Get Updates
Get notified of breaking news, exclusive insights, and must-see stories!

കോമണ്‍വെല്‍ത്ത് ഏറ്റെടുക്കല്‍; ഒരു പോരാട്ടവിജയം

കോഴിക്കോട്: ഭൂമാഫിയയും രാഷ്ട്രീയമാഫിയയും വട്ടമിട്ടുപറന്ന മാനാഞ്ചിറയിലെ കോമണ്‍വെല്‍ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്തത് കോഴിക്കോട്ടെ ജനങ്ങളുടെ സമരവീര്യവും പോരാട്ടവും നിശ്ചയദാര്‍ഢ്യവും ഒന്നുകൊണ്ടുമാത്രം. കോഴിക്കോട് കോമണ്‍വെല്‍ത്ത് വീവിങ്ങ് ഫാക്ടറി ഏറ്റെടുക്കുവാനുള്ള ബില്‍ ബുധനാഴ്ച നിയമസഭ പാസ്സാക്കിയപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട സമരമാണ് വിജയത്തിലെത്തിയത്.

Comtrust

തൊഴിലാളികളെ കബളിപ്പിക്കാന്‍ മാനേജ്‌മെന്റും വാഗ്ദാനം നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരും ശ്രമിച്ചപ്പോള്‍ സി ഐ ടി യു ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രക്ഷോഭവും നിരാഹാരവുമായി നീണ്ടകാലം പോരാട്ടം തുടരുകയായിരുന്നു. തൊഴിലാളികളോടൊപ്പം കോഴിക്കോട്ടെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും പൊതുജനങ്ങളും നന്മയുടെ ഉറവ വറ്റാത്ത രാഷ്ട്രീയ നേതാക്കളും സമരത്തോടൊപ്പം നിന്നു. കോഴിക്കോടിന്റെ പൈതൃകം സംരക്ഷിച്ച് നിലനിര്‍ത്താനും മാഫിയകളുടെ കയ്യില്‍ നിന്ന് കാത്തുസൂക്ഷിക്കാനുമുള്ള സഹനസമരത്തിനാണ് അവസാനം വിജയം കണ്ടിരിക്കുന്നത്.

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാനാഞ്ചിറയിലെ കോമണ്‍വെല്‍ത്ത് വീവിങ്ങ് ഫാക്ടറി നടത്തിപ്പിലെ അപാകതകളെയും നഷ്ടത്തെയും തുടര്‍ന്ന് 2009 ഫെബ്രുവരിയിലാണ് അടച്ചുപൂട്ടിയത്. അന്ന് ഇവിടെ 360 ഓളം തൊഴിലാളികളുണ്ടായിരുന്നു. അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തിറങ്ങി. തൊഴിലാളികളുടെ പ്രക്ഷോഭഫലമായി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാക്ടറി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി കേന്ദ്രത്തിനയച്ചു. എന്നാല്‍ കേന്ദ്രം ആറുമാസക്കാലം തീരുമാനം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചില്ല.

തുടര്‍ന്ന് സമരസമിതി നേതാക്കള്‍ ഡല്‍ഹിയില്‍ ചെന്ന് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചു. ഫാക്ടറി എറ്റെടുക്കാന്‍ ഭരണഘടനാപരമായ തടസ്സമുണ്ടെന്ന നിലപാടാണ് കേന്ദ്രം ഫയലിലെഴുതിയിരുന്നത്. തുടര്‍ന്ന് സമരസമിതിയുടെ സമ്മര്‍ദ്ദഫലമായി കേരളസര്‍ക്കാര്‍ കാര്യകാരണസഹിതം ഫാക്ടറി ഏറ്റെടുക്കാമെന്ന് കാണിച്ച് വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ഇതിനുള്ള മറുപടിയായി ഓര്‍ഡിനന്‍സിന് പകരം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസ്സാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പക്ഷെ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ അതിന് കഴിഞ്ഞില്ല.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സമരത്തിന് പിന്തുണ അറിയിച്ച് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒരു ദിവസം ഉപവാസം നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാണ് ആ സമരം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ വ്യവസായമന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ ഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ല് പാസാക്കുമെന്ന് ഉറപ്പ് നല്‍കി.

