മഴക്കാലം, മരുന്നു ദല്ലാളന്മാര്‍ക്ക് ചാകര

മരുന്നുകള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് കുത്തനെ വില ഉയര്‍ത്തുകയാണ് ചില മരുന്നുകമ്പനികള്‍. മഴക്കാലരോഗങ്ങള്‍ പടരുമ്പോള്‍ ഇവയ്ക്കുള്ള മരുന്നുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം അനുഭവപ്പെടുന്നത്. മഞ്ഞപ്പിത്തത്തിനും എലിപ്പനിക്കും ഉപയോഗിക്കുന്ന ഡോക്‌സിസൈക്ലിന്‍ എന്ന മരുന്ന് നിസ്സാരവിലയില്‍ നിന്ന് അഞ്ചിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. ഇതേമരുന്ന് വിവിധ പേരുകളില്‍ വലിയ വിലവ്യത്യാസത്തില്‍ വില്‍പ്പന നടത്തുന്നുമുണ്ട്.
എലിപ്പനിയുടെയും മഞ്ഞപ്പിത്തത്തിന്റെയും ലക്ഷണങ്ങളില്‍ സാദൃശ്യമുള്ളത് കാരണം ചികിത്‌സക്കെത്തുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ ഡോക്‌സിസൈക്ലിനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. ഡോക്‌സിസൈക്ലിന്‍ ഘടകമടങ്ങിയ മരുന്ന് മൂന്നിലേറെ പേരുകളില്‍ ഇപ്പോള്‍ വിപണിയിലുണ്ട്. ഇതില്‍ ഡോക്‌സി-1 എന്ന പേരിലുള്ള ഗുളികക്ക് പത്തെണ്ണത്തിന് 40 രൂപയാണ് വില. മൈക്രോഡോക്‌സ്-100, ഡോക്സ്റ്റ്- 100 എന്ന പേരുകളിലും വില വ്യത്യാസത്തില്‍ ഒരേ മരുന്നുകള്‍ വില്‍പ്പനയ്ക്കുണ്ട്.
ഈ മരുന്നുകളുടെ വില്‍പ്പന വളരെ കൂടുതലുള്ള സമയത്താണ് കൃത്രിമ ക്ഷാമമുണ്ടാക്കി ചില മരുന്നു ലോബികള്‍ ഇരട്ടിലാഭം കൊയ്യുന്നത്. കഴിഞ്ഞവര്‍ഷം വിപണിയിലുണ്ടായിരുന്ന മരുന്നുകള്‍ പിന്‍വലിച്ച് വിലകൂട്ടി വില്‍ക്കാന്‍ മരുന്നില്‍ മറ്റൊരു ഘടകം അധികം ചേര്‍ത്തുള്ള തന്ത്രവും ചില മരുന്നുകമ്പനികള്‍ പയറ്റുന്നുണ്ട്. ഡോക്‌സിസൈക്ലിനൊപ്പം ആന്റി അസിഡിറ്റിക്കുള്ള ലാക്‌ടോബാസിലസ് എന്ന ഘടകം കൂട്ടിച്ചേര്‍ത്താണ് ഒരു കമ്പനി എലിപ്പനി മരുന്നിന്റെ വില കുത്തനെ ഉയര്‍ത്തിയത്.
ഔഷധങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും വില നിയന്ത്രിക്കാനും സര്‍ക്കാറിന് സ്വതന്ത്ര അധികാരമില്ലാത്തത് വ്യാജ മരുന്ന് വില്പന മാത്രമല്ല വിലനിയന്ത്രവും അട്ടിമറിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിരോധിച്ച വ്യാജമരുന്നുകളുടെ വില്‍പനയും അമിത വില ഈടാക്കലുമാണ് ഈ പഴുത് ഉപയോഗപ്പെടുത്തി പൊടിപൊടിക്കുന്നത്. മരുന്നുകളില്‍ എം ആര്‍ പി പോലും രേഖപ്പെടുത്താതെയാണ് കമ്പനികള്‍ ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ വിപണനം നടത്തുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് നാനൂറില്‍ പരം അനധികൃത കമ്പനികള്‍ നിലവാരമില്ലാത്ത മരുന്ന് ഉദ്പാദന രംഗത്ത്് പ്രവര്‍ത്തിക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടികള്‍ പേരിന് പോലും ഉണ്ടാകുന്നില്ല.
