Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രം വേണോ? ഏജന്റിന് 10 രൂപ നല്‍കണം

Newspapers
യുഎസില്‍ പത്രങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. അച്ചടിയും വിതരണവുമാണ് പത്രഉടമകളെ കുഴയ്ക്കുന്ന വിഷയം. അതുകൊണ്ട് തന്നെ യു എസിലെ പത്രസ്ഥാപനങ്ങള്‍ ചെലവു ചുരുക്കല്‍ മാര്‍ഗങ്ങള്‍ അവലംബിയ്ക്കുകയാണ്. അച്ചടിച്ച പത്രത്തിന് പകരം ഓണ്‍ലൈന്‍ പത്രങ്ങള്‍ മാത്രം പ്രസിദ്ധീകരിയ്ക്കുകയാണ് ഇതില്‍ ഒരു പ്രധാന മാര്‍ഗ്ഗം. ഇന്ത്യയിലെ പത്രസ്ഥാപനങ്ങളും സമാന രീതിയില്‍ പ്രവര്‍ത്തിയ്ക്കേണ്ടി വരുമോ? വേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

കേരളത്തിലെ പുതിയ പ്രവണത കണ്ടില്ലേ? പത്രം രാവിലെ ഏജന്റ് വീട്ടിലെത്തിയ്ക്കണമെങ്കില്‍ പത്രത്തിന്റെ വിലയ്ക്ക് പുറമേ മാസം 10 രൂപ ഏജന്റിന് നല്‍കണമെന്നാണ് ഏജന്റുമാരുടെ പുതിയ നിലപാട്. കഴിഞ്ഞ കുറേ മാസങ്ങളായി പത്ര ഏജന്റുമാര്‍ സ്ഥാപനങ്ങളുമായി തര്‍ക്കത്തിലും തുടര്‍ന്ന് സമരത്തിലുമാണ്. ഇതിന്റെ ഫലമാണ് പുതിയ നീക്കം എന്ന് പറയാം. ഏജന്റുമാരുടെ സമരത്തെ പത്രം വരിക്കാര്‍ അത്ര കാര്യമായി കണ്ടിരുന്നില്ല. എന്നാല്‍ ഈപുതിയ നീക്കം കാര്യങ്ങള്‍ പ്രശ്നങ്ങളാക്കിയിരിയ്ക്കുകയാണ്. ഇപ്പോള്‍ പത്ര സ്ഥാപനങ്ങളും വരിക്കാരും വിഷമത്തിലായിരിയ്ക്കുകയാണ്.

എജന്റുമാരുടെ ഈ പുതിയ നീക്കം കാരണം 2012 മാര്‍ച്ച് 20 മുതല്‍ (നാല് ദിവസമായി) കേരളത്തില്‍ പല സ്ഥലങ്ങളിലും പത്ര വിതരണം ശരിയായി നടന്നിട്ടില്ല.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പത്രസ്ഥാപനങ്ങള്‍ ഒന്നും തന്നെ വ്യക്തമായ അഭിപ്രായം പറയുന്നില്ല. കാര്യങ്ങള്‍ പുറത്തായാല്‍ പുതിയ വരിക്കാരെ നഷ്ടപ്പെടുമെന്നും പരസ്യക്കാര്‍ വന്‍തോതില്‍ പിന്മാറുമെന്നുമുള്ള ഭയമാണ് ഇതിന് പിന്നില്‍. ഏജന്റുമാരുടെ ഈ നീക്കം കാരണം ഓരോ ദിവസവും എത്ര പത്രം വായനക്കാരില്‍ എത്തിയ്ക്കാനാവുമെന്ന് സ്ഥാപനങ്ങള്‍ക്ക് പറയാനാവാത്ത അവസ്ഥയാണ്. സര്‍ക്കുലേഷനാണ് പരസ്യ കൂലിയുടെ അടിസ്ഥാന മാനദണ്ഡം. അതുകൊണ്ട് ഈ അനശ്ചിതാവസ്ഥ പരസ്യക്കാര്‍ മുതലെടുക്കുമെന്ന ഭയത്തിലാണ് പത്ര സ്ഥാപനങ്ങള്‍.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്ര ഏജന്റുമാര്‍ കഴിഞ്ഞ കുറേ കാലമായി പ്രതിഷേധ സമരം നടത്തുന്നത്.

1- പത്ര വിതരണത്തിനുള്ള കമ്മിഷന്‍ പത്രത്തിന്റെ വിലയുടെ 50 ശതമാനമാക്കുക.
2- സപ്ലിമെന്റുകള്‍ വിതരണം ചെയ്യുന്നതിന് വേറെ കമ്മിഷന്‍ നല്‍കുക.
3- സപ്ലിമെന്റുകള്‍ പത്രത്തിനുള്ളില്‍ വച്ച് നല്‍കുക.
4- ഏജന്റുമാര്‍ സപ്ലിമെന്റ് പത്രത്തിനുള്ളില്‍ വയ്ക്കുകയാണെങ്കില്‍ അതിന് പ്രത്യേകം കമ്മിഷന്‍ നല്‍കുക
5- ആവശ്യപ്പെടുന്ന എണ്ണം പത്രങ്ങള്‍ മാത്രം എജന്റിന് അയയ്ക്കുക.
തുടങ്ങിയവയാണ് എജന്റുമാരുടെ പ്രധാന ആവശ്യങ്ങള്‍.

