രിസഭയില്‍ വച്ചുവാഴിയ്ക്കാന്‍ കോണ്‍ഗ്രസിന് ആഗ്രമില്ല. ടു ജി സ്പെക്ട്രം വില്പനയുടെ പേരില്‍ രാജ ആയിരക്കണക്കിന് കോടി രൂപ സ്വന്തമാക്കിയെന്ന ആരോപണം നിലനില്‍ക്കുകയാണ്. കഴിഞ്ഞ യു പി എ മന്ത്രിസഭയിലും രാജയെകുറിച്ച് ആരോപണം ഉണ്ടായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജയെ മന്ത്രി ആക്കാന്‍ തന്നെ ആദ്യം വിസമ്മതിച്ച മന്‍മോഹന്‍ സിംഹ് ഡിഎംകെയുടെ സമ്മര്‍ദ്ദത്തിന് പിന്നീട് വഴങ്ങി. ടെലകോം നല്‍കാനാവില്ലെന്നായിരുന്നു പിന്നീട് മന്‍മോഹന്റെ പിടിവാശി. പക്ഷേ അതും ഫലിച്ചില്ല. രാജ ടെലകോം മന്ത്രി തന്നെയായി.
രാജയെ മാറ്റാനുള്ള തക്കം പാര്‍ത്തിരിയ്ക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് കേന്ദ്രമന്ത്രി ശരദ് പവാര്‍ ജോലിഭാരം കൂടുതലാണെന്ന് പരാതി പറഞ്ഞത്. ഈ കരു ഉപയോഗിച്ച് ഒരു മന്ത്രിസഭാ പുനസംഘടനയ്ക്ക് കോണ്‍ഗ്രസ് പരിപാടിയിട്ടു. പക്ഷേ അത് പലതിലും തട്ടി തടഞ്ഞ് വൈകുകയാണ്. പ്രധാന പ്രശ്നം രാജയെ നീക്കുക എന്ന കോണ്‍ഗ്രസ് നയം തന്നെയാണ്. ഡിഎംകെ എന്ന പാര്‍ട്ടിയുടെ ചെലവ് പ്രധാനമായും വഹിയ്ക്കുന്നത് രാജയാണ്. എങ്ങനെയാണ് അതിനുള്ള പണം എന്ന് പറയേണ്ടതില്ലല്ലോ.
അപ്പോള്‍ പിന്നെ എങ്ങനെയാണ് കരുണാനിധി ഈ മന്ത്രിയെ മാറ്റാന്‍ പച്ചക്കൊടി കാണിയ്ക്കുന്നത്? ഡിഎംകെയുടെ രാജ്യസഭാ അംഗമായ കണിമൊഴിയുടെ അമ്മ കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യയാണ് രാജാത്തി അമ്മാള്‍. ഇവരുമായും രാജയ്ക്ക് നല്ല ബന്ധമുണ്ട്. അതും മന്ത്രിയെ നീക്കുന്നതിന് തടസമായിരിയ്ക്കുകയാണ്. ഇവരുടെ അനുഗ്രഹത്തോടെയാണത്രെ രാജ ഇക്കുറി മന്ത്രിയായത്.
ഇത് കണ്ട് കോണ്‍ഗ്രസ് അടവ് മാറ്റി. രാജയെ മാറ്റുക പകരം കണിമൊഴിയെ മന്ത്രിയാക്കുക. ഇതിന് കരുണാനിധി പകുതി സമ്മതിച്ച മട്ടാണ്. പക്ഷേ പൂര്‍ണ സമ്മതം കിട്ടിയിട്ടില്ല. കോണ്‍ഗ്രസിന്റെ പക്കല്‍ നിന്ന് പുതിയ നിര്‍ദ്ദേശം വന്നതോടെ കണിമൊഴിയടെ അമ്മ ഏതാണ്ട് അയഞ്ഞ മട്ടാണ്.
ടെലകോം സ്‌പെക്ട്രം തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ മന്ത്രിസ്ഥാനത്ത് തുടരുന്നത് കേന്ദ്രമന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മോശമാണ്. അതിനാല്‍ രാജ പുറത്തു പോവണമെന്നതാണ് പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാട്.
സ്പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് ടെലകോം മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ദില്ലി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതി 2010 ആഗസ്ത് 18ന് വാദം കേള്‍ക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും എ. രാജയുമാണ് ഈ കേസിലെ എതിര്‍കക്ഷികള്‍. ഈ കേസില്‍ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞുകൊണ്ട് ഹൈക്കോടതി നോട്ടീസയച്ചാല്‍ പ്രധാനമന്ത്രിയുടെ നില പരുങ്ങലിലാകുമെന്ന പേടിയാണ് കോണ്‍ഗ്രസിനെ ഭീതിയിലാഴ്ത്തുന്നുണ്ട്.
ആരോഗ്യ പ്രശ്നം കാരണം പൊതുവേ യാത്ര ഒഴിവാക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി 2010 ജൂലായ് 24ന് ദേശീയ വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ വരവിന്റെ ലക്ഷ്യം യോഗമല്ല പകരം രാജ പ്രശ്നം ചര്‍ച്ച ചെയ്യലാണെന്നാണ് കരുതുന്നത്.
ഈയിടെ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ചെന്നൈയില്‍ എത്തിയപ്പോള്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതും മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചാണെന്നാണ് കരുതുന്നത്.
കണിമൊഴിയെ മന്ത്രിയാക്കുന്നപ്രീണന നയത്തിന് പുറമേ മറ്റൊരു ഭീഷണിയും പ്രണബ് മുഖര്‍ജി കരുണാനിധിയെ കണ്ടപ്പോള്‍ മുഴക്കിയത്രെ. രാജയെ മാറ്റാന്‍ അനുവദിച്ചില്ലെങ്കില്‍ 2010 മേയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് - ഡിഎംകെ സഖ്യം ഉണ്ടാവില്ലെന്നതാണ് ഇത്.
കനിമൊഴിയുടെ പേര് പുതിയ മന്ത്രിസ്ഥാനത്തേയ്ക്ക് വന്നതോടെ രാജ അല്പം അയഞ്ഞിട്ടുണ്ടത്രെ. കനിമൊഴിക്ക് വേണ്ടി മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് രാജ കരുണാനിധിയോട് പറഞ്ഞതായാണ് വാര്‍ത്തകള്‍. പക്ഷേ ഡിഎംകെ എന്ന പാര്‍ട്ടിയുടെ ചെലവ് ആര് നടത്തും എന്നത് പ്രശ്നമാണ്. കോണ്‍ഗ്രസിന്റെ പിടിവാശിയ്ക്ക് വഴങ്ങുന്നത് ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് ഡി എംകെയ്ക്ക് അത്ര നല്ലതല്ല. ഈ പ്രശ്നങ്ങളാണ് കരുണാനിധിയെ കുഴക്കുന്നത്. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് കരുണാനിധി വഴങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മകള്‍ കനിമൊഴിയെ കേന്ദ്രമന്ത്രിയാക്കണമെന്നാണത്രെ രാജാത്തിഅമ്മാളുടെ ആഗ്രഹം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയാലോ എന്ന ഭീതിയാണ് ഇതിന് പിന്നില്‍.