നിലവാരമില്ലാത്തതിനാല്‍ ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഫലപ്രദമാകാത്തതും ഡോക്ടര്‍മാരുടേയും രോഗികളുടേയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ മരുന്നുകമ്പനികള്‍ അത് മുതലെടുത്ത് ലാഭം പതിന്‍മടങ്ങായി വര്‍ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. ചുമയും പനിയും പിടിപെട്ട് ചികിത്സ തേടിയെത്തുന്നവരില്‍ പോലും ഒന്നിലധികം മരുന്നുകള്‍ പരീക്ഷിക്കേണ്ട അവസ്ഥയിലാണ് ഡോക്ടര്‍മാര്‍. ചില ഡോക്ടര്‍മാരുടേയും ആശുപത്രി ഉടമകളുടേയും സഹായത്തോടെ ഇടനിലക്കാരാണ് മരുന്ന് വിപണിയെ അരക്ഷിതമാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക താത്കാലിക ലാബുകളിലും അന്യ സംസ്ഥാനങ്ങളിലെ കമ്പനികളില്‍ നിന്നും മോളിക്യൂള്‍ വാങ്ങിയാണ് പല 'ജീവന്‍രക്ഷാ' മരുന്നുകളും നിര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ മേഖലയ്ക്ക് ഇത്തരം അനധികൃത മരുന്ന് നിര്‍മ്മാണ യൂണിറ്റുകളെക്കുറിച്ച് അറിവുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. പലപ്പോഴും ആരോഗ്യ പ്രവര്‍ത്തകരും ഇത്തരം മാഫിയകളുടെ സ്വാധീനത്തില്‍പ്പെടുകയാണ് ചെയ്യുന്നത്. ചില വില്‍പ്പനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൈനിറയെ പാരിതോഷികവുമായി എത്തുന്ന മരുന്നു കമ്പനികള്‍ ഒടുവില്‍ അവരെ പൂര്‍ണമായും വരുതിയിലാക്കുകയാണ്.
ഏതെങ്കിലും മരുന്ന് നിരോധിക്കുകയാണെങ്കില്‍ അത് മറ്റൊരു പേരില്‍ വിപണിയിലെത്തിക്കുക എന്ന തന്ത്രവും പല മരുന്ന് കമ്പനികളും പ്രയോഗിക്കുന്നുണ്ട്. വ്യാജ മരുന്ന് കമ്പനികളുടെ ദല്ലാളന്‍മാരായി പ്രവര്‍ത്തിക്കുന്ന ചില ഡോക്ടര്‍മാര്‍ ഇത്തരം മരുന്നുകള്‍ തന്നെ കുറിച്ചു നല്‍കുന്നത് ഇവ വിപണിയില്‍ വ്യാപകമാവുന്നതിനും ഇടയാക്കുന്നു. പ്രമുഖരായ ചില ഡോക്ടര്‍മാരേപ്പോലും ഇത്തരത്തില്‍ കമ്പനികള്‍ അവരുടെ പ്രമോട്ടര്‍മാരാക്കി മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 3000 കോടിയില്‍പ്പരം രൂപയുടെ മരുന്ന് വ്യാപാരം നടക്കുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഇത് മൊത്തം മുപ്പതിനായിരം കോടി രൂപയില്‍ താഴെ മാത്രമാണ്. നിര്‍മ്മാണ ചെലവിന്റെ നൂറും ഇരുന്നൂറും ഇരട്ടിയോളമാണ് പല സ്റ്റോറുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഈടാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത്് മരുന്ന് വില 230 ശതമാനമാണ് വര്‍ധിച്ചതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications