Get Updates
Get notified of breaking news, exclusive insights, and must-see stories!

എമര്‍ജിംഗിലൂടെ മാനം പോയി, ഇനി നാണവും പോകും

Ommen Chandy-Kunjalikkutty
കേരളത്തെ വികസിപ്പിക്കാന്‍ മുമ്പ് തീരെ സമ്മതിക്കാതിരുന്നത് മാര്‍ക്‌സിസ്റ്റുകാരും മറ്റ് ഇടതന്മാരുമാണ്. ഇപ്പോള്‍ പാളയത്തില്‍ തന്നെ പടയൊരുക്കി കുറെപ്പേര്‍ പരിസ്ഥിതിയും പറഞ്ഞ് വികസനം മുടക്കുന്നു. വികസനം നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട, ഞങ്ങളെയെങ്കിലും ഒന്ന് വികസിക്കാന്‍ അനുവദിക്കൂ എന്ന് കെഞ്ചുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും.

കേരളത്തെ വെറും ഒരാഴ്ച കൊണ്ട് വികസിപ്പിച്ച് ഒരു സിംഗപ്പൂരാക്കാമെന്ന് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തീരുമാനിച്ചാല്‍ വികസനവിരോധികള്‍ക്ക് ഹാലിളകും. എമര്‍ജിംഗ് കേരള കേരളത്തിന് വേണ്ടിയാണോ അതോ ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും വേണ്ടിയാണോ എന്ന് ഭരണപക്ഷത്തെ പ്രമുഖര്‍ തന്നെ ചോദ്യവുമായി ഇറങ്ങിപ്പുറപ്പെട്ടതോടെ പദ്ധതികളെക്കുറിച്ച് യു ഡി എഫ് യോഗം വിളിച്ച് തീരുമാനിക്കാമെന്നും വിവാദമായ പദ്ധതികള്‍ പുനപ്പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എമര്‍ജിംഗ് കേരള മുന്‍ നിശ്ചയപ്രകാരം 12ന് തന്നെ തുടങ്ങും. വിശദീകരണവും പരിശോധനയും അതിനിടയ്ക്ക് നടക്കും.

മന്ത്രിസഭയിലെ പ്രമുഖനായ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ്. മാത്രമല്ല എമര്‍ജിംഗ് കേരളയുടെ മാസ്റ്റര്‍ ബ്രെയിനും മുന്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇടതു-വലത് മന്ത്രിസഭകളിലെ വ്യവസായമന്ത്രിമാരുടെ തോഴനും സര്‍വ്വോപരി വികസനത്തിന്റെ ഇപ്പസ്‌തൊലനുമായ ഇന്‍കല്‍ എം ഡി ടി ബാലകൃഷ്ണനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് റവന്യൂമന്ത്രി പ്രതികരിച്ചത്.

വനം-കായികവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും എമര്‍ജിംഗ് കേരള എന്താണെന്ന് അറിഞ്ഞിട്ടില്ല. ദേശീയ ഗെയിംസിനെ വരവേല്‍ക്കാനായി കോഴിക്കോട് ചേവായൂരില്‍ പണിയുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയവും തിരുവനന്തപുരത്തെ നീന്തല്‍ കുളവും എമര്‍ജിംഗ് കേരളയില്‍ പാട്ടത്തിന് കൊടുക്കാന്‍ വച്ചിരിക്കുന്ന കാര്യം കക്ഷി അറിഞ്ഞിട്ടേയില്ല. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ഇതെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞത്. ഇതുപോലെ പല കോണ്‍ഗ്രസ് മന്ത്രിമാരും ഘടകകക്ഷി മന്ത്രിമാരും എമര്‍ജിംഗ് കേരള എന്ന് കേട്ടിട്ടേയുള്ളൂ. ഈ മന്ത്രിമാരെക്കൂടി യു ഡി എഫ് യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എന്താണ് എമര്‍ജിംഗ് കേരളയെന്ന് പറഞ്ഞുമനസിലാക്കാന്‍.

കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന്‍, കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ പരസ്യമായി തന്നെ പദ്ധതിക്കെതിരെ രംഗത്തുവന്നവരാണ്. ഒട്ടേറെപ്പേര്‍ ഇവര്‍ക്ക് പിന്തുണയും നല്‍കി. ഇതോടെയാണ് മുഖ്യമന്ത്രിക്ക് നില്‍ക്കക്കള്ളിയില്ലാതായത്. എമര്‍ജിംഗ് കേരള പോലെ വലിയൊരു വികസന കാമ്പയിന്‍ നടക്കുമ്പോള്‍ അത് നിയമസഭാംഗങ്ങളെയെങ്കിലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ? കക്ഷിനേതാക്കളുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ക്ക് അന്തിമരൂപം കൊടുക്കാനും വിവാദപ്രശ്‌നങ്ങളില്‍ സമവായത്തിലെത്താനും എന്തിനാണ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മടിച്ചത്?

