Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞൂഞ്ഞ് വെറും മമ്മൂഞ്ഞല്ല

Oommen Chandy
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടും കല്‍പ്പിച്ചാണ്. പത്രക്കാരോടെന്നല്ല സ്വന്തം പാര്‍ട്ടിക്കാരോടുപോലും വിട്ടുവീഴ്ച ചെയ്യാന്‍ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് തയ്യാറല്ലെന്നാണ് കുറച്ചുദിവസങ്ങളിലായി മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും നടപടികളും വ്യക്തമാക്കുന്നത്. നെല്ലിയാമ്പതി പാട്ടഭൂമിപ്രശ്‌നത്തില്‍ മുന്‍ നിലപാടുകളില്‍ നിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടിക്കുള്ളിലെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദ്ദങ്ങളെ പുല്ലുപോലെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി. നെല്ലിയാമ്പതി ഭൂമിപ്രശ്‌നം രാഹുല്‍ ഗാന്ധിയുടെ സമക്ഷം വരെയെത്തിയിട്ടും പി സി ജോര്‍ജ്ജിനെയോ കേരളാ കോണ്‍ഗ്രസിനെയോ തള്ളിപ്പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.

നെല്ലിയാമ്പതിയില്‍ എം എം ഹസന്റെയും പി സി ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ യു ഡി എഫ് സംഘം നടത്തിയ സന്ദര്‍ശനത്തെ വെല്ലുവിളിച്ച് വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ എം എല്‍ എമാര്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിച്ചതിനോട് കമാ എന്നൊരക്ഷം മിണ്ടിയില്ലെന്ന് മാത്രമല്ല ഇതിന് ശേഷമുണ്ടായ എം എം ഹസന്റെ രാജി ഉള്‍പ്പെടെയുള്ള വിഷയങ്ങളെയും ആരോപണ പ്രത്യാരോപണങ്ങളെയും ഉമ്മന്‍ ചാണ്ടി കണ്ടില്ലെന്ന് തന്നെ നടിക്കുകയായിരുന്നു.

നെല്ലിയാമ്പതി വിഷയം കോണ്‍ഗ്രസിനുള്ളില്‍ കലാപം തന്നെയുണ്ടാക്കിയിട്ടും മുഖ്യമന്ത്രിക്ക് കുലുങ്ങിയില്ല. കോണ്‍ഗ്രസില്‍ കത്തിപ്പടരുന്ന 'ഗ്രീന്‍ പൊളിറ്റിക്‌സ്-ഗ്രീഡി പൊളിറ്റിക്‌സ്' വിവാദത്തിനും മുഖ്യമന്ത്രി മുഖം കൊടുത്തിട്ടില്ല. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഉള്ളിലിരിപ്പ് പുറത്തുവന്നു. മന്ത്രിസഭായോഗം തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ 'ഗ്രീന്‍ പൊളിറ്റിക്‌സ്-ഗ്രീഡി പൊളിറ്റിക്‌സ്' വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വിവാദങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും റിസള്‍ട്ടില്‍ മാത്രമാണ് വിശ്വാസമെന്നുമാണ് അദ്ദേഹം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞത്. അതായത് നെല്ലിയാമ്പതി ഫ്രശ്‌നത്തില്‍ താനെടുത്ത നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും ഇളകില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയാതെ പറഞ്ഞത്. ഇതോടൊപ്പം തനിക്കെതിരെ കെ പി സി സി ആസ്ഥാനത്തെ മതിലില്‍ പതിച്ച പോസ്റ്ററുകളെയും ഇതിലെ ആരോപണങ്ങളെയും പുച്ഛത്തോടെ തള്ളുകയായിരുന്നു മുഖ്യമന്ത്രി.

''ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ ചാണ്ടി പാര്‍ട്ടി പുനസംഘടന അട്ടിമറിക്കുകയാണെന്നും താന്‍ എല്ലാമായല്ലോ, ഇനി പ്രളയം വന്നോട്ടെ എന്ന് കരുതുന്ന മുഖ്യമന്ത്രിക്ക് കാലം മാപ്പ് തരില്ലെന്നും കോതമംഗലത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെതിരെ സമരം ചെയ്തവരെ കേസില്‍ കുടുക്കിയ ഉമ്മന്‍ ചാണ്ടി വര്‍ഗീയവാദി'' ആണെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററിലെ വാചകങ്ങള്‍. കെ പി സി സി പ്രസിഡന്റിന്റെ പരാതിയില്‍ ഇതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും തന്നോട് പറയേണ്ട കാര്യങ്ങള്‍ കെ പി സി സി ആസ്ഥാനത്ത് ചെന്ന് പറഞ്ഞതിനോടാണ് വിയോജിപ്പെന്നും ഇതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണമുണ്ടായത്.

കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നഴ്‌സുമാരുടെ സമരത്തെക്കുറിച്ചോ അത് പരിഹരിക്കാന്‍ ഇടപെടുന്നതിനെക്കുറിച്ചോ യാതൊരു പ്രതികരണവും നടത്താതിരുന്ന മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളുടെ ആക്രമണം രൂക്ഷമായപ്പോള്‍ അതിനേക്കാള്‍ രൂക്ഷമായ പ്രതികരണമാണ് മുഖ്യന്‍ നടത്തിയത്. തന്നെ തടഞ്ഞുനിര്‍ത്തി ഇനി പ്രതികരിപ്പിക്കാന്‍ ആരും വരേണ്ടെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് കര്‍ശനമായി തന്നെ പറഞ്ഞത്.

വി എം സുധീരനെയും തന്നെയും തമ്മിലടിപ്പിക്കാന്‍ നോക്കിയതിനാലാണ് മാധ്യമങ്ങളോട് കര്‍ശന നിലപാട് സ്വീകരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് ഇതിന് വിശദീകരണം നടത്തിയെങ്കിലും കോതമംഗലത്തെ സമരത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച് വര്‍ഗീയ ലൈന്‍ മാധ്യമങ്ങള്‍ കൃത്യമായി എടുത്തുകാട്ടിയതാണ് മുഖ്യനെ പ്രകോപിതനാക്കിയതെന്ന് വ്യക്തം.

പ്രശ്‌നങ്ങള്‍ എന്തൊക്കെത്തന്നെയായാലും അഞ്ചുവര്‍ഷം തികച്ചും മുഖ്യമന്ത്രിക്കസേരയില്‍ താനുണ്ടാകുമെന്ന് തന്നെയാണ് പാര്‍ട്ടിയിലും പാര്‍ട്ടിക്ക് പുറത്തും മുന്നണിയിലും മുന്നണിക്ക് പുറത്തും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നേരിയ ഭൂരിപക്ഷവും കേരളത്തിലെ കുഴഞ്ഞുമറിഞ്ഞ സാമുദായിക അന്തരീക്ഷവും പ്രതിപക്ഷത്തിന്റെ അനൈക്യവും തനിക്ക് അനുകൂലഘടകങ്ങളാണെന്ന ആത്മവിശ്വാസമാണ് പാറപോലെ ഉറച്ചുനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യം നല്‍കുന്നതും. തന്റെ കസേരയിളക്കാനുള്ള എല്ലാത്തരം അടവുകളെയും അവഗണിച്ച് തോല്‍പ്പിക്കുകയാണ് മുഖ്യമന്ത്രിയിപ്പോള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+