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി പത്രങ്ങളുടെ വില കാര്യമായി കൂട്ടിയിട്ടില്ല. മറ്റ് സാധനങ്ങളുടെ വില കയറ്റവുമായി നോക്കുമ്പോള്‍ പത്രങ്ങളുടെ വിലകയറ്റം വളരെ കുറവാണ്. എങ്കിലും വിലയുടെ ചെറിയ ഒരു ശതമാനം മാത്രമേ വിതരണക്കാര്‍ക്ക് കമ്മിഷനായി നല്‍കുന്നുള്ളു എന്നതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം. എല്ലാ പത്രങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പേജുകള്‍ കൂട്ടുകയും സപ്ലിമെന്റുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. ഇത് വിതരണക്കാരുടെ ജോലി ഭാരം കൂട്ടിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ ഏജന്റുമാര്‍ വിതരണം ചെയ്യുന്നുള്ളു എന്നാണ് പല പത്രസ്ഥാപനങ്ങളും പറയുന്നത്. ദേശാഭിമാനി, വീക്ഷണം, ചന്ദ്രിക, ജനയുഗം, ജന്മഭൂമി എന്നിവയാണ് ഈ പത്രങ്ങള്‍. ഇഷ്ടമുള്ള പത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരം ചെയ്യുന്ന ഏജന്റുമാരുടെ യൂണിയനുകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ.

തിരുവനന്തപുരത്ത് മാത്രമാണ് പത്രവിതരണത്തില്‍ കാര്യമായ പ്രശ്നം ഉണ്ടാവാത്തത്. മറ്റ് ജില്ലകളില്‍ ഒക്കെ തന്നെ വിതരണം ഭാഗികമാണ്. സിഐടിയു നേതൃത്ത്വത്തിലുള്ള യൂണിയനാണ് പ്രധാനമായും സമരത്തിന് മുന്നില്‍. തിരുവനന്തപുരത്ത് ഒഴിച്ച് മറ്റ് സ്ഥലങ്ങളില്‍ സാധാരണ വിതരണം ചെയ്യുന്നതിന്റെ 30 ശതമാനം പത്രം മാത്രമേ വിതരണം ചെയ്യുന്നുള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 30 ശതമാനം വിതരണവും നടക്കുന്നില്ല. അതുകൊണ്ട് തന്നെ പത്രസ്ഥാപനങ്ങള്‍ ഇത്രയും പത്രം മാത്രമേ അച്ചടിയ്ക്കുന്നുമുള്ളു.

കൊച്ചിയിലെ ഒരു പ്രധാന പത്രം ദിവസവും 1.25 ലക്ഷം കോപ്പികള്‍ അച്ചടിയ്ക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അച്ചടിച്ചത്. 35,000 പ്രതികള്‍ മാത്രമാണ്. തിരുവനന്തപുരത്തിന്റെ അത്രയില്ലെങ്കിലും ആലപ്പുഴയില്‍ വിതരണം തരക്കേടില്ലാത്ത നിലയില്‍ നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

പത്രം ലഭിയ്ക്കാത്ത ചിലരുടെ പ്രതികരണം നോക്കൂ.. ദിവസവും അഞ്ച് പത്രം വരുത്തിക്കൊണ്ടിരുന്ന കൊച്ചിയിലെ 52 കാരന്‍ പറയുന്നത് ഇങ്ങനെ. 'അഞ്ച് പത്രത്തിന് പകരം ഇപ്പോള്‍ ദിവസവും ഒരു പത്രം മാത്രമേ കിട്ടുന്നുള്ളു. ഇതുവരെയും രാവിലെ എന്തുമാത്രം സമയം ‍ഞാന്‍ പാഴാക്കുകയായിരന്നെന്ന് ഇപ്പോഴാണ് മനസ്സിലായത്. രാവിലെ ചായയ്കിടയില്‍ ഭാര്യയുമായി സംസാരിയ്ക്കാന്‍ ഇപ്പോള്‍ ആവശ്യംപോലെ സമയം.'

കോഴിക്കോട്ട്കാരനായ 51 കാരന്റെ പ്രതികരണം അല്പം വ്യത്യസ്ഥമാണ്. 'വരുത്തിയിരുന്ന ആറ് പത്രങ്ങളില്‍ ദേശാഭിമാനി മാത്രമേ ഇപ്പോള്‍ കിട്ടുന്നുള്ളു. ഇത് കുറച്ച് ദിവസം സിഗററ്റ് വലിയ്ക്കാതിരിയ്ക്കുന്നത് പോലെയാ.. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ഈ ശീലം തുടങ്ങും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് വിതരണം കാര്യമായി തടസ്സപ്പെട്ടിട്ടുള്ളത്.'

താന്‍ എഴുതിയ വാര്‍ത്ത പ്രസിദ്ധീകരിച്ചോ എന്ന് അറിയാന്‍ പല പത്രപ്രവര്‍ത്തകര്‍ക്കും അടുത്ത വീട്ടില്‍ പത്രം എത്തിയെങ്കില്‍ അവരോട് ചോദിയ്ക്കേണ്ടി വരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+