എന്തുകൊണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുപോലും മുഖ്യമന്ത്രി ഒളിപ്പിച്ചുവച്ചു? കേരളത്തിലെ പരിമിതമായ റവന്യൂഭൂമിയും വനഭൂമിയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ പൊതുസമൂഹത്തിലും പരിസ്ഥിതി മേഖലയിലും കാര്‍ഷിക മേഖലയിലും പെട്ട ആളുകളുമായി തുറന്ന ചര്‍ച്ച നടത്താന്‍ എന്തിനാണ് സര്‍ക്കാര്‍ മടിച്ചത്? മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ താന്‍ സുതാര്യനാണെന്ന് അവകാശപ്പെടാനാകും?

എമര്‍ജിംഗ് കേരള സ്മാര്‍ട്ട് സിറ്റിയുടെ വിശാലരൂപമാണ്. കേരളത്തിന്റെ പൊതുഭൂമി വന്‍കിട മുതലാളിമാര്‍ക്കും സ്വകാര്യസംരംഭകര്‍ക്കും പാട്ടിത്തിനെന്ന പേരില്‍ തീറെഴുതി വില്‍ക്കുക തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പദ്ധതി. കേരളത്തിലെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ബോധ്യമാകാത്ത വികസനം ആര്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. എന്തിനേറെപ്പറയുന്നു, എമര്‍ജിംഗ് കേരള ഭരണമുന്നണിക്കുള്ളിലും പ്രതിപക്ഷത്തും പൊതുസമൂഹത്തിലും ഇത്രയേറെ വിവാദവും ചര്‍ച്ചയും ഉണ്ടാക്കിയിട്ടും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒരക്ഷരം ഇതെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാത്തതെന്താണ്? ഒരൊറ്റ കാരണമേയുള്ളൂ, രമേശ് ചെന്നിത്തലയ്ക്കും എമര്‍ജിംഗ് കേരള എന്താണെന്നറിയില്ല, അഥവാ ഈ കച്ചവടത്തില്‍ ചെന്നിത്തലയെ കൂട്ടുകക്ഷിയാക്കിയിട്ടില്ല!

സംസ്ഥാന ബജറ്റില്‍ തുക നീക്കിവച്ചിരിക്കുന്ന പദ്ധതികളെപ്പോലും എമര്‍ജിംഗ് കേരളയില്‍ പാട്ടത്തിന് വച്ചിട്ടുണ്ട്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ പത്തിരട്ടി ഭൂമിയാണ് പാട്ടത്തിന് കൊടുക്കാന്‍ നീക്കം നടക്കുന്നത്. നേരിയ സങ്കേതിക കുരുക്കില്‍ കിടക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ്. പി ഡബ്ല്യൂ ഡി റോഡുകള്‍ പാട്ടത്തിന് കൊടുത്ത് ടോള്‍ പിരിക്കാനുള്ള പദ്ധതിയാണ് എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തോട്ടം ഭൂമികളില്‍ കാര്‍ഷികവിളകളെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തില്‍ ഉള്ള നിയമങ്ങള്‍ക്ക് പോലും കൃഷിയെ രക്ഷിക്കാനാകാത്ത സ്ഥിതിയില്‍ ടൂറിസം മുതലാളിമാര്‍ക്ക് തീറെഴുതുകയായിരിക്കും ഫലത്തില്‍ നടക്കുക. വ്യവസായ വകുപ്പ് പദ്ധതികള്‍ ഒരക്കി വെബ്‌സൈറ്റിലിട്ട് പദ്ധതി കൊണ്ടാടാന്‍ ഇരിക്കുമ്പോഴാണ് വിവാദങ്ങള്‍ ഉരുണ്ടുകൂടി വന്നത്. ഇതോടെ എമര്‍ജിംഗ് കേരള വെറും കാമ്പയില്‍ മാത്രമാണെന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കുന്നത്. വിവാദ പദ്ധതികളുണ്ടെങ്കില്‍ ഒഴിവാക്കാമെന്ന നിലപാടാണ് വ്യവസായമന്ത്രിയുടേത്.

വിവാദങ്ങള്‍ മുറുകിയതോടെ എങ്ങനെയെങ്കിലും തലയൂരാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ശ്രമം. ഇതിനാണ് പുനപ്പരിശോധയും ചര്‍ച്ചയും വിവാദപദ്ധതികള്‍ ഒഴിവാക്കലും തുടങ്ങിയിരിക്കുന്നത്. ഇത് തുടക്കത്തില്‍ തന്നെ നടന്നിരുന്നെങ്കില്‍ ഉള്ള മാനം പോകില്ലായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+