Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബര്‍ട്ട്‌ വാധ്ര: കോണ്‍ഗ്രസ്‌ ധൈര്യം കാണിക്കുമോ?

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്‌ വാധ്രയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഇന്ത്യ എഗെയ്‌ന്‍സ്റ്റ്‌ കറപ്‌ഷന്‍ പ്രവര്‍ത്തകരായ അരവിന്ദ്‌ കെജ്രിവാളും പ്രശാന്ത്‌ ഭൂഷണും എത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം പതറി. കാരണം ആരോപണം ഉയര്‍ന്നിരിക്കുന്നത്‌ യുപിഎയിലെയോ കോണ്‍ഗ്രസിന്റെയോ ഒരു മന്ത്രിയുടേയോ, നേതാവിന്റെയോ നേര്‍ക്കല്ല. മറിച്ച്‌ നെഹ്‌റു കുടുംബത്തിലെ മരുമകന്‍ ബിസിനസ്‌മാന്‌ നേരയൊണ്‌.

Sonia, Rahul, Priyanka and Robert

വെറും നാല്‌ വര്‍ഷക്കാലം കൊണ്ട്‌ കോടികളാണ്‌ അനധികൃത ഭൂമി ഇടപാടുകളിലൂടെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെയും ഈ മിസ്റ്റര്‍ മരുമകന്‍ സമ്പാദിച്ചിരിക്കുന്നത്‌ എന്നാണ്‌ ആരോപണം. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ്‌ ഭീമനായ ഡല്‍ഹി ലാന്‍ഡ്‌സ്‌ ഏന്റ്‌ ഫിനാന്‍സ്‌ (ഡിഎല്‍എഫ്‌) എന്ന കമ്പനിയുമായുള്ള വിഴിവിട്ട ബന്ധത്തിലൂടെ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി കോടികളും 31 സ്വത്തു വകകള്‍ വാധ്ര സ്വന്തമാക്കി എന്നാണ്‌ കെജ്രിവാളും കൂട്ടരും പറയുന്നത്‌.

പ്രതീക്ഷിച്ചതുപോലെ തന്നെ കോണ്‍ഗ്രസ്‌ നേതൃത്വം നെഹ്‌റു കുടംബത്തിന്റെ മാനം കാക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്‌തു. ഏതു കൊലക്കൊമ്പന്‌ എതിരെയും എത്ര ഭീകര ആരോപണം ഉന്നയിച്ചാലും ഇന്ത്യയില്‍ ഒരു ചുക്കും സംഭവിക്കില്ല എന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ മാത്രം പ്രത്യേകതയാണിത്‌.

ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും വാധ്രയെ സംരക്ഷിക്കാനുള്ള തിടുക്കം ആണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരണങ്ങളില്‍ പ്രതിഫലിച്ചത്‌. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്‌ വാധ്രയുടെ ബിസിനസ്‌ ഇടപാടുകളെ കുറിച്ച്‌ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം നടത്താനാവില്ല എന്നാണ്‌. വാധ്രയെ പിന്തുണച്ച്‌ കൊണ്ട്‌ യുപിഎ ഘടകകക്ഷിയായ എന്‍സിപിയും രംഗത്തെത്തിയിരുന്നു.

വാധ്ര പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥമായ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‌ ചരിത്രത്തില്‍ ഇടം നേടാം എന്നാണ്‌ നീതിസെന്‍ട്രലിന്റെ ലേഖനത്തില്‍ പറയുന്നത്‌.

സര്‍ക്കാറിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്തു തന്നെ വികസനത്തിന്റെ പേരും പറഞ്ഞ്‌ യുപിഎ കോര്‍പറേറ്റ്‌ ഭീമന്‍മാര്‍ക്ക്‌ വേണ്ട ഒത്താശകള്‍ ചെയ്‌തു വരുന്നുണ്ട്‌. ഗുഡ്‌ഗാവിലെ റിലയന്‍സ്‌ സെസിനെ (സ്‌പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍) എതിര്‍ത്ത ഹിസാറില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എംപിയായ കുല്‍ദീപ്‌ ബിഷ്‌നോയിക്ക്‌ ഹൈകമാന്റ്‌ 2006ല്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചപ്പോള്‍ തന്നെ സോണിയ ഗാന്ധിക്ക്‌ പ്രത്യേക സാമ്പത്തിക മേഖലയോടുള്ള പ്രതിപത്തി തന്നെ പ്രകടമായതാണ്‌.

