Get Updates
Get notified of breaking news, exclusive insights, and must-see stories!

പര്‍ദ്ദ സ്ത്രീ-പുരുഷ ഭേദമില്ലാത്ത അറബ് വസ്ത്രം

മുസ്ലീം സ്ത്രീകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പര്‍ദ്ദ എന്ന് വിശേഷിപ്പിക്കാവുന്ന തോള്‍ മുതല്‍ കാല്‍പ്പാദംവരെ നീളുന്ന വസ്ത്രം മധ്യപൂര്‍വ്വേഷ്യയിലെ ജനങ്ങള്‍ മത-വര്‍ഗ-ഗോത്ര വേര്‍തിരിവില്ലാതെ, സ്ത്രീപുരുഷ ഭേദമില്ലാതെ ധരിച്ചിരുന്ന വസ്ത്രമാണ്. മധ്യപൂര്‍വ്വേഷ്യന്‍ മരുഭൂപ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇതല്ലാതെ മറ്റൊരു വസ്ത്രവും ജനങ്ങള്‍ ധരിച്ചിരുന്നില്ല. ജൂതരും ക്രിത്യാനികളും മുസ്ലീങ്ങളും വ്യക്തമായ മതത്തിന്റെ ചട്ടക്കൂടുകളില്ലാത്ത ഗോത്രവര്‍ഗ ജനതകളും ഒക്കെ ഇതായിരുന്നു ധരിച്ചിരുന്നത്. മണല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മുടി നീട്ടി വളര്‍ത്തിയ സ്ത്രീകളും പുരുഷന്മാരും തലമറച്ച് ശിരോവസ്ത്രവും ധരിച്ചിരുന്നു. അത് മധ്യപൂര്‍വ്വേഷ്യക്കാര്‍ ഇന്നും തുടരുന്നുമുണ്ട്. അതവരുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തുടര്‍ച്ച തന്നെയാണ്.

Parda GIO

കാലത്തിന്റെയും പരിഷ്‌കരണങ്ങളുടെയും ചെത്തിമിനുപ്പിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ നീളന്‍ കുപ്പായത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റമുണ്ടായിട്ടില്ല. അതാത് ദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയുമൊക്കെയാണ് ഒരു ദേശത്തിന്റെ വസ്ത്രധാരണരീതി നിശ്ചയിക്കുന്നത്. കുടിയേറ്റം, കോളനിവത്ക്കരണം, ഗതാഗതസംവിധാനത്തിലുണ്ടായ മാറ്റങ്ങള്‍, പുതിയ കാലത്തിന്റെ ഫാഷന്‍ തരംഗം എന്നിവ നാടിന്റെ തന്നെ വസ്ത്രരീതിയെ മാറ്റിമറിക്കുന്നുണ്ട്. കേരളം മുണ്ടില്‍ നിന്ന് പാന്റിലേക്ക മാറുന്നത് ഇതിനു നല്ലൊരു ഉദാഹരണമാണ്.

കോളനിവത്ക്കരണത്തിലൂടെ പാശ്ചാത്യര്‍ കൊണ്ടുവന്ന സ്യട്ട് പോലെ, ആദ്യകാലത്ത് കച്ചവടബന്ധത്തിലൂടെയും പിന്നീട് പ്രവാസത്തിലൂടെയും മധ്യപൂര്‍വ്വേഷ്യന്‍ വസ്ത്രത്തെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട നീളന്‍ വസ്ത്രം മതത്തിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടപ്പെടുകയും മനുഷ്യവര്‍ഗത്തിലെ ഒരു വിഭാഗമായ സ്ത്രീകള്‍ മാത്രം അത് ധരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ കാണാനാകുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ജൂതരും ക്രിസ്ത്യാനികളും വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്ത്രം എങ്ങനെയാണ് മുസ്ലീം സ്ത്രീയുടെ മാത്രം മതാചാരപ്രകാരമുള്ള വസ്ത്രമായി മാറുന്നത്? എന്തുകൊണ്ട് ഇവിടുത്തെ സ്ത്രീകളെ പര്‍ദ്ദ ധരിപ്പിക്കാന്‍ ഉത്സാഹിക്കുന്നവര്‍ മധ്യപൂര്‍വ്വേഷ്യയിലെ പുരുഷന്മാര്‍ ധരിക്കുന്ന നീളന്‍ കുപ്പായം ധരിക്കാതെ തങ്ങള്‍ക്ക് സൗകര്യപ്രദമായ മുണ്ടും പാന്റും ഷര്‍ട്ടും ടീഷര്‍ട്ടുമൊക്കെ ഇടുന്നത്? സ്ത്രീകളുടെ മുഖം മറയ്ക്കാന്‍ പ്രബോധനം നടത്തുന്ന പണ്ഡിതന്മാര്‍ പോലും ശിരോവസ്ത്രം ധരിക്കാന്‍ തയ്യാറാകാത്തതെന്ത്?