യു ഡി എഫ് അധികാരത്തിലെത്തിയ ശേഷം രണ്ടാം നിയമസഭാ സമ്മേളനത്തിലും ബില്‍ തയ്യാറാക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സമരസമിതി ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. തുടര്‍ന്ന് അടുത്ത നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നും വ്യവസായമന്ത്രി രേഖാമൂലം ഉറപ്പുനല്‍കി. മുഖ്യമന്ത്രിയും ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കി. ഇതിനെത്തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

കോമണ്‍വെല്‍ത്ത് ഏറ്റെടുക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പിന്തിരിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്നവര്‍ക്കെതിരെ പല ഭാഗത്തുനിന്നും എതിര്‍പ്പുകളും ഭീഷണികളും ഉയരുകയും ചെയ്തു. അതെല്ലാം അവഗണിച്ച് മുന്നോട്ടുപോയ തൊഴിലാളികള്‍ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ സത്യാഗ്രഹവും സംഘടിപ്പിച്ചു. ബില്‍ വരുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഭൂമാഫിയാ ശ്രമം ആരംഭിച്ചഘട്ടത്തില്‍ സമരസമിതി മാനാഞ്ചിറയിലെ ഫാക്ടറി പരിസരത്ത് ജനകീയ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ സമ്മതിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബില്‍ പാസ്സാക്കിയത്.

ഫാക്ടറി അടച്ചുപൂട്ടിയ ശേഷം മൂന്നു തവണയായി ഫാക്ടറിയുടെ 1.23 ഏക്കര്‍ ഭൂമി അനധികൃതമായി വില്‍പ്പന നടന്നു. സമരം ചെയ്യുന്ന തൊഴിലാളികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഈ വില്‍പ്പന. വില്‍പ്പന നടത്തിയ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലം ഫാക്ടറിയുടേതാണെന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഇന്നലെ ബില്‍ പാസ്സാക്കിയത് എന്നതും സമരം ചെയ്യുന്ന തൊഴിലാളികളുടെ വിജയമാണ്. ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ്, എച്ച് എം എസ്, യു ടി യു സി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായാണ് കോംട്രസ്റ്റ് സമരം നയിച്ചത്.

കോമണ്‍വെല്‍ത്ത് ഫാക്ടറി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സി പി എം എടുത്ത നിലപാട് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരേ സമയം ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെടുകയും അതേസമയം ഫാക്ടറിയുടെ സ്ഥലം സ്വന്തമാക്കാന്‍ ശ്രമം നടത്തുകയുമായിരുന്നു സി പി എം ജില്ലാ നേതൃത്വം.

കോമണ്‍വെല്‍ത്ത് ഫാക്ടറിയുടെ സ്ഥലം സി പി എം നേതാക്കളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റി വാങ്ങുകയും അവിടെ വിനോദസഞ്ചാരത്തിനുതകുന്ന പദ്ധതി പടുത്തുടര്‍ത്തുകയുമായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. ഇതിനാല്‍ കോമണ്‍വെല്‍ത്ത് പാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ ദീര്‍ഘകാല സമരത്തില്‍ നിന്ന് സി ഐ ടി യു മാറിനില്‍ക്കുകയായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ജില്ലയിലെ പാര്‍ട്ടി ആടിയുലയുന്നതിനിടെ കോമണ്‍വെല്‍ത്ത് സമരത്തിന്റെ വിജയം സി പി എമ്മിനുള്ള ശക്തമായ പ്രഹരം തന്നെയാണ്.

ബാസല്‍ മിഷണറിമാരാണ് സാധാരക്കാരായ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറിയും ഓട് ഫാക്ടറിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട്ട് സ്ഥാപിച്ചത്. വിദേശികള്‍ ഇന്ത്യ വിട്ടിട്ടും ഈ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ തന്നെ മുന്നോട്ടുപോയി. മാനേജ്‌മെന്റ് പിടിപ്പുകേടുകളാണ് അന്താരാഷ്ട്ര തലത്തില്‍ നല്ല ഡിമാന്റുണ്ടായിരുന്ന കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ ഉത്പ്പന്നങ്ങള്‍ ഇവിടെ കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് ഫാക്ടറി പ്രതിസന്ധിയിലായി അടച്ചുപൂട്ടുകയും ചെയ്തു. നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയുടെ പിന്‍ബലത്തില്‍ ചുളുവിലയ്ക്ക് അടിച്ചുമാറ്റാനാണ് ഭൂമാഫിയ ശ്രമിച്ചത്. ശക്തമായ ജനകീയ പ്രതിരോധം ഇവരുടെ പദ്ധതികള്‍ പൊളിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+