2011ല്‍ ഗുഡ്‌ഗാവിലെ കര്‍ഷകര്‍ കോടതിയിലെത്തിയപ്പോഴാണ്‌ ഈ പ്രതിപത്തിയുടെ മറുപുറം പുറത്തായത്‌. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മേല്‍നോട്ടം വഹിക്കുന്ന രാജീവ്‌ ഗാന്ധി ചാരിറ്റബിള്‍ ട്രസ്‌റ്റിന്‌ 33 വര്‍ഷത്തേക്ക്‌ 5 ഏക്കര്‍ ഭൂമിയും, ഗാന്ധി ഫാമിലിയുടെ കീഴിലുള്ള മറ്റൊരു ട്രസ്റ്റിന്‌ 4,500 ചതുരശ്ര അടി ഭൂമിയും അനുവദിച്ചതിനെതിരെ ആയിരുന്നു ഗ്രാമവാസികള്‍ കോടതിയെ സമീപിച്ചത്‌.

മുതിര്‍ന്ന ഐഎഎസ്‌ ഓഫീസറായ അഷോക്‌ ഖേംക ഹൈവേകള്‍ക്ക്‌ അടുത്തുള്ള കോടികള്‍ വിലമതിക്കുന്ന പഞ്ചായത്ത്‌ ഭൂമികള്‍ ചെറിയ വിലയ്‌ക്ക്‌ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ വിട്ടു കൊടുക്കുന്നതിനെതിരെ രംഗത്ത്‌ വന്നത്‌ ഈയിടെയാണ്‌.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേണം റോബര്‍ട്ട്‌ വാധ്ര ഈ ചെറിയ കാലത്തിനിടയില്‍ വാങ്ങിച്ചു കൂട്ടിയ ഭൂമികളുടെയും സമ്പാദ്യത്തിന്റെയും കണക്ക്‌ പരിശോധിക്കാന്‍. ശക്തമായ രാഷ്ട്രീയ പിന്തുണ ഇല്ലാതെ വാധ്രയ്‌ക്ക ഒറ്റയ്‌ക്ക്‌ ഇത്രയധികം നേടിയെടുക്കാന്‍ സാധിക്കും എന്നു വിചാരിക്കാന്‍ ജനങ്ങള്‍ കണ്ണുപൊട്ടന്‍മാരാവണം.

ദില്ലിയിലും പരിസര പ്രദേശങ്ങളുമായി 300 കോടി രൂപ വില മതിക്കുന്ന 31 ഭൂമികളാണ്‌ വാധ്ര സ്വന്തമാക്കിയിരിക്കുന്നത്‌, 65 കോടി രൂപ പലിശ രഹിത വായ്‌പയായി ഡിഎല്‍എഫ്‌ കമ്പനി അദ്ദേഹത്തിന്‌ നല്‍കി എന്നത്‌ കൊണ്ടുമാത്രം ഇത്രയധികം ഭൂമി വാങ്ങിച്ച്‌ കൂട്ടാന്‍ അദ്ദേഹത്തിന്‌ സാധിക്കില്ല എന്നു വ്യക്തമാണ്‌. 2012ല്‍ മാത്രം പുതിയ 6 കമ്പനികളാണ്‌ റോബര്‍ട്ട്‌ വാധ്ര രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വാധ്രയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരും എന്നു തന്നെ വേണം പ്രതീക്ഷിക്കാന്‍.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചതോടെ നിലനില്‌പ്‌ തന്നെ ഭീഷണിയിലായ അവസ്ഥയിലാണ്‌ യുപിഎ രണ്ടാം മന്ത്രിസഭ. ഉടക്കി നില്‍ക്കുന്ന മായാവതി ഏതു നിമിഷവും ബിഎസ്‌പിയുടെ പിന്തുണയും പിന്‍വലിച്ചേക്കും. ഈയവസ്ഥയില്‍ ഭരണം തുടരണമെങ്കില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയ്‌ക്കെതിരെ ഒരു അന്വേഷണം തുടങ്ങി വെക്കാനെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറാവേണ്ടി വരും. നെഹ്‌റു കുടംബത്തിനെതിരെ ഇത്രയും വലിയൊരു നീക്കത്തിന്‌ കോണ്‍ഗ്രസ്‌ ധൈര്യം കാണിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+