പര്‍ദ്ദ ധരിക്കണോ വേണ്ടയോ എന്നല്ല, വസ്ത്രധാരണ രീതിയില്‍ സാമുദായികമായ ഇടപെടല്‍ നടക്കുന്നതിനെയാണ് അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യേണ്ടത്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2009ലെ അവാര്‍ഡ് നേടിയ ഡോ. ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ ഇസ്ലാമില്‍ സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും കണ്ടെത്തുകയും പുരുഷനിര്‍മ്മിതമായ മതത്തിന്റെ ചട്ടക്കൂടുകളെ സ്ത്രീയുടെ കാഴ്ചപ്പാടില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന കൃതിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പ്രഫസര്‍ കൂടിയായ ഡോ. ഖദീജ മുംതാസ് ഒരു അഭിമുഖത്തില്‍ കേരളത്തില്‍ നടക്കുന്ന പര്‍ദ്ദവത്ക്കരണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്,

'സാരിയെക്കാളും ചുരിദാറിനെക്കാളും സെക്‌സിയായി, ബോഡിഷേപ്പാക്കി പര്‍ദ്ദയെ മാറ്റുന്നവരുണ്ട്. അപ്പോള്‍ കറുപ്പ് വെറും സിംബല്‍ മാത്രമായി മാറുന്നു. തീരെ അനാകര്‍ഷകമായ പ്രതിലോമകരമായ സിംബല്‍. കേരളത്തിന്റെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ഒട്ടും യോജിച്ചതുമല്ല ഈ വസ്ത്രം. രോഗികളെ നിത്യേന പരിശോധിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ കൂടിയാണ് ഇത് പറയുന്നത്. എ സി കാറില്‍ യാത്ര ചെയ്യുന്ന അപ്പര്‍ക്ലാസ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമേ അലോസരമില്ലാതെ ഇത് ധരിക്കാനാവൂ. പിന്നെ, പര്‍ദ്ദ രക്ഷാ കവചമാണെന്നൊക്കെ പറയുമ്പോള്‍ ചിന്തിക്കേണ്ടത്, കവചമിട്ട് നടക്കുന്നത് ആരില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നതാണ്. പുരുഷ മനസ്സ് ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിനല്ലേ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത്?'

ഹിന്ദുതീവ്രവാദ സംഘടനകള്‍ വസ്ത്രധാരത്തിന്റെ കാര്യത്തില്‍ ശാഠ്യം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. എങ്കിലും രാഖി കെട്ടുക, ചുവന്ന കുറിയണിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ഇവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നുണ്ട്. വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി തന്നെ മുഖവും തലയും മറച്ച് നടക്കാറുണ്ട്. ഇത് ഹൈന്ദവതീവ്രവാദികളുടെ സ്വാധീനത്താലാണെന്ന് പറയുക വയ്യ. മംഗലാപുരത്ത് ശ്രീരാമസേനക്കാര്‍ സദാചാരത്തിന് വേണ്ടി അക്രമം അഴിച്ചുവിട്ടപ്പോള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീ സമൂഹം സദാചാരവാദികള്‍ക്ക് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്തു.

പിങ്ക് ജട്ടി കാമ്പയിന്‍ എന്ന പേരില്‍ സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രം ശ്രീരാമസേനയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് സദാചാരവാദികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്. ഇതോടെ ശ്രീരാമസേനക്കാരുടെ സദാചാരയുദ്ധത്തിന് ഏറെക്കുറെ ശമനമുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നടത്തിയ ബേണ്‍ ദ ബ്രാ സമരത്തെ പിങ്ക് ജട്ടി കാമ്പയിന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പുരുഷന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ സ്ത്രീ നടക്കണമെന്ന പുരുഷന്റെ ആഗ്രഹത്തിനാണ് യഥാര്‍ത്ഥത്തില്‍ തകരാറ്. ഇതിനുള്ള മരുന്നാണ് മുകളില്‍ പറഞ്ഞതുപോലെയുണ്ടായിട്ടുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍.

കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ചാന്നാന്‍ ലഹള ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു. അതായത് മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു ഈ സമരങ്ങളെല്ലാം. ഇന്ന് സ്ത്രീകളെ കണ്ണൊഴികെ അടിമുടി വസ്ത്രം ധരിപ്പിക്കാനുള്ള പോരാട്ടങ്ങളാണ് സാമുദായിക സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിനകത്ത് കേരളം എത്രമാത്രം സാംസ്‌കാരികമായും സാമൂഹികമായും 'മുന്നോട്ടുപോയി' എന്നതിന്റെ സൂചകങ്ങളാണ് ഇതൊക്കെ.

മുന്‍ പേജില്‍ വായിക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+